രാഹുല്‍ ഗാന്ധിയല്ല ആര് വന്നാലും ഇടതുമുന്നണി ശക്തമായി നേരിടും; നയം വ്യക്തമാക്കി പിണറായി വിജയന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയല്ല ഇടതുപക്ഷത്തെ നേരിടാന്‍ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് മുന്നണിക്കുണ്ടെന്നും പിണറായി പറഞ്ഞു.
കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ ബിജെപിക്കെതിരായ മത്സരമാണെന്ന് ആരും പറയില്ല. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിന് എതിരായ മത്സരമായിട്ട് മാത്രമേ കാണാന്‍ കഴിയു. ബിജെപിക്കെതിരായുള്ള മത്സരമാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ വേറെ എത്ര മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി ചോദിച്ചു.

ബിജെപിയെ നേരിടാനല്ല
എന്നാല്‍ ബിജെപിയെ നേരിടാനല്ല, ഇടതുപക്ഷത്തെ നേരിടാനാണ് രാഹുല്‍ വരുന്നത്. ബിജെപിയുമായുള്ള പോരാട്ടമല്ല രാഹുല്‍ ഉദ്ദേശിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വയനാട്ടില്‍ ഉണ്ടെങ്കിലും അത് ബിജെപിക്ക് എതിരായ പോരാട്ടമാണെന്ന് ആരും പറയില്ല.

തിരഞ്ഞെടുപ്പിന് ശേഷം
തിരഞ്ഞെുപ്പിന് ശേഷമുള്ള മതേതര സര്‍ക്കാര്‍ രൂപീകരണത്തിന് വെല്ലുവിളിയാവുമോ എന്ന ചോദ്യത്തിനുള്ള പിണറായിയുടെ മറുപടി ഇങ്ങനെ ' തിരഞ്ഞെടുപ്പിന് ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങല്‍ അതിന് ശേഷമാണ് ചര്‍ച്ച ചെയ്യുക'

തെറ്റായ സന്ദേശം നൽകും
രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം തെറ്റായ സന്ദേശം നൽകും.രാഹുൽ ഗാന്ധിയല്ല ആരു വന്നാലും പരാജയപ്പെടുത്താൻ തന്നെയാണ് ഇടത് മുന്നണി ശ്രമിക്കുക. അതിന് ഇടതുമുന്നണിക്ക് കഴിയുമെന്നും പിണറായി പറഞ്ഞു.

ഒത്തുകളി നടക്കുന്നു
രണ്ട് മൂന്ന് മണ്ഡലങ്ങളിൽ കോലീബി സഖ്യത്തിനുള്ള ഒത്തുകളി നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തുന്നത് കൊണ്ട് വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട സാഹചര്യമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.

പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു
നേരത്തെ തന്നെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടുപോവുന്നു എന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. ചില വാഗ്ധാനങ്ങള്‍ നല്‍കി കോണ്‍ഗ്രസിന് അവരെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നാല്‍ എല്ലാഘട്ടത്തിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസിന്‍റ നിലപാടിനൊപ്പം നിന്നിട്ടുണ്ട്.

മുമ്പും ഉണ്ടാക്കി
അത്തരത്തില്‍ ചിലര്‍ ഇപ്പോള്‍ യുഡിഎഫില്‍ സ്ഥാനാര്‍ത്ഥികളായി വന്നിട്ടുണ്ട്. അവര്‍ നേരത്തെ തന്നെ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ജയിച്ചു വരുന്നതിന് ഇത്തരത്തില്‍ അവിശുദ്ധ കൂട്ടുകെട്ട് മുമ്പും ഉണ്ടാക്കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

സീതാറാം യെച്ചൂരി
രാഹുലിന്റെ വരവോടെ എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചു. കാലങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തീരുമാനിക്കട്ടെ
നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്നതാണ് സിപിഎം മുന്‍ഗണന നല്‍കുന്നത്. മതേതര സര്‍ക്കാരിനെ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് സിപിഎമ്മുള്ളത്. കോണ്‍ഗ്രസ് അവരുടെ മുന്‍ഗണന ഏതാണെന്ന് തീരുമാനിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

പ്രഖ്യാപിച്ചത്
ഏറെ നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 11 മണിയോടെ എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ എകെ ആന്‍റണിയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടുപോയതോടെ വയനാട്ടിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ നിലച്ചുപോയിരുന്നു.












Click it and Unblock the Notifications