ടയർ കമ്പനികൾ സംഘടിതമായി വിലകൂട്ടിയ സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് എളമരം സഭയിൽ
തിരുവനന്തപുരം; ടയർ കമ്പനികൾ സംഘടിതമായി വിലകൂട്ടിയ സംഭവം രാജ്യസഭയിൽ ഉന്നയിച്ച് എളമരം കരീം എംപി. വിലകൂട്ടിയ എംആർഎഫ് ഉൾപ്പെടെയുള്ള ടയർ കമ്പനികൾക്കുമേൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
ഒത്തുകളിച്ച് ടയർവില കൂട്ടിയതിന് രാജ്യത്തെ പ്രധാനപ്പെട്ട അഞ്ച് ടയർ കമ്പനികൾക്ക് കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,788 കോടി രൂപ പിഴ ചുമത്തിയിരുന്നു. അപ്പോളോ ടയേഴ്‌സ്-425.53 കോടി, എം ആർ എഫ്-622.09 കോടി, സിയറ്റ് -252.16 കോടി, ജെ കെ ടയർ -309.95 കോടി, ബിർളാ ടയേഴ്‌സ്-178.33 കോടി എന്നിങ്ങനെയാണ് പിഴ ഈടാക്കിയത്. ടയർ ഉൽപ്പാദനമേഖലയിൽ പ്രബലരായ നാലോ അഞ്ചോ കമ്പനികൾ ചേർന്ന് ടയറിന്റെ വിപണിവില നിർണയിക്കാൻ നടത്തിയ ഗൂഢാലോചനകളും ചരടുവലികളും വ്യക്തമാക്കുന്നതാണ് സിസിഐ ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ ഉത്പാദക കമ്പനിയാണ് എം ആർ എഫ്. ഈ മേഖലയിലെ പ്രബല ശക്തികളാണ് മറ്റ് കമ്പനികളും. ദുർഘടവഴികളിൽ ഓടിക്കുന്ന വണ്ടികളിലുപയോഗിക്കുന്ന ക്രോസ്‌പ്ലൈ/ബയസ് ടയറുകളുടെ ഉൽപ്പാദനവും വിതരണവും നിയന്ത്രിച്ച് അവരവർ ഉൽപ്പാദിപ്പിക്കുന്ന ടയറുകളുടെ വില കൂട്ടാന്‍ കമ്പനികൾ ഒത്തുകളിച്ചെന്നാണ് സി സി ഐ കണ്ടെത്തിയത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ (എ ടി എം എ) ഒരോ കമ്പനിയുടെയും ടയറുകളുടെ ഉൽപ്പാദനം, ആഭ്യന്തരവിൽപ്പന, കയറ്റുമതി തുടങ്ങിയ വിവരം ശേഖരിച്ച് ടയർ കമ്പനികൾക്ക് കൈമാറി. നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ടയർ കമ്പനികൾ ഒത്തുകളിച്ച് വിലയുടെ കാര്യത്തിൽ തീരുമാനമെടുത്തുമാണ് ഈ കളവ് നടന്നിരിക്കുന്നത്.
കൂടാതെ, റബർ കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കേണ്ട കാർഷിക വായ്പ്പകൾ പ്രമുഖ സ്വകാര്യ ബാങ്കുകളുടെ സഹായത്തോടെ ടയർ കമ്പനികൾ കൈക്കലാക്കി എന്ന ആരോപണവും നിലവിലുണ്ട്. കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ വഞ്ചിക്കുന്ന വൻകിട ടയർ കമ്പനികളുടെ ഒത്തുകളിക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണ്. വലിയൊരു ഗൂഡാലോചനയാണ് ഇതിനുപിന്നിൽ നടന്നിരിക്കുന്നത്. ഈ വിഷയത്തിൽ ഊർജിതമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നമ്മുടെ സമ്പത് വ്യവസ്ഥയെയും കർഷകരെയും ഒരുപോലെ വഞ്ചിച്ച ഈ സംഭവം പൊതുസമൂഹത്തിൽ ചർച്ചയാകാതെ പോകാനുള്ള ശ്രമമാണ് കേരളത്തിലെ മിക്കവാറും മാധ്യമങ്ങൾ നടത്തുന്നത് എന്നത് തീർത്തും ദൗർഭാഗ്യകരമായ കാര്യമാണ്. ഇത് റിപ്പോർട്ട് ചെയ്യാൻ പോലും പല മാധ്യമങ്ങളും തയ്യാറായില്ല. മാധ്യമ സ്ഥാപനങ്ങൾ ജനതാല്പര്യം മുനിർത്തിയായിരിക്കണം പ്രവർത്തിക്കേണ്ടത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വാർത്തകൾ അവരിലേക്കെത്തിക്കാതിരിക്കുന്നത് ജനതാല്പര്യതിനെതിരാണ്. അതിനാൽ മാധ്യമങ്ങൾ ആത്മപരിശോധന നടത്തുകയും ഇത്തരം നിലപാടിൽ നിന്ന് പിന്മാറുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications