'മുഖ്യമന്ത്രി വെറും പാവ, വനിതകളെയും യുവാക്കളെയും മാനിക്കാത്ത ഭരണകൂടമാണ് ഇത്'; രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത- കഴിഞ്ഞ നാല് വര്‍ഷത്തെ രണ്ടാം പിണറായി സര്‍ക്കാരിനെ ഇതിലും മെച്ചപ്പെട്ട വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവില്ലെന്നാണ് മുൻ മന്ത്രി കൂടിയായ രമേശ് ചെന്നിത്തല വിമർശിച്ചത്.
പിണറായി വിജയൻ വെറും പാവയാണെന്നും പലരുടെയും ബ്ലാക്മെയിലിംഗിന് നിരന്തരം വിധേയനാവുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വനിതകളെയും യുവാക്കളെയും മാനിക്കാൻ പോലും ഭരണകൂടം തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട പിണറായി സർക്കാർ ലക്ഷക്കണക്കിന് യുവാക്കളുടെ വാതിലുകളാണ് അടയ്ക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ മാസപ്പടി വാങ്ങുന്ന ഒരു മന്ത്രിസഭയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ല. നാലാം വാര്‍ഷികം സര്‍ക്കാര്‍ ദുര്‍വ്യയം നടത്തി ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ നാല് വര്‍ഷമായി ദുരിമനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
സംസ്ഥാനത്ത് ഭരണ യന്ത്രം ചലിക്കുന്നില്ല. മുഖ്യമന്ത്രി വെറും പാവയാണ്. ഉദ്യോഗസ്ഥരുടെ ആജ്ഞാനുവര്‍ത്തിയാണ് അദ്ദേഹം. വന്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉദ്യോഗസ്ഥരെ പോലും സംരക്ഷിക്കുന്ന നയമാണ് മുഖ്യമന്ത്രിയുടേത്. ലാഭം കൈപ്പറ്റിയ ആളായി മുഖ്യമന്ത്രി മാറിയത് കൊണ്ടാണ് നടപടി പോലും എടുക്കാനാവാതെ നിരന്തരം ബ്ലാക്‌മെയിലിംഗിന് പിണറായി വിജയന്‍ വിധേയനാകുന്നതെന്നും ചെന്നിത്തല പറയുന്നു.
സമരങ്ങളെ പുച്ഛിച്ചു തള്ളുന്ന ഫാസിസ്‌റ്റ് നയമാണിവിടെ സർക്കാർ നടപ്പാക്കുന്നത്. ആശാവര്‍ക്കര്‍മാരുടെയും വനിതാ പോലീസ് റാങ്ക് ലിസ്‌റ്റിലെ നിസ്സഹായരായ വനിതകളുടെയും അങ്കണവാടി ജീവനക്കാരുടെയും കണ്ണീര്‍ ഈ സര്‍ക്കാരിന്റെ ക്രൂരതയ്ക്ക് സാക്ഷ്യമായി കിടപ്പുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, നാലാംവാർഷിക ആഘോഷത്തിന് ശേഷം ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞിരുന്നു. വിഴിഞ്ഞം, ദേശീയപാതാ വികസനം, കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, ഗെയ്ൽ പൈപ്പ്ലൈൻ എന്നിങ്ങനെ ഓരോ വികസന പദ്ധതിയും പിണറായി പേരെടുത്ത് പരാമർശിച്ചിരുന്നു.
മാത്രമല്ല വാർത്താസമ്മേളനത്തിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും മുൻ യുഡിഎഫ് സർക്കാരിനെതിരെയും വ്യാപക വിമർശനം ഉയർത്തുകയും ചെയ്‌തിരുന്നു. പദ്ധതികൾ വെറുതെ കല്ലിട്ടത് കൊണ്ടായില്ലെന്നായിരുന്നു യുഡിഎഫിനുള്ള വിമർശനം. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നു എന്നായിരുന്നു മറ്റൊരു വിമർശനം.












Click it and Unblock the Notifications