കൊച്ചിയിൽ ആനക്കൊമ്പും ചന്ദനമുട്ടിയും പിടിച്ച കേസ് വനംവകുപ്പിന്!! വ്യാപാരി ഒളിവിൽ തന്നെ!!
അതേസമയം ആനക്കൊമ്പ് സൂക്ഷിച്ച ഉത്തരേന്ത്യൻ വ്യാപി മനീഷ് ഗുപ്തയെ കണ്ടെത്താനായിട്ടില്ല. മൂന്നു വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ ഉത്തരേന്ത്യൻ വ്യാപാരിയുടെ വീട്ടിൽ നിന്ന് ആനക്കൊമ്പും ചന്ദനമുട്ടിയും കണ്ടെത്തിയ കേസ് സംസ്ഥാന വനംവകുപ്പ് അന്വേഷിക്കും. നിലവിൽ വൈൽഡ് ലൈഫ് ആൻഡ് ക്രൈം കൺട്രോൾ ബ്യൂറോയാണ് അന്വേഷിക്കുന്നത്. ഉടൻ കേസ് വനംവകുപ്പിന് കൈമാറും.
അതേസമയം ആനക്കൊമ്പ് സൂക്ഷിച്ച ഉത്തരേന്ത്യൻ വ്യാപി മനീഷ് ഗുപ്തയെ കണ്ടെത്താനായിട്ടില്ല. മൂന്നു വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഇതുവരെ ഹാജരായിട്ടില്ല. ഇയാൾ എവിടെയാണെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് കടവന്ത്ര നേതാജി ക്രോസ് റോഡിൽ താമസിക്കുന്ന ഉത്തർ പ്രദേശ് സ്വദേശിയായ വ്യാപാരിയുടെ വീട്ടിൽ നിന്ന് ആനക്കൊമ്പുകളും ചന്ദന മുട്ടികളും തലയോട്ടിയോട് കൂടിയ മാൻ കൊമ്പും കണ്ടെത്തിയത്. ഇവ വനം വകുപ്പ് സ്ട്രോങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്.
പെരുമ്പാവൂർ സ്വദേശിയിൽ നിന്നാണ് ആനക്കൊമ്പ് വാങ്ങിയതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി. എന്നാൽ മാൻ കൊമ്പുകൾ എവിടെ നിന്ന് ലഭിച്ചതെന്ന് വ്യക്തമല്ല. അഞ്ച് കിലോ ഭാരമുളള ചന്ദന മുട്ടിയാണ് കണ്ടെത്തിയത്.ഇത് മറയൂരിൽ നിന്നാണ് എത്തിച്ചതെന്നാണ് വിവരം.
ഷെഡ്യൂൾ ഒന്നിൽ പെടുന്ന ആനക്കൊമ്പും മാൻകൊമ്പും സൂക്ഷിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി അടക്കം ലഭിക്കണം എന്നാൽ ഇത്തരം രേഖയൊന്നും ഹാജരാക്കാൻ മനീഷ് ഗുപ്തയ്ക്കായിട്ടില്ല. ഇതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.