ഇന്ത്യയെ വെല്ലും കേരളം!!! പക്ഷേ, പിണറായിക്ക് മെഡിക്കൽ ചെക്ക് അപ്പ് അങ്ങ് അപ്പോളോയിൽ... വിശ്വാസമില്ലേ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നപ്പോള്‍ പലരും ആശങ്കപ്പെടുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് തന്നെയാണ് ഇപ്പോള്‍ വിവാദമാകുന്നതും.
ആരോഗ്യരംഗത്ത് കേരളം വന്‍ നേട്ടം കൈവരിച്ചിട്ടുണ്ട് എന്നാണ് ഇടതുപക്ഷത്തിന്റേയും സിപിഎമ്മിന്റേയും അവകാശവാദം. ഇക്കാര്യം കണക്കുകള്‍ നിരത്തി വിശദീകരിക്കുകയും ചെയ്യാറുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേയും മലയാളികള്‍ പരിഹസിക്കുന്നത് പോലും ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് ചെന്നൈയിലെ അപ്പോളോ ആശുപത്രി പോലെ ഉള്ള ഒരു പഞ്ചനക്ഷത്ര ആശുപത്രിയില്‍ പരിശോധനയ്ക്കായി പോകുന്നു എന്നാണ് ചോദ്യം. കൊട്ടിഘോഷിക്കപ്പെട്ട കേരള ആരോഗ്യ മാതൃകയില്‍ മുഖ്യമന്ത്രിക്ക് പോലും വിശ്വാസമില്ലേ എന്നാണ് പലരും ചോദിക്കുന്നത്.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ അടക്കം സര്‍ക്കാര്‍ മേഖലയില്‍ പേരുകേട്ട ആശുപത്രികള്‍ ഒരുപാടുണ്ട്. സാധാരണക്കാര്‍ ചികിത്സ തേടുന്നതും പരിശോധനകള്‍ നടത്തുന്നതും ഇത്തരം ആശുപത്രികളില്‍ തന്നെയാണ്. അങ്ങനെയുള്ള ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്.
യാദൃശ്ചികമായി സംഭവിച്ചതല്ല ഈ അപ്പോളോ ആശുപത്രിയിലെ പരിശോധന. മൂന്ന് മാസം കൂടുമ്പോള്‍ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ എത്തി പരിശോധനകള്‍ നടത്താറുണ്ട് എന്നാണ് വിവരം. എന്തായാലും, പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ പോലും പ്രാധാന്യത്തോടെ വന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് താഴെ ഇത്തരം ചോദ്യങ്ങള്‍ നിറഞ്ഞുകവിയുകയാണ് ഇപ്പോള്‍.
മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...
മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ; പുലർച്ചെ രണ്ടരയ്ക്ക് ദേഹാസ്വാസ്ഥ്യം...