'രണ്ട് ദിവസമായി ഫോണില്‍ കിട്ടിയില്ല': വാതില്‍ അകത്ത് നിന്നും പൂട്ടി, ഫ്‌ളാറ്റ് തുറന്നപ്പോള്‍ കണ്ടത് മൃതദേഹം
കൊച്ചി: സിനിമ നിര്‍മ്മാതാവ് ജെയ്‌സണ്‍ ഇളംകുളത്തിന്റെ മരണ കാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതോടെ ഫ്‌ളാറ്റില്‍ എത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫ്‌ളാറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. രണ്ട് ദിവസമായി ഫ്‌ളാറ്റിലേക്ക് ഭക്ഷണം വരുത്തിയിട്ടില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ പറയുന്നു.
റൂബീന ആവശ്യപ്പെട്ടത് അനുസരിച്ച് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിലാണ് ഫ്‌ളാറ്റ് തുറന്നത്. ഫ്‌ളാറ്റ് തുറന്നപ്പോള്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ ജെയസനെ കണ്ടെത്തുകയായിരുന്നു. രക്ത സമ്മര്‍ദ്ദത്തിനും പ്രമേഹത്തിനുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ഇത് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മരുന്ന് അധിക ഡോസില്‍ കഴിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലേ വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് പരിശോധനകള്‍ക്ക് ശേഷം നാളെ കോട്ടയത്തേ് കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്‌കാരം നടത്തിയേക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, ജെയ്‌സന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം കടുത്ത സാമ്പത്തിക ബാധ്യത വരുത്തിവച്ചെന്നാണ് പറയുന്നത്.
സിനിമ നിര്‍മ്മാതാവ് ജെയ്‌സണ്‍ ഏളംകുളം മരിച്ച നിലയില്‍; മൃതദേഹം കൊച്ചിയിലെ ഫ്‌ളാറ്റില്‍
സിനിമയുടെ പേരില്‍ ഒപ്പമുണ്ടായിരുന്നവര്‍ ചൂഷണം ചെയ്തിരുന്നാതായും അനാവശ്യ പ്രചാരണം നടത്തിയത് ജെയ്‌സനെ മാനസികമായി തളര്‍ത്തിയെന്നും സുഹൃത്തുക്കള്‍ പറയുന്നു. ആര്‍ ജെ ക്രിയേഷന്‍സ് കമ്പനിയുടെ ഉടമയാണ് ജെയ്സണ്‍. പനമ്പള്ളി നഗര്‍ സൗത്തിലുള്ള ഫ്ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 44 വയസായിരുന്നു.
ശൃംഗാരവേലന്‍, ഓര്‍മ്മയുണ്ടോ ഈ മുഖം, ജമ്ന പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ്. കേരള ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗത്വമുള്ള ആളാണ്. പ്രൊഡക്ഷന്‍ മാനേജരായാണ് സിനിമ രംഗത്തേക്ക് എത്തുന്നത്. ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് പ്രൊഡക്ഷന്‍ രംഗത്തേക്ക് എത്തുന്നത്.
അതേസമയം, ജെയസന്റെ വിയോഗത്തില്‍ സിനിമ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. ഒഴിമുറി എന്നചിത്രം ചെയ്യുമ്പോള്‍ ലാലേട്ടന്‍ ആണ് ജയ്‌സനെ എനിക്ക് പരിചയപ്പെടുത്തുന്നതെന്ന് നടന്‍ മധുപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അന്നുമുതല്‍ ഒപ്പമുള്ള ഒരാള്‍. ഈ അന്ത്യം അപ്രതീക്ഷിതം. ഇന്നലെ കണ്ടവര്‍ ഇന്നില്ലാതാവുന്നത് ഒരിക്കലും സഹിക്കാനാവാത്തത്. പ്രിയപ്പെട്ട ജയ്‌സണ്‍ വിട- അദ്ദേഹം പറഞ്ഞു.
ആ കൃപാസനം അത്ഭുതം എങ്ങനെ എഴുതണം എന്നറിയില്ല', ധന്യയ്ക്ക് പിറകെ നടി അശ്വതിയും, കുറിപ്പ് വൈറൽ
ജെയ്സന്‍ ഏളംകുളത്തിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് നടി സീമ ജി നായര്‍ പ്രതികരിച്ചു. വിശ്വസിക്കാന്‍ പറ്റുന്നില്ലായെന്ന വാക്ക് വെറും വാക്കല്ല ..കുറച്ചു ദിവസം മുന്നേയും വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു ..സഹപ്രവര്‍ത്തകരെ പലരെയും വിളിച്ചപ്പോള്‍ ആര്‍ക്കും ഒന്നും പറയാന്‍പറ്റുന്നില്ല ..ഈശ്വരാ ഇതെന്തു പരീക്ഷണം ആണ് ..ആദരാഞ്ജലികള്‍ എന്ന വാക്കുപോലും എഴുതാന്‍ പറ്റുന്നില്ലെന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.