കൂൾബാറിൽ ഷവര്‍മ്മ നിര്‍മ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തില്‍; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കാസർകോട്: ചെറുവത്തൂരില്‍ ഷവർമ കഴിച്ച് 16 - കാരി മരണപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. കൂൾബാറിൽ ഷവർമ നിർമ്മിച്ചത് വൃത്തിഹീനമായ സാഹചര്യത്തിൽ ആണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂൾബാർ മാനേജറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഈ കൂൾബാറിന് പ്രവർത്തനാനുമതി ഇല്ലെന്ന് ഇതിനോടകം തന്നെ കണ്ടെത്തിയിരുന്നു. അതേസമയം, സംഭവത്തിന് ശേഷം കൂള്‍ബാറിലെ ജീവനക്കാരെ നേരത്തെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കൂൾബാറിലേക്ക് ഇറച്ചി നൽകിയ കോഴിക്കട ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ ഇടപെട്ട് അടച്ചുപൂട്ടി. കുട്ടികൾ ഷവർമ കഴിച്ച ഐഡിയൽ കൂൾബാറിലേക്ക് ഇറച്ചി നൽകിയിരുന്ന കടയ്ക്ക് എതിരെയാണ് വകുപ്പ് നടപടി എടുത്തത്. സംഭവത്തിന് പിന്നാലെ ഉണ്ടായ അന്വേഷണത്തിൽ കോഴി കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ ആണ് കോഴിക്കട അടച്ചു പൂട്ടാൻ നടപടി സ്വീകരിച്ചത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഉള്ള ബദരിയ എന്ന കടയായിരുന്നു ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ അടച്ചു പൂട്ടിയത്. ഷവർമ ഭക്ഷിച്ച് പതിനാറുകാരിയായ വിദ്യാർഥി മരണപ്പെട്ട സാഹചര്യത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിന് പിന്നാലെ ചെറുവത്തൂരിലെ എല്ലാ ഷവർമ കടകളിലും കോഴി കടകളിലും ഭക്ഷ്യ വകുപ്പ് പരിശോധന നടത്തി.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ വിഷ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ അനധിക്യത ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിർദ്ദേശം നൽകി. ഭക്ഷ്യ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ ആയിരുന്നു നിര്‍ദേശം നല്‍കിയത്.
ഹോട്ടലുകള്‍, ബേക്കറികള്‍, ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങള്‍ തുടങ്ങിയവ എല്ലാ സ്ഥാപനങ്ങളും ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും വകുപ്പ് തീരുമാനിച്ചു. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയാൽ ആ സ്ഥാപനം അടച്ചു പൂട്ടാനും സെക്രട്ടറിമാര്‍ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന് പിന്നാലെ, രാത്രിയിലെ തട്ടു കടകളിലും പാതയോരങ്ങളിലെ കടകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും. ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്നും ഭക്ഷണത്തിന് പഴക്കം ഉണ്ടോ എന്നും പരിശോധിച്ച് ഉറപ്പു വരുത്തും. പരിശോധിക്കുന്ന സ്ഥാപനത്തിന്റെ ശുചിത്വവും അധികൃതർ പരിശോധിക്കും.
മെയ് 1 നായിരുന്നു കാസര്‍കോട് ചെറുവത്തൂരില്‍ ഷവർമ കഴിച്ച് വിദ്യാർത്ഥി മരിച്ചത്. പതിനാറുകാരിയായ കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദയാണ് മരണപ്പെട്ടത്. ഭക്ഷ്യ വിഷ ബാധയേറ്റതായിരുന്നു കാരണം. ഇതിന് പിന്നാലെ 14 പേർ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ചെറുവത്തൂര്‍ ടൗണില്‍ പ്രവർത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്നാണ് ഇവർ ഷവർ കഴിച്ചത്.
തുടർന്ന് എന്ന ശക്തമായ പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഏപ്രിൽ 29 , 30 എന്നീ ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ വാങ്ങി കഴിച്ച വിദ്യാർഥികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയോടും കൂടി കുട്ടികളെ വിവിധ ആശുപത്രിയിലായി ചികിത്സയിൽ പ്രവേശിപ്പിച്ചു.
'എന്റെ അമ്മക്ക് വിളിച്ചപ്പോൾ നിങ്ങളുടെ മൊറാലിറ്റി എവിടെ പോയി'; ആ ചോദ്യത്തിൽ ഞെട്ടി ലക്ഷ്മി പ്രിയ
അതേസമയം, ചെറുവത്തൂരിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മരണപ്പെട്ട ദേവനന്ദ ഞായറാഴ്ച രാവിലെ ചികിത്സ തേടി എത്തിയത്. ഷവർമ കഴിച്ചതിന് പിന്നാലെ ദേവനന്ദയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായി തീർന്നിരുന്നു. ഉടൻ തന്നെ ദേവനന്ദയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ചികിത്സയിൽ കഴിയുന്ന 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.