ഇന്ന് തുറന്ന യുദ്ധം: ഗവർണ്ണർക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്, വിസിമാർക്ക് സംരക്ഷണം ഒരുക്കുമോ
തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സർവ്വകലാശാലകളിലേയും വിസിമാരോട് രാജിവെക്കാന്‍ നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഇന്നുണ്ടാവും. ഇന്ന് രാവിലെ 10.30ന് പാലക്കാട് കെ എസ് ഇ ബി ഐ ബിയിൽ വെച്ച് പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുന്നത്.
ഗവർണ്ണർക്കെതിരെ എല്‍ ഡി എഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയ സമയത്ത് കൂടിയാണ് വിസിമാരെ പുറത്താക്കാനുള്ള നിർദേശം വരുന്നത്. ഗവർണ്ണറുടെ നടപടി സർക്കാറിന് തങ്ങളുടെ ആരോപണം ശക്തമാക്കാനുള്ള ആയുധമായി എല്‍ ഡി എഫിന് മാറുകയും ചെയ്തിട്ടുണ്ട്.
ഗവർണ്ണറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റും നേതാക്കളും ഇന്നലെ തന്നെ നടത്തിയത്. ഗവർണ്ണറുടെ നിർദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ നടപ്പിലാവുന്നതെന്നും സി പി എം വിമർശിച്ചു.
മലയാള നടന്മാർ പച്ചക്ക് ചതിച്ചെന്ന് ബാല: കുടുംബജീവിതം രണ്ടാമതും തകര്‍ന്നു; മാധ്യമങ്ങള്‍ക്കും വിമർശനം
സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വിചാരിക്കുന്നതെങ്കിൽ അത് അനുവദിക്കാനാവില്ലെന്നായിരുന്നു സി പി എം നേതാവ് എം എ ബേബിയുടെ പ്രതികരണം .കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കുമെന്നും എംഎ ബേബി അഭിപ്രയാപ്പെട്ടു.
അതേസമയം, ഗവർണ്ണറുടെ നിർദേശത്തില്‍ പ്രതിപക്ഷത്ത് ഭിന്നതയുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഗവർണ്ണറുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍ ഗവർണ്ണറുടെ നടപടി ശരിയല്ലെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചത്. ഗവർണ്ണറുടെ നടപടിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമും വ്യക്തമാക്കി. വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും സലാം കൂട്ടിച്ചേർത്തു.
കേരള വിസി, എംജി വിസി, കുസാറ്റ് വിസി, ഫിഷറീസ് വിസി, കണ്ണൂർ വിസി, എപിജെ അബ്ദുള്‍ കലാം യൂണിവേഴ്സിറ്റി വിസി, കാലടി ശങ്കരാചര്യ യുണിവേഴ്സിറ്റി വിസി, കാലിക്കറ്റ് വിസി, മലയാളം സർവ്വകലാശാല വിസി എന്നിവരോടാണ് ഇന്ന് തന്നെ രാജിവെക്കാന്‍ ഗവർണ്ണർ നിർദേശിച്ചിരിക്കുന്നത്. സാങ്കേതിക സർവ്വകലാശാല രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയ നടപടി ആയുധമാക്കിയാണ് ഗവർണ്ണറുടേയും നീക്കം.
എന്നാല്‍ ഗവർണ്ണറുടെ നിർദേശം അനുസരിച്ച് പദവി ഒഴിയാന്‍ തയ്യാറല്ലെന്ന് കണ്ണൂർ വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലറെ എങ്ങനെയാണ് പിരിച്ചു വിടേണ്ടത് എന്ന് യുജിസി റെഗുലേഷനിൽ പറയുന്നില്ല. പിരിച്ച് വിടാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സർവകലാശാല ആക്ട് ആണ് നിലനിൽക്കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.