മിഥുന്‍റെ മരണത്തില്‍ ഗുരുതര വീഴ്ച്ച; സ്കൂള്‍ മാനേജ്മെന്‍റ് പിരിച്ചു വിട്ട്, ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍
എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ
തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ മാനേജ്മെന്‍റിനെ പിരിച്ച് വിട്ട് സംസ്ഥാന സര്‍ക്കാര്‍. സ്‌കൂളിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതായും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്കായിരിക്കും സ്കൂള്‍ മാനേജ്മെന്‍റിന്‍റെ താല്‍ക്കാലിക ചുമതല.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് സ്‌കൂളുകളിൽ പൊളിക്കാനുള്ള പഴയ കെട്ടിടങ്ങൾ പൊളിക്കുന്നത് ദ്രുതഗതിയിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 5000 കോടി രൂപയുടെ പുതിയ സ്കൂൾ കെട്ടിടങ്ങളാണ് പൊതു വിദ്യാലയങ്ങളിൽ നിർമ്മിച്ചത്. എന്നാൽ പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ക്ലാസുകൾ ആരംഭിച്ചിട്ടും പലയിടത്തും പഴയ സ്കൂൾ കെട്ടിടങ്ങൾ അതേപടി നിലനിൽക്കുകയാണ്.

പല സ്കൂളുകളിലും 100 കൊല്ലത്തിലധികം പഴക്കമുള്ള ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്. നിയമപ്രകാരം കെട്ടിടങ്ങൾ പൊളിക്കാൻ ലേലം പിടിച്ച കോൺട്രാക്ടർമാർ പൊളിച്ച് സാമഗ്രികൾ കൊണ്ടുപോവുകയാണ് പതിവ്. എന്നാൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വൻ തുകയാണ് ഇതിന് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം പഴയ സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവർത്തനം പലയിടത്തും തടസ്സപ്പെടുകയാണ്. ഇക്കാര്യം ഗൗരവമായി കണ്ടുകൊണ്ട് ന്യായമായും നിയമപരമായും ചെയ്യേണ്ട കാര്യങ്ങൾ അടിയന്തരമായി ചെയ്ത് പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇല്ലെങ്കിൽ കെട്ടിടങ്ങൾ നിലംപൊത്തുന്ന സാഹചര്യം ഉണ്ടാകും. ആയതിനാൽ ഇക്കാര്യത്തിൽ ചുമതലപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണം. ഈ വിഷയത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രദേശത്തെ ജനങ്ങളും ജാഗ്രത കാണിക്കണമെന്നും അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല പുതിയ നേട്ടങ്ങളുമായി മുന്നേറുകയാണ്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണം സമയബന്ധിതമായി പൂർത്തിയാക്കിയതിന് പിന്നാലെ, ഓരോ കുട്ടിക്കും സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം സമഗ്ര ഗുണമേന്മാ വർഷമായി ആചരിക്കുകയാണ്.
നിലവിൽ ഹയർസെക്കൻഡറി തലത്തിൽ 2005-ലും 2013-ലും പരിഷ്കരിച്ച SCERT, NCERT പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചുവരുന്നത്. പ്രൈമറി, സെക്കൻഡറി പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയായി, ഹയർസെക്കൻഡറി തലത്തിലെ SCERT പാഠപുസ്തകങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിക്കുകയാണ്. ഈ പരിഷ്കരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനായി വിപുലമായ ചർച്ചകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി സ. കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഒപ്പം ദേശീയ പഠനനേട്ട സർവേയിൽ കേരളം മുന്നിലെത്തിയതിന്റെ വിജയപ്രഖ്യാപനവും നടത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications