സെക്രട്ടേറിയേറ്റ് സംഘര്‍ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 14 ദിവസത്തോളമായി പ്രവര്‍ത്തകര്‍ ജയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി കെ ഫിറോസ് ഇപ്പോഴും ജയിലില്‍ തന്നെയാണ്. ഫിറോസ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസുകാര്‍ക്കടക്കം പരിക്കേറ്റിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ വിഷയങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്. പൊതുമുതല്‍ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തത്.
ഫിറോസിന്റെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് മുസ്ലീം ലീഗ് ഉയര്‍ത്തിയത്. സമരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങള്‍ പോലുമുണ്ടാക്കി അതിന്റെ സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ ജനകീയ സമരങ്ങളോട് ഇപ്പോള്‍ കാണിക്കുന്ന അസഹിഷ്ണുത അത്ഭുതപ്പെടുത്തുന്നതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പോലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരിലെല്ലാം ഇല്ലാകഥകള്‍ ഉണ്ടാക്കിയാണ് കേസ്സെടുത്തത്. ഇപ്പോള്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തിരിക്കുകയാണ്.
അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം
അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ല. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരില്‍ ഇനിയും ഉച്ചത്തില്‍ സംസാരിക്കുകയും വേണ്ടിവന്നാല്‍ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നില്‍ നില്‍ക്കുകയും ചെയ്യും. ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നോര്‍മിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.