സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: വേനൽച്ചൂടിന് ആശ്വാസമായി വിവിധ ജില്ലകളിൽ മഴ ലഭിച്ചുതുടങ്ങി. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നും നിർദ്ദേശമുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില നേരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉണ്ട്. അതുകൊണ്ട് ഞായറാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം കനക്കും എന്നാണ് ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചിച്ചിരിക്കുന്നത്. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ - മെയ് മാസങ്ങളിലെ മോഡൽ വെച്ചുനോക്കുകയാണെങ്കിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കും എന്നാണ് പ്രവചനം. എന്നാൽ മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലായിരിക്കും മഴ ലഭിക്കുന്നതെന്നും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയാണ് ലഭിക്കുക എന്നുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
സംസ്ഥാനത്ത് ജൂൺ 4 നാണ് കാലവർഷം എത്തുക എന്നാണ് പ്രവചനം. മേയ് അവസാനം ആയിരുന്നു നേരത്തെ പ്രവചിച്ചത്. സൗത്ത് ഏഷ്യൻ ക്ലൈമറ്റ് ഔട്ട്‌ലുക്ക് ഫോറം പ്രവചിക്കുന്നത് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് . അമേരിക്കൻ ഏജൻസിയായ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററും യൂറോപ്പ്യൻ ഏജൻസികളായ ഇസിഎംഡബ്ല്യൂഎഫും സിഎസ്3യും കേരളത്തിൽ സാധാരണ പെയ്യുന്ന മഴയെക്കാൾ കൂടുതൽ പെയ്യുമെന്നാണ് പ്രവചനം.












Click it and Unblock the Notifications