തിയേറ്ററിൽ സംഭവിച്ചതെന്താണ്, 'ആറാട്ടണ്ണന്' ശരിക്കും അടിപൊട്ടിയോ?; സംഭവത്തെക്കുറിച്ച് നിർമാതാവ്
'വിത്തിൻ സെക്കൻഡ്സ്' എന്ന സിനിമയ്ക്കെതിരെ മോശം റിവ്യൂ നൽകിയതിന് പിന്നാലെ സന്തോഷ് വർക്കി കയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ നിർമാതാവ് സംഗീത് ധർമരാജൻ. സന്തോഷ് വർക്കിയെ ആരും കയ്യേറ്റം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സംഗീത് പറയുന്നത്. ചോദിക്കുന്നത് തങ്ങളുടെ വികാരമാണെന്നും മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രൻസിന് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്നതും ചിത്രത്തിൽ അഭിനയിച്ചത് അലവലാതി പിള്ളേരാണെന്ന് പറഞ്ഞതും കേട്ടുകൊണ്ടിരിക്കാൻ സാധിക്കില്ല. ഇന്ദ്രൻസിന് സംസ്ഥാന അവാർഡും ദേശീയ അവാർഡും കൊടുത്ത ജൂറിയേക്കാൾ വലുതാണോ ആ ആറാട്ടണ്ണന്റെ അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു. സന്തോഷ് വർക്കിക്ക് എതിരെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി നൽകിയതായും സംഗീത് ധർമരാജൻ പറയുന്നു.

വലിയ പ്രതീക്ഷയിലാണ് തങ്ങൾ ഒരു സിനിമ ചെയ്യാനിറങ്ങിയതെന്നും ആ സിനിമ തിയേറ്ററിൽ വന്ന് ഒരു നിമിഷം കൊണ്ട് ഇത്തരത്തിൽ നെഗറ്റീവ് റിവ്യൂ പറഞ്ഞുതകർക്കുന്നത് ശരിയാണോ എന്നുമാണ് സംഗീത് ചോദിക്കുന്നത്. തങ്ങളുടെ കൂട്ടത്തിലെ ആരും സന്തോഷ് വർക്കിയെ ആക്രമിച്ചിട്ടില്ലെന്നും കാര്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഈ സിനിമ ചെയ്യാൻ തങ്ങൾ എത്രമാത്രം പണം ചെലവഴിച്ചിട്ടുണ്ടെന്നും കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആലോചിക്കാതെ, വന്ന് പടം കാണാതെയാണ് നെഗറ്റീവ് പറയുന്നതെന്നും സംഗീത് പറഞ്ഞു.
സന്തോഷ് വർക്കിയോട് ചോദിച്ചപ്പോൾ താൻ നെഗറ്റീവ് റിവ്യൂ പറയാൻ ഉദ്ദേശിച്ചതല്ല, തന്നെ അബൂബക്കർ എന്ന ആൾ പറഞ്ഞയച്ചതാണ് എന്നാണ് പറഞ്ഞതെന്നും അബൂബക്കർ എവിടെ എന്ന് ചോദിച്ചപ്പോൾ സന്തോഷ് വർക്ക് കണ്ണുകൊണ്ട് പരതി നോക്കുന്നുണ്ടായിരുന്നുവെന്നും സംഗീത് പറഞ്ഞു. അങ്ങനെയൊരു വ്യക്തിയുണ്ട്, എന്നാൽ അയാളെ അറിയില്ലെന്നും സംഗീത് ധർമരാജൻ പറഞ്ഞു. എന്തിനാണ് നെഗറ്റീവ് റിവ്യൂ പറഞ്ഞതെന്നാണ് സന്തോഷ് വർക്കിയോട് ചോദിച്ചതെന്നും അയാളെ കൈവെച്ചിട്ടില്ല, ഞങ്ങൾ കൈവെച്ചെങ്കിൽ അയാൾ തെളിയിച്ചോട്ടേ എന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ കണ്ട ഒരു സീൻ പറയാൻ പറഞ്ഞിട്ട്, അതുപോലും പുള്ളിക്ക് അറിയില്ല, സംഗീത് പറഞ്ഞു.
സിനിമ കാണാതെ നെഗറ്റീവ് പറഞ്ഞതാണ് ചോദ്യം ചെയ്തത്. മൂന്നരക്കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുമ്പോൾ എന്റെ ജീവിതം വെച്ചാണ് നിങ്ങൾ കളിക്കുന്നത് എന്നാണ് അയാളോട് പറഞ്ഞത്. നഷ്ടം കേറി താൻ ആത്മഹത്യ ചെയ്താൽ എന്റ വീട്ടുകാരോട് സമാധാനം പറയുമോ എന്നും ചോദിച്ചു, സംഗീത് പറയുന്നു.
സന്തോഷ് വർക്കി പറഞ്ഞ വീഡിയോ നോക്കിയാൽ സിനിമയിൽ അഭിനയിച്ച മൂന്ന് ചെറുപ്പക്കാരെ തല്ലിപ്പൊളികൾ എന്ന് വിളിച്ചതും ഡ്രഗ് അഡിക്ട്സാണെന്ന് പറഞ്ഞതും കാണാൻ കഴിയും സംഗീത് കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള പ്രവണത നല്ലതല്ലെന്നും സന്തോഷ് അല്ലെങ്കിൽ മറ്റൊരാൾ ഇത്തരത്തിൽ റിവ്യൂ പറഞ്ഞ് കുറേപേരുടെ അധ്വാനത്തെ നശിപ്പിച്ചു കളയുകയാണെന്നും അദ്ദേഹം പറയുന്നു. ഇത്തരക്കാരെ വളർത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications