പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റില്‍
വടകര : പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റിലായ തമിഴ്നാട് സ്വദേശികൾ ജയിലിലായി.സേലം കുങ്കുപ്പെട്ടി കുപ്പിനായകന്നൂര്‍ സുരേഷ് കുമാര്‍(35), സേലം ചിന്നതിരുപ്പതി അഭിരാമി ഗാര്‍ഡനില്‍ നിര്‍മ്മല(35) എന്നിവരാണ് റിമാന്‍ഡിലായത്.
സുരേഷ് കുമാറിനെ മുക്കത്തെ ലോഡ്ജില്‍ നിന്നും നിര്‍മ്മലയെ സുരേഷ് കുമാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സേലത്തു നിന്നുമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്പി ഓഫീസില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തില്‍ എസ്പി എംകെ പുഷ്‌കരന്‍ പറഞ്ഞു. മുക്കം എസ്ഐ അഭിലാഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 6 ന് മുക്കത്തെ സഫ ലോഡ്ജില്‍ നിന്നാണ് സുരേഷ് കുമാറിനെ ക്രൈം സ്‌ക്വാഡ് പിടികൂടിയത്.

അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. സുരേഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍മ്മലയാണ് ഇയാള്‍ക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് മൊഴി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.തുടര്‍ന്ന് സേലത്തേക്കു പോയ പൊലീസ് സംഘം അവിടെ വെച്ച് നിര്‍മ്മലയേയും പിടികൂടി. നിര്‍മ്മലയില്‍ നിന്നും ഒമ്പതര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. 500 രൂപയുടെയും 2000 രൂപയുടേതുമാണ് പിടികൂടിയ കള്ളനോട്ടുകള്‍.

അതേസമയം അഡ്വക്കറ്റ് സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ എത്തിയ ഒരാളാണ് തനിക്ക് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് നിര്‍മ്മല പറഞ്ഞു. കള്ളനോട്ടകളുമായി മുമ്പും നിര്‍മ്മല പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നിര്‍മ്മലയുടെ മൊഴി പൂര്‍ണ്ണമായി വിശ്വാസത്തിലെടുത്തില്ലെന്നും കള്ളനോട്ടിന്റെ ഉറവിടത്തെ കുറിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ്പിയും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത താമരശ്ശേരി ഡിവൈഎസ്പി പിസി രാജീവനും പറഞ്ഞു.
മുക്കം എസ്ഐയുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എഎസ്ഐ രാജീവ് ബാബു, ഷിബില്‍ ജോസഫ്, സുരേഷ്, സതീഷ് കുമാര്‍, ഡബ്ലുസികെ ജസ്സി മാത്യു, ഹരിദാസന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications