ജോസ് കെ മാണി തുടരുന്നത് മാണി അഴിമതിക്കാരനെന്ന നിലപാടുളള സർക്കാരിൽ: ചെന്നിത്തല
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാർ ആ നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മാപ്പ് അർഹിക്കാത്ത പെരുമാറ്റമാണ് സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും കേസ് പിൻവലിക്കാൻ സർക്കാരിനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സാമാന്യ മര്യാദയുണ്ടെങ്കില്‍ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ പ്രതികരണം: സുപ്രീംകോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനത്തിന്റെ വെളിച്ചത്തിൽ, സാമാന്യ മര്യാദയുണ്ടെങ്കില്‍ നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ഈ കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി ഞാൻ പോരാടുന്നത് പൊതു താത്പര്യം മുന്‍നിര്‍ത്തിയാണ്. എം.എല്‍.എമാരുടെയും എം.പിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള്‍ സുപ്രീംകോടതിയിലും പോരാട്ടം തുടരുന്നു.

സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇന്ന് സുപ്രീംകോടതിയില്‍ എന്റെ അഭിഭാഷകന്‍ ഉണ്ടായിരുന്നു. കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭ തല്ലിത്തകര്‍ത്ത് ഇടതുപക്ഷം നിയമസഭയില്‍കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആരും മറന്നിട്ടില്ല. അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം.എല്‍.എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരെ വച്ചിരിക്കുന്നത്.
Recommended Video
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൗര്‍ഭാഗ്യകരമായ സംഭവം നിയമസഭയില്‍ മുന്‍പ് ഉണ്ടായിട്ടില്ല. മുന്‍ ധനമന്ത്രി കെ.എം.മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. കെ.എം.മാണി അഴിമതിക്കാരനാണെന്ന ഇടതു സര്‍ക്കാര്‍ നിലപാട് യു.ഡി.എഫ് അംഗീകരിക്കുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ നിലപാടെടുത്ത സര്‍ക്കാരിലാണ് ജോസ് കെ.മാണിയുടെ പാര്‍ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണം. കേസ് പിന്‍വലിക്കാനുള്ള നടപടികളുമായി സർക്കാർ നീങ്ങിയാൽ അതിനെതിരെയുള്ള പോരാട്ടവുമായി ഞാൻ മുന്നിലുണ്ടാകും' .












Click it and Unblock the Notifications