Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാമറയില്‍ മുഖകാണിക്കാനുള്ള ഉന്തും തള്ളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നു: നേതാക്കള്‍ക്കെതിരെ വീക്ഷണം

കോഴിക്കോട് ഡി സി സി ഓഫീസ് ഉദ്ഘാടനത്തിനിടെ തിക്കും തിരക്കും കൂട്ടുന്ന നേതാക്കളുടെ ദൃശ്യങ്ങള്‍ പാർട്ടിക്ക് അകത്തും പുറത്തും നിന്നുള്ള വലിയ വിമർശനങ്ങള്‍ക്കായിരുന്നു ഇടയാക്കിയത്. രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ഈ ദൃശ്യങ്ങള്‍ വെച്ച് പരിഹാസങ്ങള്‍ തുടർന്നതോടെ ഉദ്ഘാടന പരിപാടികള്‍ക്ക് മാനദണ്ഡം കൊണ്ടുവരാന്‍ കെ പി സി സി തീരുമാനിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെ എഡിറ്റോറിയലും വന്നിരിക്കുകയാണ്.

സംഘാടക മികവ് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മാത്രമായി ഒതുങ്ങി പോകരുത്. പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച് കുഴപ്പങ്ങളില്ലാതെ അവസാനിപ്പിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധവെക്കണമെന്നാണ് ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടതെന്ന തലക്കെട്ടില്‍ പുറത്തുവന്ന എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നത്. വീക്ഷണത്തിന്റെ എഡിറ്റോറിയലിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

dcc

ഇടിച്ചു കയറിയല്ല മുഖം കാണിക്കേണ്ടത്......

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു വലിയ ജനാധിപത്യ പാര്‍ട്ടിയാണ്. ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ജനാധപത്യ ശൈലി കൊണ്ടും പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും ഏറ്റവും വലിയ പാര്‍ട്ടി. സ്വാതന്ത്ര്യ സമരം തൊട്ട് ഭരണഘടന സംരക്ഷിക്കുവാനുള്ള പ്രതിരോധ പോരാട്ടങ്ങള്‍ക്ക് വരെ നേതൃത്വം കൊടുക്കുന്ന ഇന്ത്യയിലെ ശക്തമായ പ്രതിപക്ഷ കക്ഷി. അധികാരമല്ല, അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുക എന്നതാണ് ലക്ഷ്യവും മാര്‍ഗവും.

പറഞ്ഞു വന്നത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്, ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിക്ക് ജനസമൂഹത്തിനിടയില്‍ ഉള്ള ആദരവും ബഹുമാനവും വ്യക്തമാക്കാനാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവൃത്തികള്‍ ചിലപ്പോഴെങ്കിലും നമ്മളില്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടാകുന്നു. ഏത് മഹത്തായ പരിപാടിയേയും, മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കുന്ന തരത്തില്‍ അതിലേക്ക് ഇടിച്ചുകയറാന്‍ മത്സരിക്കുന്നവര്‍ സ്വന്തം നില മറന്ന് പെരുമാറുന്നു. സമൂഹ മധ്യത്തില്‍ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏര്‍പ്പാട് ഇനിയെങ്കിലും നമ്മള്‍ മതിയാക്കണം. മറ്റൊരു പ്രസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്ത പലതും പൈതൃകമായുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ യശസിനെ ഇടിച്ചുകയറിയും പിടിച്ചുതള്ളിയും അപകീര്‍ത്തിപ്പെടുത്തരുത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇടിച്ചുകയറിയാല്‍ മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന തരം 'പൊതുപ്രവര്‍ത്തന അലിഖിത ചട്ടം' നിലവില്‍ വരുന്നതിന് വളരെ മുമ്പ് വന്‍ ജനബാഹുല്യം അണിചേര്‍ന്ന പല സമര മുഖങ്ങളിലും തികഞ്ഞ അച്ചടക്കവും സ്വയം നിയന്ത്രണവും കാണിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നത് മറന്നു പോകരുത്. സംഘാടക മികവ് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ മാത്രമായി ഒതുങ്ങി പോകരുത്. പരിപാടികള്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ച് കുഴപ്പങ്ങളില്ലാതെ അവസാനിപ്പിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധവെക്കണം.

സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് എത് തലത്തില്‍ പെട്ട ഘടകങ്ങളാണെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോക്കോള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. അതു മറക്കരുത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അധികാരത്തിനു പുറത്തും സുദീര്‍ഘകാലം പ്രവര്‍ത്തിച്ച പാരമ്പര്യം സംഘടനയ്ക്കുണ്ട്. സ്വാതന്ത്ര്യ സമര കാലത്തും അതിനു ശേഷവും കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഒഴുകിയെത്തുന്ന ചിത്രങ്ങള്‍ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. മഹാത്മാ ഗാന്ധി നയിച്ച ജാഥകള്‍ മുതല്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വരെ കോണ്‍ഗ്രസ് നടത്തിയ ജനകീയ പോരാട്ടങ്ങളുടെ ഉജ്ജ്വല ഏടുകളാണ്. അവിടെയെല്ലാം ഒരു അപ്രഖ്യാപിത അച്ചടക്കവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യം നമുക്ക് മാതൃകയാണ്.

ജനക്കൂട്ട പാര്‍ട്ടിയെന്നത് ജനാധിപത്യപരമായ വിശാലതയാണ്, മറിച്ച് കുത്തഴിഞ്ഞ അവസ്ഥ ആകരുത്. കോണ്‍ഗ്രസിന്റെ പാര്‍ട്ടി വേദികളില്‍ അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കത്തേക്കാള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃക കാണിക്കുവാന്‍ കഴിയുന്നവരായി ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള ഭാരവാഹികള്‍ക്ക് കഴിയണം. ഉദ്ഘാടകനും അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കന്മാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന സ്ഥാനങ്ങളില്‍ ഇരിപ്പിടങ്ങള്‍ സംഘാടകര്‍ ഉറപ്പു വരുത്തണം. ഈ പരിപാടികള്‍ നേരിട്ടും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ കാണുന്നവര്‍ക്ക് വിമര്‍ശിക്കുവാന്‍ ഇടവരാത്ത സാഹചര്യം ഉണ്ടാകണം.

പ്രകടനങ്ങളിലും ജാഥകളിലും ക്യാമറ ഫ്രെയിമില്‍ മുഖം വരുത്താന്‍ പരസ്പരം ഉന്തും തള്ളും സൃഷ്ടിക്കുന്ന പ്രവണത സമൂഹത്തില്‍ പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന അവമതിപ്പ് സ്വയം തിരിച്ചറിയണം. ഒരു സ്ഥാനവും ആഗ്രഹിക്കാതെ കോണ്‍ഗസ് ഒരു വികാരമായി ജനക്കൂട്ടത്തിനിടയില്‍ തൊണ്ട പൊട്ടുമാറ് ഉറക്കെ മുദ്രാവാക്യം മുഴക്കുന്ന സാധാരണ പ്രവര്‍ത്തകന്റെ വികാരം മുന്‍ നിരയില്‍ നില്‍ക്കുന്നവര്‍ തിരിച്ചറിയണം.

പൊതുജനമധ്യത്തില്‍ പരിപാടികളുടെ ഗൗരവവും അന്തസും സംഘാടകരുടെ അദ്ധ്വാനവും ത്യാഗവും വിസ്മൃതിയിലാക്കുന്ന അവസ്ഥ ഒരു കാരണവശാലും അനുവദിക്കുവാന്‍ കഴിയില്ല. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ഒരു പൊതുമാനദണ്ഡവും പ്രവര്‍ത്തന രീതിയും പിന്‍തുടരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Take a Poll

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം മനസില്‍ സൂക്ഷിക്കുന്നു. ജനങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തി ഈ അഴിമതി സര്‍ക്കാരിനെ പുറത്താക്കുവാന്‍ കാത്തുനില്‍ക്കുമ്പോള്‍ അവരുടെ മനസ് മടുപ്പിക്കുന്ന ഒരു നടപടിയും ഒരു ഭാഗത്തു നിന്നും ഉണ്ടാകാതെ ജാഗ്രത പാലിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. അവരവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്ന് ഉറപ്പ് വരുത്തണം.

വാര്‍ത്തകളില്‍ പേരും പടവും എങ്ങനെയും വരുത്തണമെന്ന നിര്‍ബന്ധ ബുദ്ധി വേണ്ട. വേദികളിലും തെരുവിലും ഒരു നല്ല ഫ്രെയിം സൃഷ്ടിക്കുവാന്‍ മാധ്യമ പ്രവര്‍ത്തകരെ കൂടുതല്‍ കഷ്ടപ്പെടുത്തരുത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+