ഷിരൂർ ദൗത്യം; അർജുന്റെ ലോറിയുടെ ക്രാഷ് ഗാർഡ് കണ്ടെത്തി, സ്ഥിരീകരിച്ച് ലോറി ഉടമ, തിരച്ചിൽ പുരോഗമിക്കുന്നു
അങ്കോള: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്തി. പിന്നിലെ ബമ്പറിന് സമാനമായ ക്രാഷ് ഗാർഡ് പോലെയുള്ള വസ്‌തുവും ലോറിയിൽ ഉപയോഗിച്ചിരുന്ന കയറുമാണ് കണ്ടെത്തിയത്. അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
നാവികസേന അടയാളപ്പെടുത്തിയ ഭാഗത്ത് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ലോറിയുടെ കൂടുതൽ ഭാഗങ്ങൾ കണ്ടെടുത്തത്. ഇവിടെ നിന്ന് ഒരു ബാഗ് കൂടി കിട്ടിയിരുന്നു. എന്നാൽ അത് അര്ജുന്റെത് അല്ലെന്നാണ് കുടുംബം അറിയിച്ചത്. ആദ്യം മുതൽ ഈ മേഖലയിൽ തിരയാൻ ആവശ്യപ്പെട്ടിരുന്നതായാണ് മനാഫ് പറയുന്നത്.

ഇതേ സ്ഥലത്ത് നിന്നാണ് ഇവിടെ ചായക്കട നടത്തിയിരുന്ന ലക്ഷ്‌മണയുടെ കടയുടെ ഷീറ്റ് കണ്ടെടുത്തത്. ഇവിടെ നിന്ന് കിട്ടിയ കയറിന്റെ അറ്റം പിടിച്ചുപോയാൽ ലോറിയിലേക്ക് എത്താമെന്നാണ് ഉടമയായ മനാഫ് പറയുന്നത്. ഈ ഭാഗത്ത് തന്നെയായി ലോറി ഉണ്ടാവുമെന്നാണ് കരുതുന്നതെന്നും മനാഫ് അറിയിച്ചു. ഇവിടെ നിന്ന് പൊട്ടിയ ടവറിന്റെ ഒരു കഷ്‌ണവും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ഇവിടെ നിന്നൊരു അസ്ഥിയുടെ ഭാഗം കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധനക്കായി അയക്കും. അഞ്ച് ദിവസത്തോളമാണ് ഫലം കിട്ടാൻ വേണ്ടിവരിക. മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ നേരത്തെ തന്നെ ശേഖരിച്ചു വച്ചിരുന്നു.
അതേസമയം, ഇന്ന് തിരച്ചിലിനായി മത്സ്യതൊഴിലാളിയും മുങ്ങൽ വിദഗ്ദ്ധനുമാ ഈശ്വർ മാൽപെ എത്തിയിരുന്നില്ല. ജില്ലാ ഭരണകൂടവുമായി ഭിന്നത ഉടലെടുത്തതിന് പിന്നാലെയായിരുന്നു മാൽപെയുടെ പ്രഖ്യാപനം. നാവിക സേന മാർക്ക് ചെയ്‌ത ഇടത്ത് മാൽപെ ഇറങ്ങാൻ ശ്രമിച്ചതാണ് തർക്കത്തിൽ കലാശിച്ചത്. വിവരങ്ങൾ ആദ്യം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നായിരുന്നു അവരുടെ നിബന്ധന.
എന്നാൽ ഇത് അംഗീകരിക്കാൻ മാൽപെ തയ്യാറായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം മടങ്ങിയത്. തിരച്ചിൽ തുടരാൻ കഴിയാത്തതിൽ മലയാളികളോട് അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ എംഎൽഎ സതീഷ് കൃഷ്‌ണ സെയിൽ പ്രതികരണവുമായി രംഗത്തെത്തി. മാൽപെ പോയത് ദൗത്യത്തെ ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ജൂലൈ പതിനാറ് മുതലാണ് അർജുനെ ഷിരൂരിലെ മണ്ണിടിച്ചിലിന് ശേഷം കാണാതായത്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്നായിരുന്നു അവസാനമായി അർജുൻ ഫോണിൽ സംസാരിച്ചത്. ഇതിന് ശേഷം ഒരു മാസത്തോളം നീണ്ട തിരച്ചിൽ നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് തിരച്ചിൽ നിർത്തിയെങ്കിലും വീണ്ടും പുനരാരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications