മന്ത്രി സ്ഥാനം പോയതിൽ സങ്കടമില്ലെന്ന് സജി ചെറിയാന്‍; രാജിവെക്കേണ്ട ആവശ്യമില്ലായിരുന്നു; എകെ ബാലന്‍
തിരുവനന്തപുര : ഇന്ത്യൻ ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാനെ പിന്തുണച്ച് മുൻമന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ എ കെ ബാലൻ. അദ്ദേഹം ഒരിക്കലും മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് എ കെ ബാലൻ വ്യക്തമാക്കി.
സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായത് ധാര്‍മ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരാൾക്ക് അതിനെ വിമർശിക്കാം എന്നും ബാലൻ പറഞ്ഞു.

ഭരണഘടന വിമർശനത്തിന് അതീതമല്ല. ഗീതയോ ഖുറാനോ ബൈബിളോ പോലുള്ള ആത്മീയ ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഉള്ളതുമല്ല ഭരണഘടന. രാഷ്ട്രീയ തത്വമനുസരിച്ചാണ് ഭരണഘടന തയ്യാറാക്കപ്പെട്ടിരിക്കുന്നതെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.
സജി ചെറിയാനെതിരെയുള്ള ആക്ഷേപങ്ങൾ ജുഡിഷ്യറിക്ക് മുന്നിൽ നിലനിൽക്കാൻ പോകുന്നില്ല. ആര്‍ ബാലകൃഷ്ണപിള്ളയുടെ കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അദ്ദേഹത്തെ ശരി വച്ചിരുന്നതായും എ കെ ബാലന്‍ പ്രതികരിച്ചു.
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ നടന്ന ലമനേഡ് ഇംഗ്ലീഷ് കവിതാസാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ പ്രതികരിക്കവെയായിരുന്നു പ്രതികരണം. ചടങ്ങിൽ സജി ചെറിയാനും പങ്കെടുത്തിരുന്നു. അതേസമയം, സമാന വിഷയത്തിൽ സജി ചെറിയാനും പ്രതികരിച്ചു.
മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിൽ തനിക്ക് സങ്കടം ഇല്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. തന്റെ രാജിക്കുശേഷം ഭരണഘടന ആളുകൾ വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് എന്നും ഇന്ത്യൻ ഭരണഘടനയോട് ബഹുമാനമാണ് ഉള്ളത്. അന്ന് നടത്തിയ പ്രസംഗത്തിന്റെ മൂന്നു വരികൾ മാത്രം പ്രചരിപ്പിച്ച് തനിക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ നടത്തിയ വിവാദ പരമാർശം ഇങ്ങനെ :-
' മനോഹരമായ ഭരണഘടന ആണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മള്‍ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് .
ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും '..
സംഭവത്തിന് പിന്നാലെ തന്റെ മന്ത്രി സ്ഥാനം രാജി വെയ്ച്ച് സജി ചെറിയാൻ പുറത്ത് പോയിരുന്നു. ഇപ്പോൾ എം എൽ എ ആയി തുടരുന്നുണ്ട്. സജി ചെറിയാൻ നടത്തിയ ആരോപണം ഭരണ ഘടനാനിന്ദ ആണെന്നും പാര്‍ട്ടി നയത്തിന് വിരുദ്ധം ആണെന്നും നിരീക്ഷിച്ചതിന് പിന്നാലെയാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്. ശേഷം, സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകി. വകുപ്പ് കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചതിന് പിന്നാലെയാണ് വകുപ്പ് വിഭജിച്ചത്.
പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നീ മന്ത്രിമാർക്ക് ആണ് സജി ചെറിയാന്റെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. ഇതിൽ പി എ മുഹമ്മദ് റിയാസ് യുവജനകാര്യം, വി എന്‍ വാസവന് സിനിമ, സാംസ്‍കാരിക വകുപ്പുകള്‍, വി അബ്ദുറഹ്മാന് ഫിഷറീസ് വകുപ്പ് എന്നിങ്ങനെയാണ് തരം തിരിച്ചത്.












Click it and Unblock the Notifications