കുഴല്‍പണം, ഹെലികോപ്റ്റര്‍, സികെ ജാനു, കെ സുന്ദര... ബിജെപിയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കോഴിക്കോട്: സംസ്ഥാനത്തെ ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങളുടെ പെരുമഴയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൊടകര കുഴല്‍പണ കേസില്‍ ആയിരുന്നു തുടക്കം.
കുഴല്‍പണ കേസ് അടക്കം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ലോക്താന്ത്രിക് യുവജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. വിശദാംശങ്ങള്‍...
സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

ഇഡിയ്ക്ക് പിറകെ
കൊടകര കുഴല്‍പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത് സലീം മടവൂര്‍ ആയിരുന്നു. പലതവണ പരാതി നല്‍കിയിട്ടും ഇഡി അത് പരിഗണിക്കാതിരുന്നതോടെ ഹൈക്കോടതിയെ സമീപിച്ചതും സലീം മടവൂര്‍ തന്നെ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുള്ളതും ഇദ്ദേഹം തന്നെയാണ്.

എല്ലാ മണ്ഡലങ്ങളിലും കള്ളപ്പണം
കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ബിജെപി കള്ളപ്പണം ഉപയോഗിച്ചതായി പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഇത്തവണ മൂന്ന് മണ്ഡലങ്ങളിൽ ഒഴികെ 138 മണ്ഡലങ്ങളിലും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികളുണ്ടായിരുന്നു. രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക പ്രശ്നങ്ങളിൽ പെട്ട് തള്ളപ്പെട്ടിരുന്നു.

സുരേഷ് ഗോപിയുടെ ഓഫീസും
കള്ളപ്പണം എത്തിക്കാൻ ഏൽപിക്കപ്പു ആർഎസ്എസ് നേതാവ് ധർമരാജൻ തൃശ്ശൂരിൽ പാർലമെൻറ് അംഗം സുരേഷ് ഗോപിയുടെ ഓഫീസും സന്ദർശിച്ചു എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായി സലീം മടവൂർ പരാതിയിൽ പറയുന്നുണ്ട്. എന്തായാലും സുരേഷ് ഗോപിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം,

ഹെലികോപ്റ്ററിലെ ബാഗുകൾ
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ നിന്ന് വലിയ ബാഗുകൾ കാറിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ട് എന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നുണ്ട് . ഇത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും പോലീസിനെയും കണ്ണുവെട്ടിച്ച് കള്ളപ്പണം വിവിധ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നീക്കമായിരുന്നു എന്നാണ് ആരോപണം.

ജാനു വിഷയം
ജനാധിപത്യ രാഷ്ട്രീയപാർട്ടിയുടെ ട്രഷറർ ആയ പ്രസീത അഴീക്കോടും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിൽ 10 കോടി രൂപ ആവശ്യപ്പെടുന്നതും സുരേന്ദ്രൻ പണം നേരിട്ട് നൽകാമെന്ന് മറുപടി പറയുന്നതും വ്യക്തമാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ നക്സൽ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടായിരുന്ന സികെ ജാനു വഴി ഈ ഫണ്ട്, തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ശക്തികളുടെ കൈകളിൽ എത്തിയോ എന്ന് പരിശോധിക്കണം എന്നും സലീം മടവൂർ ആവശ്യപ്പെടുന്നുണ്ട്.

സുന്ദരയും സുരേന്ദ്രനും
മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർഥിയായ കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകി നാമനിർദേശപത്രിക പിൻവലിപ്പിച്ചതായി അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് സലീം മടവൂർ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയവും അന്വേഷിക്കണം എന്നാണ് ആവശ്യം.

തിരഞ്ഞെടുപ്പ് ചെലവുകൾ
തെരഞ്ഞെടുപ്പ് കമ്മീഷൻ നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ബിജെപി മുപ്പത്തിയഞ്ചോളം നിയോജകമണ്ഡലങ്ങളിൽ അഞ്ചു കോടി മുതൽ ആറ് കോടി വരെ ഫണ്ട് ചെലവഴിച്ചു എന്ന ആരോപണവും സലീം മടവൂർ ഉന്നയിക്കുന്നുണ്ട്. ശരാശരി എല്ലാ നിയോജക മണ്ഡലങ്ങളിലും രണ്ടു കോടിക്ക് മുകളിൽ പണം ചെലവഴിച്ചു എന്നാണ് ആക്ഷേപം. ഇത് ഗുരുതരമായ നിയമലംഘനമാണെന്നും പരാതിയിൽ പറയുന്നുണ്ട്.

കള്ളപ്പണം മാത്രം
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ വന്ന പണം പല സ്ഥാനാർഥികളും കാര്യമായി പിൻവലിച്ചില്ലെന്നും കള്ളപ്പണമാണ് തിരഞ്ഞെടുപ്പിനായി ചെലവഴിച്ചത് എന്നും സലീം മടവൂർ ആരോപിക്കുന്നുണ്ട്. ഇത് തെരഞ്ഞെടുപ്പിനുശേഷം അക്കൗണ്ടിൽനിന്ന് വൈറ്റ് മണിയായി പിൻവലിച്ച് കൈവശപ്പെടുത്താനുള്ള നീക്കമായിരുന്നു എന്നും ആക്ഷേപമുണ്ട്.

ബിജെപിയെ കരിന്പട്ടികയിൽ പെടുത്തണം
140 നിയോജക മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർഥികളുടെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും നിരീക്ഷകരും നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളും ഒത്തുനോക്കി അന്വേഷണം നടത്തണം. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തണം എന്നും കത്തിൽ ആശ്യപ്പെട്ടു. കള്ളപ്പണം ഒഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications