മതസ്പർദ്ധ വളർത്താൻ ശ്രമം: ബിജെപി എംപി ശോഭ കരന്തലജെയുടെ ട്വീറ്റിനെതിരെ പരാതി,
മതസ്പർദ്ധ വളർത്താൻ ശ്രമം: ബിജെപി എംപി ശോഭ കരന്തലജെയുടെ ട്വീറ്റിനെതിരെ പരാതി,
മലപ്പുറം: ബിജെപി നേതാവും ഉഡുപ്പി-ചിക്കമംഗലൂർ എംപിയുമായ ശോഭ കരന്തലജെയുടെ ട്വീറ്റിനെതിരെ പോലീസിൽ പരാതി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂർ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ വെള്ളത്തിനായി ആശ്രയിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥൻ കിണറ്റിൽ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോൾ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാൻ ആവശ്യപ്പെട്ടു. ഈ വസ്തുുത മറച്ചുവെച്ച് ട്വിറ്ററിൽ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ടുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്.
പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്
ബിജെപി എംപിയുടെ ട്വീറ്റ് വിവാദമായതോടെ പ്രചരണത്തില്‍ വിശദീകരണവുമായി പഞ്ചായത്ത് അധികൃതരും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള വ്യാജ പ്രചരണമാണ് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്നതെന്ന് കുറ്റിപ്പുറം പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് നേതാവുമായ വസീമ വാളേരി വണ്‍ ഇന്ത്യയോട് പറഞ്ഞു.
വിദ്വേഷപ്രചാരണമെന്ന് അഭിഭാഷകൻ
പ്രദേശത്തെ ഹിന്ദുക്കൾക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരിൽ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സുഭാഷ് ചന്ദ്രൻ കെ ആർ എന്ന അഭിഭാഷകനാണ് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി സമർപ്പിച്ചത്.
വർഗ്ഗീയമായി ചിത്രീകരിക്കുന്നുവെന്ന്
മുസ്ലീം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെയും മലപ്പുറം ഉൾപ്പെടുന്ന കേരളത്തെയും വർഗ്ഗീയമായി ചിത്രീകരിക്കുന്ന കമന്റുകളാണ് പ്രസ്തുുത പോസ്റ്റിനു താഴെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. താൻ ഇപ്പോൾ താമസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ദില്ലി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ബിജെപി അനുഭാവികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
ട്വീറ്റ് വിവാദത്തിൽ
2020 ജനുവരി 22ന് ഉഡുപ്പി - ചിക്മംഗളൂർ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെ തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൌണ്ടിൽ നിന്നുള്ള ട്വീറ്റാണ് വിവാദമായത്. ബിജെപി നേതാവ് നടത്തിയിട്ടുള്ള പ്രസ്താവന കുറ്റിപ്പുറം നിവാസിയെന്ന നിലയിലും പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്തിരിക്കുന്ന ഒരു അഭിഭാഷകനെന്ന നിലയിലും തന്റെ വ്യക്തി സുരക്ഷയെപ്പോലും ബാധിക്കുന്നതാണ്.
നടപടി വേണമെന്ന്..
അതോടൊപ്പം ഹിന്ദു - മുസ്ലീം വിഭാഗങ്ങൾ ഐക്യത്തോടെയും സൗഹാർദ്ദത്തോടെയും താമസിക്കുന്ന തന്റെ സ്വദേശമായ കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലേയും മതസൗഹാർദ്ദം തകർക്കുന്നതിനും വർഗ്ഗീയ കലാപങ്ങളുൾപ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനും സാധാരണക്കാരുടെ സ്വൈര്യ ജീവിതം തകർക്കുന്നതിനുമായി ബോധപൂർവ്വം നടത്തിയ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനയാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. ശോഭാ കരന്തലജെക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 A വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങൾ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെടുന്നു.
Kerala is taking baby steps to become another Kashmir!
— Shobha Karandlaje (@ShobhaBJP) January 22, 2020
Hindus of Kuttipuram Panchayat of Malappuram was denied water supply as they supported #CAA2019.#SevaBharati has been supplying water ever since.
Will Lutyens telecast this intolerance of PEACEFULS frm God's Own Country!? pic.twitter.com/y0HKI4bitD
സേവാഭാരതിയുടെ ചിത്രങ്ങൾ ട്വീറ്റിൽ
മലപ്പുറത്തെ ചെറുകുന്നിൽ പൌരത്വ നിയമത്തെ അനൂകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം നിഷേധിച്ചുവെന്നായിരുന്നു ബിജെപി എംപിയുടെ ട്വീറ്റ്. ഇതോടെ സേവാഭാരതി പ്രദേശത്ത് കുടിവെള്ളമെത്തിക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് സംഘപരിവാർ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയത്. മറ്റൊരു കശ്മീരാകാൻ കേരളം ചെറുചുവടുകൾ വെക്കുന്നു എന്ന തലക്കെട്ടോടെയാണ് ശോഭ കരന്തലജെയുടെ ട്വീറ്റ്.