പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം; കേരളത്തെ ഹൃദയത്തോട് ചേർക്കാന്‍ മോദിക്ക് സാധിച്ചു: കെ സുരേന്ദ്രന്‍
കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനം കേരളത്തിന് ഏറ്റവും ഫലപ്രദമായെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിനുമുമ്പ് ഒരു പ്രധാനമന്ത്രിയും ശ്രമിക്കാത്ത തരത്തിൽ കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. ഏറെ സമയമെടുത്ത് ദുരന്തത്തിൻ്റെ വ്യാപ്തി പഠിക്കാൻ അദ്ദേഹം ശ്രമിച്ചെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഈ ദുരന്തത്തിൽ നിന്നും വയനാടിന് മോചിതമാവാനുള്ള എല്ലാവിധ പിന്തുണയും നരേന്ദ്രമോദി തൻ്റെ സന്ദർശനത്തിലൂടെ നൽകി. പണം ഒന്നിനും ഒരു തടസ്സമാവില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കേരളത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്. കാര്യങ്ങൾ കൂടുതൽ പഠിച്ച് വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ അദ്ദേഹം സംസ്ഥാനത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കേന്ദ്രവും കേരളവും ഒന്നിച്ചു നിന്നാവും വയനാടിന്റെ പുനരധിവാസം സാധ്യമാക്കുക എന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. മലയാളികളെ ഹൃദയത്തിൽ ചേർത്തു പിടിക്കാൻ പ്രധാനമന്ത്രിക്ക് സാധിച്ചു. പല ദുരന്തമുഖങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭരണാധികാരി എന്ന നിലയ്ക്ക് കേരളത്തിന്റെ വേദനകൾ മോദിക്ക് മനസ്സിലാകും.
മുഴുവൻ മലയാളികൾക്കും വേണ്ടിയുള്ള നന്ദി പ്രധാനമന്ത്രിയെ അറിയിക്കുന്നു. സംസ്ഥാന സർക്കാർ പഴയതുപോലെ ഒഴുക്കൻ മട്ടിൽ കാര്യങ്ങൾ എടുക്കാതെ നന്നായി ഗൃഹപാഠം ചെയ്തു കൃത്യമായി പഠിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല എന്നീ ദുരന്തബാധിത പ്രദേശങ്ങളും ബെയ്‌ലി പാലവും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്, ദുരന്തത്തിനിടയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച മേപ്പാടി വിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സന്ദർശിച്ച് ദുരന്തത്തെ അതിജീവിച്ചവർക്ക് ആശ്വാസമേകി...തുടർന്ന് ദുരന്തവുമായി ബന്ധപ്പെട്ട് അവലോകന യോഗവും ചേർന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ. വി വേണു, മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഡി ജി പി ഡോ. ശെയ്ഖ് ദര്‍വേശ് സാഹെബ്, എ ഡി ജി പി എം ആര്‍ അജിത്കുമാര്‍, ടി സിദ്ദീഖ് എം എല്‍ എ എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications