രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി- സിപിഎം സംഘടിത നീക്കം: മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് സംഘടിത ആക്രമണം നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ എന്താണ് തെറ്റുള്ളത്. അത് ബിജെപി ചൂണ്ടിക്കാണിക്കണം. കേരളത്തിലെ ജനങ്ങളെ പ്രകീര്‍ത്തിച്ചാല്‍ അത് എങ്ങനെയാണ് വിഭാഗീയതയാവുക .ഗീബല്‍സിയന്‍ തന്ത്രങ്ങളെ കൂട്ടുപിടിച്ചാണ് ബിജെപിയും സിപിഎമ്മും രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നത്. ഇത് വിലപ്പോകില്ല, മുല്ലപ്പളളി പറഞ്ഞു.
കറകളഞ്ഞ മതനിരപേക്ഷവാദിയും ഇന്ത്യന്‍ ഫാസിസത്തിനെതിരായി മുഖാമുഖം പോരാടുന്ന നേതാവുമായ രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ജനത തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയുടെ അതേ ഭാഷയിലാണ് സിപിഎമ്മും രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യവും പേറി നടക്കുന്ന ബിജെപിക്ക് ഇന്ധനം പകരുകയാണ് സിപിഎം. ഇരുവരും തമ്മിലുണ്ടാക്കിയ രഹസ്യധാരണ മറനീക്കി പുറത്തുവരുന്നതിന് തെളിവാണ് ബിജെപിയുടെ സ്വരത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ സിപിഎം വിമര്‍ശനം.
സമസ്തമേഖലയിലേയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് എന്തുയോഗ്യതയാണുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു. ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കുകയും മതനിരപേക്ഷ തത്വങ്ങളെ കാറ്റില്‍പ്പറത്തുകയും ചെയ്ത ബിജെപിയില്‍ നിന്നും ഇത്തരം ഒരു പ്രസ്താവന ഉണ്ടായതില്‍ അത്ഭുതപ്പെടാനില്ല. പ്രാദേശികവാദം ഉയര്‍ത്തി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യന്‍ ജനതയ്ക്ക് രാഹുല്‍ ഗാന്ധിയെ കുറിച്ച് വ്യക്തമായി അറിയാം. ജാതിയുടെയും മതത്തിന്റെയും ഭാഷയുടേയും പേരില്‍ ജനങ്ങളെ വേര്‍തിരിച്ച് കാണുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്.
ഇന്ത്യന്‍ ജനതയെ ഒന്നായി കാണുന്ന പ്രസ്ഥാനമാണ്. മഹത്തായ ആ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരനാണ് രാഹുല്‍ ഗാന്ധി. ജനാധിപത്യ മതേതര മൂല്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും അതിന് ഒരു കോട്ടംവരരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. രാജ്യത്തെ വിഘടിപ്പിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ വിഭാഗീയ ചിന്താഗതിയില്‍ നിന്നും ഉയര്‍ന്നു വന്ന ദുര്‍വ്യാഖ്യാനം മാത്രമാണ് രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം. ബിജെപി നടത്തുന്നത് ആപല്‍ക്കരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍