ശോഭ കോർ കമ്മിറ്റിയിലേക്ക്? കേന്ദ്രത്തിന്റെ കർശന നിർദ്ദേശം... തഴഞ്ഞ 1,500 പേർക്കും പരിഗണന; സുരേന്ദ്രൻ ഒതുങ്ങും?
തിരുവനന്തപുരം/ദില്ലി: ശോഭ സുരേന്ദ്രന്റെ പരാതികള്‍ക്ക് ബിജെപിയില്‍ പരിഹാരമാകുന്നു. ശോഭ സുരേന്ദ്രനെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത.
ശോഭ സുരേന്ദ്രന്‍ മാത്രമല്ല, സംസ്ഥാനത്തെ ആയിരത്തി അഞ്ഞൂറില്‍ പരം ജില്ലാ, മണ്ഡലം നേതാക്കളും തഴയപ്പെട്ടിരുന്നു. അവരെ കൂടി നേതൃത്വത്തില്‍ ഉള്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. കേന്ദ്ര നേതൃത്വം ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിശദാംശങ്ങള്‍...

കേന്ദ്രം കണ്ണുരുട്ടുന്നു
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വം കര്‍ശന നിലപാടിലേക്ക് നീങ്ങുന്നു എന്ന സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ പരാതികള്‍ക്ക് പരിഹാരം കാണാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്.

ശോഭ കോര്‍ കമ്മിറ്റിയിലേക്ക്
ശോഭ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് തള്ളിക്കളയുകയായിരുന്നു വി മുരളീധരന്‍ വിഭാഗം.

അവഗണിക്കപ്പെട്ടവര്‍
കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ സംസ്ഥാന നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ രീതിയില്‍ ഒതുക്കലുകള്‍ നടന്നു എന്നാണ് ആക്ഷേപം. ഇത്തരത്തില്‍ ജില്ലാ, മണ്ഡലം തലങ്ങളില്‍ ആയിരത്തി അഞ്ഞൂറോളം നേതാക്കള്‍ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നേരത്തോ ശോഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇവരേയും നേതൃത്വത്തില്‍ ഉള്‍പ്പെടുത്തണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

ഫലം കണ്ട കൂടിക്കാഴ്ച
ബിജെപി സംസ്ഥാന സമിതി യോഗത്തിന് മുമ്പായി ശോഭ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ദേശീയ ജനറല്‍ സെക്രട്ടറിയായ അരുണ്‍ സിങ്ങിനെ പ്രശ്‌നപരിഹാരത്തിനായി നിയോഗിച്ചത്. കടുത്ത മുന്നറിയിപ്പാണ് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗ്രൂപ്പുകളി തെളിഞ്ഞോ
കേരളത്തില്‍ വി മുരളീധരന്‍ പക്ഷം എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുന്നു എന്നത് കേന്ദ്ര നേതൃത്വത്തിനും ബോധ്യപ്പെട്ടു എന്നാണ് വിവരം. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പാര്‍ട്ടി പദവികള്‍ നിശ്ചയിക്കപ്പെട്ടു എന്നതും വെളിവാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ കെ സുരേന്ദ്രനോട് മാസങ്ങള്‍ക്ക് മുമ്പേ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നതും ആണ്.

തദ്ദേശ തിരഞ്ഞെടുപ്പ് എഫക്ട്
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു വി മുരളീധരന്‍- കെ സുിരേന്ദ്രന്‍ പക്ഷം. അതോടെ ശോഭ ഉള്‍പ്പെടെയുള്ളവരുടെ പരാതികള്‍ തള്ളിക്കളയാം എന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിന്റെ നാലില്‍ ഒന്ന് നേട്ടം പോലും സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞില്ല. ഇതും ഇപ്പോഴത്തെ കേന്ദ്ര ഇടപെടലിന് കാരണമായിട്ടുണ്ട്.

സംസ്ഥാന സമിതിയില്‍
ഇത്തവണ സംസ്ഥാന സമിതി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ച ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കെ സുരേന്ദ്രന്‍ സമാപന പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ പ്രതിഫലനം ആണെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ വിലയിരുത്തല്‍.

വഴിപ്പെടാതെ നിര്‍വൃത്തിയില്ല
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി എല്ലാവര്‍ക്കും തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ചുമതലകളില്ലാത്തവര്‍ക്കെല്ലാം ചുമതലകളുണ്ടാകുമെന്നും സൂചിപ്പിച്ചുണ്ട്. ഇതും കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്നാണ് വിലയിരുത്തല്‍.

തിരിച്ചറിവ്
കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഇത്രനാളും നേരിട്ട് ഇടപെടാതെ മാറി നില്‍ക്കുകയായിരുന്നു കേന്ദ്ര നേതൃത്വം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി വന്നതോടെ കേന്ദ്ര നേതൃത്വം കര്‍ശന നടപടികളിലേക്ക് കടക്കുകയാണ്. വിഭാഗീയത ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത്തവണയും കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നുണ്ട്.

വിജയം ശോഭയ്‌ക്കൊപ്പം?
തന്റെ പരാതികളില്‍ സംസ്ഥാന നേതൃത്വം അല്ല കേന്ദ്ര നേതൃത്വം ആണ് ഇടപെടേണ്ടത് എന്നതായിരുന്നു ശോഭ സുരേന്ദ്രന്റെ നിലപാട്. ആ നിലപാട് തന്നെയാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ശോഭ സുരേന്ദ്രനെതിരെ അച്ചടക്ക നടപടി വേണം എന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ട കോര്‍ കമ്മിറ്റിയിലേക്ക് തിരികെ എത്താന്‍ കൂടി ഒരുങ്ങുകയാണ് ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍.












Click it and Unblock the Notifications