''പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്'', യുഡിഎഫിനെതിരെ ഡിവൈഎഫ്ഐ
കോട്ടയം: ധീരജ് വധക്കേസിലെ പ്രതിയായ നിഖില്‍ പൈലി പുതുപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണത്തിനെത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. പ്രചാരണത്തിന് വേണ്ടി കൊലയാളികളെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ നേതൃത്വം കുറ്റപ്പെടുത്തി. നിഖിൽ പൈലി യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മനൊപ്പമുളള ചില ചിത്രങ്ങൾ വൈറലായിരുന്നു. ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസും നേരത്തെ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
ഡിവൈഎഫ്ഐയുടെ കുറിപ്പ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഇടുക്കി ഗവ: എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയ നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്.
നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി. കോൺഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതിനെതിരെ രംഗത്ത് വന്നിരുന്നു.

ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിൽ എന്ത് ധാർമ്മികതയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത്. കെ.സുധാകരൻ തന്നെ നിഖിൽ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്. കൊലപാതകികൾക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോൺഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂർ കൊലപാതകത്തിലും പ്രകടമാണ്.
കൊലയാളിയെ വിശുദ്ധനാക്കുന്ന കോൺഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നൽകുമെന്നും പുതുപ്പള്ളിയിൽ യു ഡി എഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖിൽ പൈലി നിയന്ത്രിക്കുന്ന വിഷയത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു, സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.സുരേഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു












Click it and Unblock the Notifications