ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതല സമ്മർദ്ദം; അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണ സംഘം....
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൻമേൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. അതേസമയം അറസ്റ്റ് ഒഴിവാക്കാൻ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദം ശക്തമാകുന്നുവെന്നാണ് സൂചന. അന്വേഷണ സംഘം ജലന്ധറിലെത്തി 9 മണിക്കൂറോളം അന്വേഷണ സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിരുന്നു.
ജലന്ധറിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ലഭിക്കുകയും ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണ സംഘത്തിൻ ബോധ്യമാവുകയും ചെയ്തതാണ്. എന്നാൽ ഉന്നതതലത്തിൽ നിന്നുള്ള സമ്മർദ്ദംകൊണ്ട് അറസ്റ്റ് വൈകുകയാണെന്നാണ് ആരോപണം.

വ്യക്തമായ തെളിവുകൾ
കുറവിലങ്ങാട് മഠത്തിൽവെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീ പരാതിയിൽ പറയുന്നത്. മഠത്തിലെ സന്ദർശക രജിസ്റ്ററിൽ നിന്നും ബിഷപ്പ് മഠത്തിലെത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ കന്യാസ്ത്രീപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായതാണ്. മറ്റു കന്യാസ്ത്രികൾ ബിഷപ്പിനെതിരെ നൽകിയ മൊഴികളും ബിഷപ്പിനെതിരായ തെളിവുകളാണ്.

സ്വാധീനിക്കാനും ശ്രമം
കന്യാസ്ത്രീയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനുള്ള നിരവധി ശ്രമങ്ങളും നടന്നിരുന്നു. പണവും ഭൂമിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമം നടത്തിയതായി ജെയിംസ് എർത്തയിൽ എന്ന വൈദികൻ സമ്മതിച്ചിട്ടുണ്ട്. ബിഷപ്പിന്റെ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമായിരുന്നു ശ്രമം നടത്തിയതെന്നാണ് വൈദികന്റെ മൊഴി. വൈദികന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.

സ്വഭാവദൂഷ്യമില്ല
കന്യാസ്ത്രിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും അത് ചോദ്യം ചെയ്തതിനാൽ തന്നോട് വ്യക്തിവൈരാഗ്യം തീർക്കാനാണ് വ്യാജ പരാതി നൽകിയത് എന്നായിരുന്നു ബിഷപ്പിന്റെ വാദം. എന്നാൽ കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ച ബന്ധുവായ സ്ത്രീ തന്നെ ഇത് നിഷേധിച്ചിരുന്നു. തെറ്റിദ്ധാരണമൂലം പരാതി നൽകുകയായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. ഇതോടെ തുടക്കം മുതൽ ബിഷപ്പ് ഉന്നയിച്ചിരുന്ന വാദങ്ങൾ പൊളിയുകയായിരുന്നു.

മൊഴിയിലെ വൈരുദ്ധ്യം
കന്യാസ്ത്രീ പീഡനത്തിന് ഇരയായ 2014 മേയ് അഞ്ചിന് കുറവിലങ്ങാട് മഠത്തിൽ താമസിച്ചിരുന്നില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. ഇതേ ദിവസം തൊടുപുഴ മുതലക്കോടത്തെ മഠത്തിലായിരുന്നുവെന്നായിരുന്നു വിശദീകരണം. എന്നാൽ ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമാണെന്ന നിലപാടിൽ തന്നെയാണ് അന്വേഷണ സംഘം.

സമ്മർദ്ദം
വ്യക്തമായ തെളിവുകളോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണസംഘം ജലന്ധറിലെത്തിയത്. എന്നാൽ ബിഷപ്പിന്റെ മൊഴികൾ വിശദമായി പരിശോധിക്കുകയും ചില ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിച്ച ശേഷം നടപടികളിലേക്ക് കടക്കാമെന്നായിരുന്നു പിന്നീട് വിശദീകരിച്ചത്. ഉന്നതതലസമ്മർദ്ദമാണ് ഇതിന് പിന്നിലെന്ന് സൂചനയുണ്ട്.

മാറി നിൽക്കും
സെപ്റ്റംബർ പത്തിന് അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് കൈമാറും. ഇനിയും അറസ്റ്റിന് അനുമതി നൽകിയില്ലെങ്കിൽ ചുമതലയിൽ നിന്നും മാറി നിൽക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുബാഷിന്റെ തീരുമാനമെന്നാണ് സൂചന.












Click it and Unblock the Notifications