പ്രിയ വര്‍ഗീസിന് ആശ്വാസം; റാങ്ക് ലിസ്റ്റ് പുന:പരിശോധിക്കണമെന്ന ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി
കൊച്ചി: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രാഫസര്‍ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് ഉള്‍പ്പെട്ടവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായാണ് പ്രിയ വർഗീസ്.

അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് പ്രിയ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രാഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപന പരിചയം ശരിയല്ല എന്നുകണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് ല്ിസ്റ്റില്‍ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ് ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.യു ജി സി മാനദണ്ഡപ്രകാരം മതിയായ അധ്യാപന യോഗ്യതയില്ലെന്നും ഗവേഷണകാലം അധ്യാപനമാ പരിചയമായി കണാനാവില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്.
എന്നാല്‍ അവധിയെടുക്കാതെയുള്ള ഗവേഷണ കാലഘട്ടം സര്‍വീസായി കണക്കാക്കുമെന്നും ഡെപ്യൂട്ടേഷന്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. കൂടാതെ തന്റെ അധ്യാപന പരിചയം വിലയിരുത്തുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ചപറ്റിയെന്നും പ്രിയാ വര്‍ഗീസ് കോടതിയെ അറിയിച്ചു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ പ്രിയ വര്‍ഗീസിന് അനുകൂലമായ ഡിവിഷന്‍ ബെഞ്ച് വിധി പുറത്തുവന്നിരിക്കുന്നത്.
അതേസമയം, ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സന്തോഷമെന്ന് പ്രിയ വര്‍ഗീസ് പ്രതികരിച്ചു. ചാരിനില്‍ക്കാന്‍ ഒരു മതിലുണ്ടെന്ന് ബോധ്യമാകുന്ന വിധി. മാധ്യമങ്ങള്‍ വിവാദങ്ങളുണ്ടാക്കിയത് അഭിമുഖ പരീക്ഷയുടെ തലേ ദിവസം മുതലാണ്. തനിക്കെതിരെ വ്യക്തിപരമായ വേട്ടയും ഗൂഢാലോചനയുമാണെന്ന് പ്രിയ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരന്‍ ജോസഫ് സ്‌കറിയ അറിയിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സംശയമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായത് എങ്ങനെ എന്നതാണ് ആശങ്ക. യു ജി സി മാനദണ്ഡം അനുസരിച്ച് ഈ വിധി നിലനില്‍ക്കില്ലെന്നും ജോസഫ് സ്‌കറിയ പറഞ്ഞു.












Click it and Unblock the Notifications