ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് പോയി..ഇനി ശോഭന ജോർജോ? മറുപടി ഇങ്ങനെ
തിരുവനന്തപുരം; 20 വർഷത്തെ ഇടതുബന്ധം അവസാനിപ്പിച്ച് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇടതുപക്ഷം തന്റെ രാഷ്ട്രീയ പ്രസക്തി ഇല്ലാതാക്കിയെന്നും രാഷ്ട്രീയ ജീവിയായി തുടരാനാണ് താൻ കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നുമാണ് ചെറിയാൻ വ്യക്തമാക്കിയത്. അതേസമയം ചെറിയാന് പിന്നാലെ ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പല പേരുകൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മുൻ സി പി എം എം എൽ എമാർ ഉൾപ്പെടയുള്ളവരുടെ പേര് ഉൾപ്പെടെയാണ് പ്രചരിക്കുന്നത്.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
അതിനിടെ കോൺഗ്രസ് വിട്ട് വന്ന ശോഭന ജോർജും കോൺഗ്രസിലേക്ക് മടങ്ങുമെന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ട്. ഇപ്പോഴിതാ അതിനോട് പ്രതികരിക്കുകയാണ് അവർ.

കടുക്കനിട്ടവർ പോയാൽ കമ്മലിട്ടവൻ വരും എന്നായിരുന്നു ചെറിയാന്റെ മടക്കത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. പുനഃസംഘടന നടപടികൾക്ക് പിന്നാലെ ആറ് നേതാക്കൾ കോൺഗ്രസ് വിട്ടിരുന്നു. ഇത് ആഘോഷിച്ച സി പി എമ്മിനുള്ള മറുപടിയാണ് ചെറിയാൻ വരവ് എന്നാണ് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. അതേസമയം ചെറിയാനെ കൂടാതെ മറ്റ് പല പ്രമുഖരും വരും ദിവസങ്ങളിൽ എത്തുമെന്നും നേതാക്കൾ അവകാശപ്പെട്ടു.

മുൻ സി പി എം എം എൽ എയെ ഉൾപ്പെടെ പാർട്ടിയിൽ എത്തിക്കാനുള്ള ചർച്ചകൾ കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനിടയിലാണ് കോൺഗ്രസ് വിട്ട് സി പി എമ്മിലെത്തിയ ശോഭനാ ജോർജും ചെറിയാൻ ഫിലിപ്പിന്റെ പാത സ്വീകരിച്ച് കോൺഗ്രസിലേക്ക് മടങ്ങുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ശക്തമായത്. ചെറിയാന്റെ അടുത്ത ബന്ധുകൂടിയാണ് ശോഭനാ ജോർജ്.

1991 മുതൽ തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂരിലെ എം എൽഎയായിരുന്നു ശോഭന ജോർജ്. ഐ ഗ്രൂപ്പിലെ സജീവ നേതാവായ അവർ 2005 ൽ ഉമ്മൻചാണ്ടിയുമായുള്ള പോരിൽ കെ കരുണാകരനൊപ്പം ഉറച്ച് നിന്ന് നേതാവാണ്. കരുണാകരൻ ഡി ഐ സി രൂപീകരിച്ചപ്പോൾ അവർ ഒപ്പം നിന്നു. പിന്നീട് 2006ലെ തിരഞ്ഞെടുപ്പിൽ ഡി ഐ സി യു ഡി എഫിനോട് സഹകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ തിരുവനന്തപുരം വെസ്റ്റിലേക്ക് ശോഭന സ്ഥാനാർത്ഥിയായിരുന്നു,പക്ഷേ പരാജയപ്പെട്ടു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവർ കോൺഗ്രസ് വിട്ടത്. തുടർന്ന് 2018 ൽ ചെങ്ങന്നൂരിൽ സജി ചെറിയാന് വേണ്ടി സജീവമായി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങഅങി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള ഖാദി ബോര്‍ഡ് ഉപാധ്യക്ഷ സ്‌ഥാനവും അവര്‍ക്ക് നല്‍കിയിരുന്നു. ഇക്കുറി ചെറിയാന്‍ ഫിലിപ്പിനാണ് ആ സ്‌ഥാനം നല്‍കിയതെങ്കിലും അതു നിരസിച്ചാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കു മടങ്ങിയത്.

അതേസമയം ഇപ്പോഴത്തെ പ്രചരണങ്ങളെ പൂർണമായും തള്ളുകയാണ് ശോഭന ജോർജ്. മാത്രമല്ല തന്റെ രാഷ്ട്രീയം ഇനി ഇടതിനൊപ്പമാണെന്ന സന്ദേശം നൽകി കൊണ്ട് സി പി എം അംഗതത്വത്തിനും അവർ അപേക്ഷ നൽകി. അംഗത്വം ആവശ്യപ്പെട്ട് കത്ത് നൽകിയതായും കോൺഗ്രസിലേക്ക് ഒരു മടങ്ങി പോക്ക് ചിന്തിച്ചിട്ട് പോലും ഇല്ലെന്നും ശോഭന ജോർജ് പ്രതികരിച്ചു. മീഡിയ വണ്ണിനോടായിരുന്നു ശോഭന ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്.

ഞാന്‍ ഇന്നാണ് സി പി എം ജില്ലാ സെക്രട്ടറിക്ക് അംഗത്വത്തിനായി കത്ത് നല്‍കിയത്. അതിന് ശേഷം മറുപടി ഉണ്ടായിട്ടില്ല. അതിനുള്ള സാവകാശമോ സമയമോ ഒന്നും ഉണ്ടായിട്ടില്ലല്ലോ. കത്ത് കൊടുത്തതേയുള്ളൂ. ഇടത് സഹയാത്രികയായി പ്രവർത്തിക്കാൻ തിരുമാനിച്ച് സിപിഎമ്മിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തിരഞ്ഞെടുപ്പിൽ ആണെങ്കിൽ പോലും അതിലെ ഒരാളെപ്പോലെ പ്രവര്‍ത്തിക്കുന്ന സമയത്ത് താൻ കോണ്‍ഗ്രസിലേക്ക് മടങ്ങിപ്പോകുന്നുവെന്ന വാര്‍ത്ത വരുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.

ഞാൻ ഇപ്പോൾ സിപിഎമ്മിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ഒരു മടങ്ങിപ്പോക്ക് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. ഈ ഒരു സാഹചര്യത്തില്‍ ഏറ്റവും നല്ല തിരുമാനം എന്നത് സി പി എം മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടുതന്നെ പ്രവര്‍ത്തിക്കുന്നതാണെന്ന് തീരുമാനിച്ചു. അതുകൊമ്ട് ജില്ലാ സെക്രട്ടറിക്ക് അപേക്ഷ കൈമാറി.

മൂന്ന് വര്‍ഷത്തിൽ കൂടുതലായി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. 2018 ഉപതരഞ്ഞെടുപ്പിലാണ് ഞാൻ സി പി എമ്മുമായി അടുത്ത് പ്രവർത്തിക്കാനുള്ള തിരുമാനം എടുത്തത്. അന്ന് മുതൽ ഇന്ന് വരേയും നേതാക്കളുടേയും പാർട്ടിയുടെ പ്രവർത്തനങ്ങളും അടുത്തറിയുമ്പോൾ തോന്നുന്നത് നാടിന്‍റെ നന്മ, വിശാലമായ കാഴ്ചപ്പാട്, സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും സമാധാനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം എന്നാണ് മനസിലായത്.

ഇനി സഹയാത്രിക എന്നല്ല, പാര്‍ട്ടി അനുവദിക്കുമെങ്കില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ടുതന്നെ സജീവമായി മുന്നോട്ടുപോകാമെന്ന് തീരുമാനിച്ചു, ശോഭന ജോർജ് പ്രതികരിച്ചു. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതിന് ശേഷം മാത്രമായിരിക്കും ശോഭനയുടെ അംഗത്വം സി പി എം പരിഗണിച്ചേക്കുക.

ചെറിയാൻ ഫിലിപ്പിന് എന്ത് പദവി?
കോൺഗ്രസിലേക്ക് മടങ്ങിയ ചെറിയാൻ ഫിലിപ്പിന് എന്ത് പദവികൾ നൽകുമെന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങൾ ശക്തമാണ്. ഉപാധികൾ ഇല്ലാതെയാണ് ചെറിയാൻ കോണ‍്ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ നടപ്പാക്കാനൊരുങ്ങുന്ന സെമി കേഡർ സംവിധാനത്തിന്റെ ഭാഗമായി ചെറിയാന് എന്തെങ്കിലും സുപ്രധാന പദവികൾ നൽകിയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. കോൺഗ്രസ് പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിന്റെ തലപ്പത്ത് ചെറിയാനെ നിയമിച്ചേക്കുമോയെന്നുള്ള ചർച്ചകൾ ഉണ്ട്.












Click it and Unblock the Notifications