കുറുപ്പിനെ പോലീസ് വിട്ടയച്ചോ? 'സ്വപ്നം കണ്ടതാവും', മുന്‍ ഡിജിപിയെ തള്ളി വിരലടയാള വിദഗ്ധൻ
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ഒരിക്കല്‍ പോലീസ് പിടിയിലായിരുന്നുവെന്നും എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ വിട്ടയച്ചു എന്നുമുളള മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. മുഖത്തെ മറുക് നീക്കിയും താടി വടിച്ചും വേഷം മാറിയത് കൊണ്ടാണ് പോലീസിന് കുറുപ്പിനെ തിരിച്ചറിയാതെ പോയത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല വിരലടയാള പരിശോധനാ ഫലം ലഭിക്കാന്‍ നാല് ദിവസം എടുക്കും എന്നതും കുറുപ്പിനെ വിട്ടയക്കാന്‍ കാരണമായതായി അലക്‌സാണ്ടര്‍ ജേക്കബ് പറയുകയുണ്ടായി. മുന്‍ ഡിജിപിയുടെ വാദങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാന ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ മുന്‍ ഡയറക്ടര്‍ വിഎച്ച് മുഹമ്മദ് ഇസ സാഹിബ് രംഗത്ത് വന്നിരിക്കുകയാണ്.

വിഎച്ച് മുഹമ്മദ് ഇസ സാഹിബിന്റെ കുറിപ്പ് വായിക്കാം: '' 1984January 21ന് സുകുമാരകുറുപ്പ് കൊല്ലപ്പെട്ടെന്ന വാർത്തക്ക് പിന്നാലെ കുറുപ്പല്ല കൊല്ലപ്പെട്ടത് ചാക്കോ എന്നയാളാണെന്ന് അന്നത്തെ ചെങ്ങന്നൂർ DySP ശ്രീ P. M. ഹരിദാസിന്റെ വിദഗ്ദ്ധ അന്വേഷണത്തിൽ തെളിയുകയുണ്ടായി. ഇപ്പോഴത്തെ ചർച്ചകൾ കണ്ടു കുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ കാണാ മറയത്തിരുന്നു ചിരിക്കുന്നുണ്ടാകാം. അതല്ല ഇവിടെ ചർച്ചാവിഷയം, കുറുപ്പിനെ തിരിച്ചറിയാനുള്ള ശാസ്ത്രീയ തെളിവുകൾ ലഭ്യമായിരുന്നോ അതിൽ പോലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ് ചാനൽ ചർച്ചകളിൽ പോലീസിലെ DGP തലം മുതൽ SP വരെ ഉന്നത സ്ഥാനങ്ങളിൽ നിന്നും വിരമിച്ചവർ ഒരടിസ്ഥാനവുമില്ലാതെ അവരുടെ അനുമാനങ്ങൾ പ്രചരിപ്പിക്കുകയാണ്.

അതിൽ പ്രധാനപെട്ടത് കുറുപ്പ് ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിരലടയാള പരിശോധനഫലം തിരുവനന്തപുരം ഓഫീസിൽ നിന്നും കിട്ടാൻ വൈകിയതുമൂലം കസ്റ്റഡിയിൽ നിന്നും വിട്ടുവെന്നാണ്. അന്ന് സർവീസിൽ ഉണ്ടായിരുന്ന ഞങ്ങൾക്ക് അങ്ങനെ ഒരാൾ കസ്റ്റഡിയിൽ ഉണ്ടായിരുന്നതായും വിരലടയാളങ്ങൾ പരിശോധനക്ക് ലഭിച്ചതായും അറിവില്ല. കേസിന്റെ പ്രധാന അന്വേഷകനായ ശ്രീ ഹരിദാസ് സർ പോലും അങ്ങനെ അവകാശപെട്ടിട്ടില്ല എന്നതാണ് സത്യം. വിരലടയാളത്തിന്റെ അടിസ്ഥാന തത്വം എന്താണന്നുപോലുമറിയാത്ത IPS കാർ ഉൾപ്പടെയുള്ള ഉന്നതന്മാർ ഈ വകുപ്പിൽ ധാരാളംമുണ്ട്. വിരലടയാളങ്ങൾ പരിശോധിക്കുന്നത് Forensic lab ൽ ആണന്നുപോലും മുൻ DGP ചാനലിൽ തട്ടിവിട്ടു.

Kerala police academy ൽ SI മാർ അടക്കം പുതിയതലമുറക്ക് പരിശീലനത്തിന്റെ ചുമതലയിലിരുന്ന ഇദ്ദേഹത്തിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല. ഇദ്ദേഹം ഒരുപത്രകുറുപ്പിൽ കുറുപ്പിന്റെ Finger print എടുത്തിരുന്നെന്നും അത് കുറുപ്പിന്റെ LIC policy ലെ വിരലടയാളവുമായി ഒത്തുനോക്കിയെന്നും കുറുപ്പാണ് കസ്റ്റഡിയിൽ ഉണ്ടായിരുന്നതെന്നും അപ്പോഴേക്കും കുറുപ്പിനെ വിട്ടയച്ചെന്നും വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന് ഇതെവിടെ നിന്നും കിട്ടിയെന്നറിയില്ല. എവിടെ ഏത് expert ആണ് പരിശോധിച്ചത്. പോലീസ് വകുപ്പിലെ ഫിംഗർപ്രിന്റ് Expert അല്ലാതെ പുറത്ത് ഒരിടത്തും വിരലടയാള പരിശോധന അധികാരികമായി നടക്കുന്നില്ല. അങ്ങനെ ഒരു പരിശോധന കേരളത്തിലെ ഒരു ഓഫീസിലും നടന്നിട്ടില്ലന്ന് വ്യക്തമാക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.

അദ്ദേഹം സ്വപ്നം കണ്ടതായിരിക്കും.വാള് എടുത്തവരെല്ലാം വെളിച്ചപ്പാടെന്നപോലെ മറ്റൊരു മാന്യദ്ദേഹം (ചാനൽ ചർച്ചാ പ്രമുഖൻ ) കുറുപ്പ് മരിച്ചെന്നും ജോഷി എന്നപേരിൽ പൂനെയിൽ താമസിച്ചിരുന്ന ആൾ ഭോപ്പാലിൽ വച്ചാണ് മരിച്ചതെന്നും അത് കുറുപ്പാണെന്നും തീർച്ചപ്പെടുത്തി. ഏതു പരിശോധനയിലാണ് ഇങ്ങനെ തെളിഞ്ഞത്. പണ്ട് ഇടുക്കി വെള്ളക്കയം കൊലകേസിൽ ഒരു സുപ്രഭാതത്തിൽ പ്രതിയാണെന്ന് പറഞ്ഞു നൂലിൽ കെട്ടിയിറക്കി ഒരാളെ കൊണ്ടുവരികയും ക്രൈം ബ്രാഞ്ച് DIG ആയിരുന്ന ഗോപിനാഥ് സർ കാരണം ആ നിരപരാധി രക്ഷപെടുകയും പിന്നീട് യഥാർത്ഥ പ്രതി റിപ്പർ ചാക്കോയെ അറസ്റ്റ് ചെയ്ത സംഭവം ഓർമയിൽ വരുന്നു, അന്ന് ഉന്നതരുടെ പ്രഷറിൽ എന്നെ സഹായിച്ചത് ഗോപിനാഥ് സർ ആയിരുന്നു.

Kerala state finger bureau ആസ്ഥാനം തിരുവനന്തപുരവും ജില്ലാ ഓഫീസുകൾ അതാതു ജില്ലകളിലുമാണു പ്രവർത്തിക്കുന്നത്. അതിന്റ തലവൻ ഡയറക്ടർ ആണ്. ഈ ഓഫീസുകളിൽ മുൻകുറ്റവാളികളുടെയും പോലീസ് ക്രിമിനൽ കേസുകളിൽ അറസ്റ്റ് ചെയ്യുന്നവരുടെയും വിരലടയാള ശേഖരമാണുള്ളത്. പോലീസ് ശേഖരിക്കുന്ന ഏതൊരാളുടെയും വിരലടയാളങ്ങൾ പരിശോധിക്കുവാൻ എല്ലാഓഫീസിലും സംവിധാനമുണ്ട്. 1976മുതൽ എല്ലാജില്ലകളിലും ഓഫീസുകൾ തുടങ്ങി, എങ്കിൽപ്പിന്നെ എന്തുകൊണ്ട് കുറുപ്പിന്റെ fingeprint ആലപ്പുഴ ഓഫീസിൽ പരിശോധനക്ക് വിധേയമാക്കിയില്ല, തന്നെയുമല്ല 1978 മുതൽ വിരലടയാളങ്ങൾ നേരിട്ട് തിരുവനന്തപുരം ഓഫീസിൽ കൊണ്ടുപോകാതെ ജില്ലാ ഓഫീസിൽ നിന്നും telephonic search വഴി പരിശോധിക്കാനുള്ള സംവിധാനം അന്നത്തെ Director N. Krishnan Nair സർ തുടങ്ങുകയും വിജയിക്കുകയുമുണ്ടായി.

ആന്ധ്രാ സ്വദേശിയായ ഒരു most wanted crimnal നായിക്കിന്റെ വിരലടയാളം കോഴിക്കോട് റയിൽവേ പോലീസ് എടുക്കുകയും അതു കോഴിക്കോട് expert ആയിരുന്ന R.രാജേന്ദ്രൻ telephonic search ടെ 30 മിനിറ്റിനകം അയാളെ തിരിച്ചറിയുകയുണ്ടായി. അപ്പോൾ ശ്രീ അലക്സാണ്ടർ ജേക്കബ് IPS വാദം ഇവിടെ പൊളിയുകയാണ്. ഇനി കുറുപ്പിലേക്കു വരാം. അയാൾ മുൻകുറ്റവാളിയല്ല, അതിനാൽ ഞങ്ങളുടെ ശേഖരങ്ങളിലില്ല. അപ്പോൾ അയാളുടെ വിരലടയാളം എങ്ങനെ കണ്ടെത്താം, അതിനുള്ള വിവിധ മാർഗങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. DySp ഹരിദാസ് സാറിന്റെ സംഘത്തിന്റെ ഏക അപാകത അതു മാത്രമാണ്. ഇന്നും കുറുപ്പിന്റെ വിരലടയാളങ്ങൾ ലഭ്യമാണ്.

ചെങ്ങന്നൂർ ചെറിയനാട്ടും ആലപ്പുഴയിലും കുറുപ്പ് നടത്തിയ ഭൂമി ഇടപാടിൽ ആധാരത്തിലും രജിസ്ട്രാർ ഓഫീസിലും ഇപ്പോഴും ഉണ്ടാകും.അതേപോലെ കുറുപ്പ് ആലുവയിലെ ഒരു ലോഡ്ജിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ആ മുറികൾ fingerprint experts നെ കൊണ്ട് പരിശോധനക്ക് വിധേയമാക്കാതിരുന്നത് അന്വേഷണത്തിലെ വലിയ അപാകതയാണ്. അവിടെനിന്നും അയാളുടെ വിരലടയാളം കിട്ടാൻ സാധ്യത ഏറെയായിരുന്നു. അങ്ങനെ സംശയിക്കപ്പെടുന്നവരിൽ നിന്നും വിരലടയാളയത്തിലൂടെ യഥാർത്ഥ ആളിനെ കണ്ടെത്താൻ കഴിയും. അതെ പോലെ most wanted ക്രിമിനലിനു എതിരെ red corner നോട്ടീസ് പുറപ്പെടിക്കേണ്ടത് ജില്ലാ പോലീസ് അധികാരിയുടെ ചുമതലയാണ് അങ്ങനെ എന്തെങ്കിലും പുറപ്പെടിവിച്ചുണ്ടോ???

നമുക്ക് അറിയാത്ത വിഷയങ്ങളിൽ അഭിപ്രായം ഒഴിവാക്കുന്നതാണ് ഉചിതം. പോലീസ് ഓഫീസർ മാരിൽ ചിലർ retirement ശേഷം ഏതു വിഷയത്തിലും നിത്യേനെ ചാനലിൽ വന്നു പ്രകടനം നടത്താറുണ്ട്. ഇതിൽ ചാനൽകാരും ഒരു പരിധി വരെ കുറ്റക്കാ രാണ്.സർവീസ് കാലം മുഴുവനും സ്പെഷ്യൽ യൂണിറ്റിൽ ഇരുന്നവരെയാണ് ക്രൈം expert ആയി വരുന്നത്. ഓരോകാര്യത്തിലും അതാത് subjuct expert നെ വേണം ചർച്ചക്ക് വിളിക്കാൻ. പെരുമ്പാവൂർ ജിഷ വധകേസിന്റെ കാലത്ത് ഇരട്ടകളുടെ DNA യും finger പ്രിന്റ്റും ഒന്നുതന്നെ ആണന്നു പറഞ്ഞ മഹാന്മാരാണ് സർവീസിൽ ഉള്ളത്, ഇരട്ടകളുടെപോലും finger prints വ്യത്യസ്തമാണന്നു പോലും അവർക്കറിയില്ല.
Recommended Video

മോഷണകേസിൽ പ്രതിയാരാണന്ന് അറിയാൻ പാഴൂർ പടിക്കൽപോയവരുണ്ട്, അവസാനം ആ മോഷ്ടാവിനെ വിരലടയാളത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. പെരുമ്പാവൂർ മേഖലയിൽ നടന്ന കൊലപാതക പരമ്പരയിൽ നിരപരാധികളായ രണ്ടുപേർ രണ്ടു വർഷത്തോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ യഥാർത്ഥ പ്രതി റിപ്പർ ജയചന്ദ്രൻ ആണെന്ന് വിരലടയാളം വഴി തിരിച്ചറിഞ്ഞതിനാൽ നിരപരാധികളായ രണ്ടുപേരും ജയിൽമോചിതനായ സംഭവം ഇവിടെ ഓർമപ്പെടുത്തുകയാണ്. സുകുമാരകുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ (സങ്കൽപം )അയാളുടെ വിരലടയാളം ശേഖരിച്ചു ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പിടിക്കപ്പെട്ടാൽ ഇപ്പോൾ ഈ കേസിൽ കേരളാ പോലീസിന് മേലുള്ള കളങ്കം മാറ്റാൻ സാധിക്കും, അങ്ങനെ സംഭവിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു''












Click it and Unblock the Notifications