വൻ വിലകൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സംഭവത്തിൽ ലോകായുക്ത അന്വേഷണം;കെ കെ ശൈലജക്ക് നോട്ടീസ്
തിരുവവനന്തപുരം: കൊവിഡ് കാലത്ത് വൻ വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയ സംഭവത്തിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് നടപടി. വിപണിവിലയുടെ മൂന്നിരട്ടി വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്.

യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. 500 രൂപയ്ക്ക് വിപണിയിൽ ലഭിക്കുമായിരുന്ന പി പി ഇ കിറ്റ് 1500 രൂപ കൊടുത്ത് വാങ്ങി വൻ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്.
2020 മാർച്ച് 30 നാണ് ഒരു കിറ്റിന് 1,550 രൂപ എന്ന നിരക്കിൽ സാൻഫാർമയിൽ നിന്ന് സംസ്ഥാന സർക്കാരിനു വേണ്ടി 50,000 പി പി ഇ കിറ്റുകൾ വാങ്ങിയത്. 446 രൂപയ്ക്ക് ഒരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് ചെയ്തതിന് പിന്നാലെയാണ് സാന്‍ഫാര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച രേഖയിൽ മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പുറമെ മുൻ ധനമന്ത്രി തോമസ് ഐസകും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പുവെച്ചതായുള്ള വിവാവകാശ രേഖകൾ പുറത്തുവന്നിരുന്നു.
അതേസമയം സാൻഫാർമയിൽ നിന്നും വാങ്ങിയതിന് തൊട്ട് അടുത്തദിവസം കൊച്ചി ആസ്ഥാനമായ ക്യാരോൺ എന്ന കമ്പനിയിൽ നിന്നും 446.25 രൂപയ്ക്കും ഇതേ ദിവസം തന്നെ ന്യൂകെയർ ഹൈജീൻ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയിൽ നിന്നും 475.25 രൂപയ്ക്കും കിറ്റ് വാങ്ങിയിരുന്നു. വിപണിയിൽ കുറഞ്ഞ വിലക്ക് കിറ്റുകൾ ലഭിക്കുമെന്ന് അറിഞ്ഞിട്ടും വൻ തുകയ്ക്ക് കിറ്റ് വാങ്ങി അഴിമതി നടത്തിയെന്നാണ് ആരോപണം.
അതേസമയം പിപിഇ കിറ്റുകള്‍ കിട്ടാനില്ലാതിരുന്ന കാലത്ത് വില നോക്കേണ്ടെതില്ലെന്നും ആളുകളുടെ ജീവനാണ് വലുതെന്നുമായിരുന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചത് എന്നായിരുന്നു നേരത്തേ ആരോപണങ്ങൾക്ക് കെകെ ശൈലജ വിശദീകരണം നൽകിയത്. മാര്‍ക്കറ്റില്‍ സുരക്ഷ ഉപകരങ്ങള്‍ക്ക് ക്ഷാമമുള്ള സമയം ആയിരുന്നു അതെന്നും പിന്നീട് ഇവ വിപണിയിൽ സുലഭമായി ലഭിച്ചപ്പോൾ അഞ്ഞൂറ് രൂപയ്ക്ക് വരെ പിപിഇ കിറ്റുകൾ കിട്ടിയിരുന്നുവെന്നും ശൈലജ പറഞ്ഞിരുന്നു.












Click it and Unblock the Notifications