ദിലീപിനെ കുറിച്ചുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ മനപ്പർവ്വം, ഗുണം ദിലീപിന്, ലക്ഷ്യം ഇത്';ടിബി മിനി
റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ ദിലീപിനെതിരായ പൾസർ സുനിയുടെ ആരോപണങ്ങൾ വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. തനിക്ക് ഒന്നരകോടിയുടെ ക്വട്ടേഷനാണ് നടിയെ ആക്രമിക്കാൻ തന്നതെന്നും ഇതിൽ പകുതിയോളം പണം തനിക്ക് ലഭിച്ചുവെന്നുമാണ് സുനി പറഞ്ഞത്. മറ്റ് പല ഗുരുതര ആരോപണങ്ങളും സുനി ഉയർത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ എന്തിനാണ് സുനി ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയത് എന്ന ചോദ്യമാണ് പലരും ഉയർത്തിയത്. പ്രത്യേകിച്ച് റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തകനോട് സുനി എല്ലാം തുറന്നുപറയുമോയെന്നും സ്റ്റിംഗ് ഓപ്പറേഷൻ ആണെന്ന് സുനിക്ക് മനസിലാകാതിരിക്കുമോയെന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ട്. അതേസമയം ഈ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടി സുനി ബോധപൂർവ്വം നടത്തിയതാണെന്ന് പറയുകയാണ് ഇപ്പോൾ അഡ്വ ടിബി മിനി. റിപ്പോർട്ടർ ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. സുനിയുടെ വെളിപ്പെടുത്തൽ അതിജീവിതയ്ക്കല്ല, മറിച്ച് ദിലീപിന് തന്നെയാണ് ഗുണം ചെയ്യുകയെന്നും മിനി പറഞ്ഞു. മിനിയുടെ വാക്കുകളിലേക്ക്

'വെളിപ്പെടുത്തൽ നടത്തിയത് ഒന്നാം പ്രതിയാണ്. ഈ കേസിൽ ആരൊക്കെ സ്വയം വെള്ളപൂശാൻ നടത്തിയാലും പൾസർ സുനിയാണ് ഈ കുറ്റകൃത്യം നടത്തിയത്. അയാളെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചാലും അയാളാണ് യഥാർത്ഥ കുറ്റവാളി. അതുകൊണ്ട് അയാൾ സ്വയം എത്ര ന്യായീകരിച്ചാലും അയാളെ ശുദ്ധീകരിക്കാൻ കഴിയില്ല. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടർ ചാനലിലൂടെയുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടിയുള്ള ബോധപൂർവ്വമായ വെളിപ്പെടുത്തലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കഴിഞ്ഞ ദിവസം ദിലീപ് ഈ കേസിൽ ഒരു ഹർജി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദിലീപ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ച വാദം ഒരു ഫോൺ കണ്ടെടുക്കാൻ ഉണ്ടെന്നതാണ്. അത് ഏഴാം തീയതിലേക്ക് കൂടുതൽ വാദത്തിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.
അതിനിടയിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ വരുന്നത്. ഇരയെ സംബന്ധിച്ച് ഈ വെളിപ്പെടുത്തൽ വിശ്വസനീയമേ അല്ല. കാരണം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഈ ഫോണിനെ സംബന്ധിച്ച് കൃത്യമായി അന്വേഷണം നടക്കുകയും പൾസർ സുനിയുടെ വക്കീൽ ആ ഫോൺ സുനി നശിപ്പിച്ചുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തതാണ്. ആ വക്കീൽ ഇപ്പോൾ പൂർമായും പാരലൈസ്ഡ് ആയി കിടക്കുകയാണ്.
നടി കേസിന്റെ വിചാരണ ഏപ്രിൽ 11 ഓടെ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിധിയും ഉടനെ വരും. ഈ കേസിൽ നിലനിൽ തുടരന്വേഷണം ആവശ്യമേ ഇല്ല. ഈ കേസിൽ തുടരന്വേഷണം ആഗ്രഹിക്കുന്ന ഏക വ്യക്തി ദിലീപ് മാത്രമാണ്. അതുകൊണ്ട് പൾസർ സുനി നിങ്ങളെ ചതിച്ചതാണോ എന്ന് പരിശോധിക്കണം.
പൾസർ സുനിക്ക് സത്യം പറയണം എന്നുണ്ടായിരുന്നുവെങ്കിൽ പല അവസരങ്ങളിലും അയാൾക്ക് അത് പറയാമായിരുന്നു. ഈ അവസാന നിമിഷം ഇങ്ങനെ വന്ന് സംസാരിച്ചത് ഈ കേസിൽ തുടരന്വേഷണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
ഈ കേസിൽ എത്ര ശ്രമിച്ചാലും മായ്ച്ചുകളയാൻ സാധിക്കാത്ത തരത്തിൽ തെളിവുകൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് കേസിൽ വിധി പറയണം. ഇനിയും തുടരന്വേഷണത്തിലേക്ക് പോകുന്നത് അതിജീവിതയ്ക്ക് ഗുണം ചെയ്യില്ല. എട്ടാം പ്രതിക്കാണ് ഇത് ഗുണം ചെയ്യുക', അഡ്വ മിനി പറഞ്ഞു.












Click it and Unblock the Notifications