'കേരളത്തിൽ 80% കമ്മീഷൻ ഭരണം, മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു': ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ 80 ശതമാനം സർക്കാരാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട തന്റെ ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയിൽ കനമുളളത് കൊണ്ടാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഉപകരാർ നേടിയ പ്രസാഡിയോയുടെ ഉടമ പ്രകാശ് ബാബു മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് എന്ന് ചെന്നിത്തല ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: കേരളം കണ്ട ഒരു വലിയ അഴിമതിയാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നത്. എന്ത് കൊണ്ടാണ് ഇത്രയും ദിവസമായിട്ടും ഈ അഴിമതിയെ പറ്റി സർക്കാർ അന്വേഷിക്കാത്തത് ? കെൽട്രോണിനെ മുൻനിർത്തിയാണ് ഈ അഴിമതി നടന്നിട്ടുള്ളത്. കർണ്ണാടകത്തിൽ 40% കമ്മീഷനായിരുന്നെങ്കിൽ കേരളത്തിൽ 80% കമ്മീഷൻ ഭരണമാണ് നടക്കുന്നത്.

കെൽട്രോൺ ഈ പദ്ധതിക്ക് വേണ്ടി കരാർ വിളിച്ചപ്പോൾ 4 കമ്പനികളാണ് രംഗത്ത് വന്നത്, അതിൽ ഒരു കമ്പനി തുടക്കത്തിലെ അയോഗ്യരായി ബാക്കി മുന്നു കമ്പനികൾ അക്ഷര, അശോക , എസ് ആർ ഐ ടി, ഇതിൽ അക്ഷരക്കും അശോകക്കും ഈ കരാറിൽ പങ്കെടുക്കാനുള്ള അയോഗ്യതകൾ തെളിവുകൾ സഹിതം ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ്, യഥാർത്ഥത്തിൽ മുൻകൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥയിലൂടെ ഈ കരാർ എസ് ആർ ഐ ടി ക്ക് കെൽട്രോൺ നൽകുകയായിരുന്നു.
എസ് ആർ ഐ ടി യാണ് ഉപകരാർ വഴി പദ്ധതി പ്രസാഡിയോക്ക് കൈമാറുന്നത്..
പ്രസാഡിയോ എന്ന കമ്പനി ആരുടെ സൃഷ്ടിയാണ്? എന്താണ് പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം? മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അപ്പനാണ് പ്രകാശ് ബാബു, പ്രകാശ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസാഡിയോ കമ്പനി. 75000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ വിലയുള്ള ക്യാമറ ഒന്നിന് 9.50 ലക്ഷം രൂപക്ക് കരാർ ഉണ്ടാക്കി കേരളത്തിലെ പാവപ്പെട്ടവരെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന വമ്പൻ അഴിമതിയാണ് ഞങ്ങൾ പുറത്തു കൊണ്ട് വന്നത്.
100 കോടി രൂപക്ക് പൂർത്തിയാക്കേണ്ട ഒരുപദ്ധതിക്ക് 232 കോടി രൂപ വകയിരുത്തിയാൽ ബാക്കി 132 കോടി രൂപ എവിടെ പോകുന്നുവെന്ന് ജനങ്ങൾക്കറിയണം. ആർക്ക് ലഭിക്കുന്നു എന്ന ചോദ്യത്തിനു ഉത്തരം കിട്ടിയേ മതിയാകു. അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകാതെ ആരോപണം ഉന്നയിച്ചവർക്കെതിരെ സുപ്രീം കോടതി വക്കീൽ വഴി നോട്ടീസയച്ചാൽ നാടുവിട്ട് ഓടും എന്ന ധാരണ വേണ്ട. അതിനെയെല്ലം നിയമപരമായി നേരിടാൻ ഞങ്ങൾക്കറിയാം.
വ്യവസായ മന്ത്രി പറഞ്ഞു ഉടൻ വകുപ്പ് സെക്രട്ടറി അന്വേഷിക്കുമെന്ന്, എന്നിട്ടോ ആഴ്ചകളായി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നില്ല. റിപ്പോർട്ട് പുറത്തുവിട്ടാൽ കെൽടോണിന്റെ കള്ള കളികൾ പുറത്തു വരും. നിയമ വിരുദ്ധവും ക്രമവിരുദ്ധവുമായ കാര്യങ്ങൾ ചെയ്തുവെന്ന് ക്യാമ്പിനറ്റ് രേഖകൾ പറയുന്നിടത്താണ് കെൽട്രോൺ ഒളിച്ചു കളിക്കുന്നത്. പ്രകാശ് ബാബുവിന്റെ തട്ടിക്കൂട്ട് കമ്പനിക്ക് വേണ്ടിയാണ് ഇത്രയും ക്രമവിരുദ്ധമായ നടപടികൾ ഉണ്ടായത്.
മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ഏപ്രിൽ 23 ന് തെളിവുകൾ സഹിതം ഞാൻ പുറത്തുവിട്ട ആരോപണങ്ങൾക്ക് ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തത് എന്തുകൊണ്ടാണ്? എം.വി ഗോവിന്ദൻ മാസ്റ്റർ പറയുന്നത് ഒരു അഴിമതിയും നടന്നിട്ടില്ല എന്നാണ്. ഗോവിന്ദൻ മാസ്റ്റർ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞാൽ അഴിമതി അഴിമതിയല്ലാതാകുമോ?
കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കാൻ ഉദ്ദേശിച്ചുള്ള ഈ കരാർ റദ്ദ് ചെയ്യണം. ഞങ്ങൾ ആരും സേഫ് കേരള പദ്ധതിക്കെതിരല്ല. പക്ഷെ അതിന്റെ പേരിൽ കേരളത്തെ കൊള്ളയടിക്കാൻ അനുവദിക്കില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരും അതിന്റെ ഭാഗമായിട്ടാണ് മെയ് 20 ന് UDF സെക്രട്ടറിയേറ്റ് വളയൽ സമരം സംഘടിപിച്ചിട്ടുള്ളത്.












Click it and Unblock the Notifications