മലയാളികളുടെ മനസ്സില്‍ ആ മുഖം മായാതെ നില്‍ക്കും, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് ആദരാജ്ഞലി
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിക്ക് ആദരാജ്ഞലി അർപ്പിച്ച് പ്രമുഖർ. സിനിമാ രംഗത്തെ പ്രമുഖർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് എത്തി. ''ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഐ എമ്മിനോട് ആത്മബന്ധം പുലര്‍ത്തി. കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്''. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രി ഇപി ജയരാജനും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മന്ത്രിയുടെ അനുശോചനക്കുറിപ്പ്: ' നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗ വാര്‍ത്ത വലിയ വേദനയുണ്ടാക്കുന്നതാണ്. ഏറെ നാളായി വളരെ നല്ല അടുപ്പമാണ് അദ്ദേഹവുമായും കുടുംബവുമായും ഉണ്ടായിരുന്നത്. സഹോദരതുല്യമായ സ്നേഹമാണ് പരസ്പരം വച്ചുപുലര്‍ത്തിയത്. അവസരം കിട്ടുമ്പോഴെല്ലാം നേരിട്ട് കാണാറുണ്ടായിരുന്നു. അടുത്തിടെയും ഫോണില്‍ സംസാരിച്ച് കുശലാന്വേഷണങ്ങള്‍ നടത്തുകയും പരസ്പരം സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.
സിനിമയിലെ മുത്തച്ഛനായി കേരളം അറിഞ്ഞ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കറകളഞ്ഞ കമ്യൂണിസ്റ്റാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന പുല്ലേരി വാധ്യാരില്ലം കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു. എ കെ ജി അയച്ച കത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിധിപോലെ സൂക്ഷിച്ചുവെച്ചു. പാര്‍ട്ടി പ്രവര്‍ത്തകരോട് എന്നും വലിയ സ്‌നേഹമായിരുന്നു. 76ാം വയസില്‍ ജയരാജിന്റെ ദേശാടനത്തില്‍ മുത്തച്ഛനായി വേഷമിട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സിനിമകളില്‍ മലയാളികളുടെ മുത്തച്ഛന്റെ പ്രതിരൂപമായി. മലയാളികളുടെ മനസ്സില്‍ ആ മുഖം മായാതെ നില്‍ക്കും. സാംസ്‌കാരിക സാമൂഹ്യ മേഖലയ്ക്കാകെ കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികൾ'.