Get Updates
Get notified of breaking news, exclusive insights, and must-see stories!

അദാനി മുതല്‍ പിഎസ് സി കോഴ വരെ... ഐഎന്‍എല്‍ വിവാദത്തില്‍ സിപിഎം ആര്‍ക്കൊപ്പം? സാധ്യതകള്‍ ഇങ്ങനെ

കോഴിക്കോട്: ഐഎന്‍എലിന്റെ പിളര്‍പ്പ് പൂര്‍ണമായിക്കഴിഞ്ഞു. ഇനിയൊരു ഒത്തുതീര്‍പ്പിനോ കൂടിച്ചേരലിനോ യാതൊരു സാധ്യതയും ഇല്ലെന്നാണ് രണ്ട് കൂട്ടരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. പാര്‍ട്ടി പിളര്‍ന്നാല്‍ എല്‍ഡിഎഫിനൊപ്പം ആരായിരിക്കും ഉണ്ടാവുക, നിലവില്‍ ലഭിച്ച മന്ത്രിസ്ഥാനത്തിന് എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

തെരുവിലേക്ക് നീണ്ട പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിനെ സംബന്ധിച്ച് അപമാനകരമാണ്. അതുകൊണ്ട് തന്നെ എല്‍ഡിഎഫിന്റേയും വിശിഷ്യ സിപിഎമ്മിന്റേയും തീരുമാനം ആയിരിക്കും ഇതില്‍ നിര്‍ണായകമാവുക. ഇതുവരെയുള്ള സംഭവ വികാസങ്ങള്‍ പരിഗണിച്ചാല്‍ സിപിഎം എന്ത് തീരുമാനമായിരിക്കും എടുക്കുക? പരിശോധിക്കാം...

ഐഎന്‍എല്‍ വിവാദങ്ങള്‍

ഐഎന്‍എല്‍ വിവാദങ്ങള്‍

രൂപീകരിച്ച കാലം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് ഐഎന്‍എല്‍. ഇത്രയും കാലം പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയ്ക്കുള്ളിലും വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫിന്റെ ഘടകക്ഷിയായ മന്ത്രിസഭയില്‍ സ്ഥാനം ലഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഐഎന്‍എലില്‍ പ്രശ്‌നം തുടങ്ങിയിരുന്നു.

തിരഞ്ഞെടുപ്പ് കാലം

തിരഞ്ഞെടുപ്പ് കാലം

നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ആയിരുന്നു ഐഎന്‍എലിന് എല്‍ഡിഎഫ് നല്‍കിയത്. കോഴിക്കോട് സൗത്തില്‍ സിപിഎമ്മിന് കൂടി താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണം എന്ന താത്പര്യം സിപിഎം ജില്ലാ നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാല്‍ കാസിം ഇരിക്കൂറിന്റെ താത്പര്യ പ്രകാരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ആണ് അവിടെ സ്ഥാനാര്‍ത്ഥിയായത്. ദേവര്‍കോവില്‍ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു.

വിജയത്തിന്റെ പിന്നില്‍

വിജയത്തിന്റെ പിന്നില്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അഹമ്മദ് ദേവര്‍കോവില്‍ നടത്തിയ ചില അവകാശവാദങ്ങളും സിപിഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ വിഷയം ഐഎന്‍എല്‍ നേതൃത്വവുമായി സിപിഎം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് വിവരം. അതില്‍ തീരുന്നില്ല പ്രശ്‌നങ്ങള്‍.

അടുപ്പം ലീഗുമായി

അടുപ്പം ലീഗുമായി

കാസിം ഇരിക്കൂറിനൊപ്പമാണ് അഹമ്മദ് ദേവര്‍കോവില്‍. മുസ്ലീം ലീഗ് നേതാവുമായുള്ള ഇദ്ദേഹത്തിന്റെ ചങ്ങാത്തവും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കൂടാതെ പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഐഎന്‍എല്‍ നേതൃത്വത്തേയോ സിപിഎം നേതൃത്വത്തേയോ അറിയിക്കുന്നില്ല എന്ന പരാതിയും ഉയര്‍ന്നിരുന്നു. പലയിടത്തും മുസ്ലീം ലീഗുമായി ബന്ധപ്പെട്ട പരിപാടികളിലാണ് മന്ത്രി ഇത്തരത്തില്‍ പങ്കെടുത്തത് എന്നാണ് ആക്ഷേപം.

അദാനി ഗ്രൂപ്പുമായി

അദാനി ഗ്രൂപ്പുമായി

സിപിഎമ്മിനേയും സര്‍ക്കാരിനേയും ഏറെ പ്രകോപിപ്പിച്ച മറ്റൊരു നീക്കവും ഇതിനിടെ കാസിം ഇരിക്കൂറില്‍ നിന്ന് ഉണ്ടായിരുന്നു. മുന്നണിയോ സര്‍ക്കാരോ അറിയാതെ അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തി എന്നതായിരുന്നു ഇത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇടപെട്ട് ശാസിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ ഓഫീസ് പോലും അറിയാതെ ആയിരുന്നു ഈ നടപടി എന്നാണ് ആക്ഷേപം.

പിഎസ് സി അംഗം

പിഎസ് സി അംഗം

ഇതിനിടെയാണ് മറ്റൊരു വിവാദം ഉയര്‍ന്നത്. പിഎസ് സി അംഗത്തെ നിയമിക്കുന്നതിനായി 40 ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം ആയിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇസി മുഹമ്മദ് ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച ഇസി മുഹമ്മദിനെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കുകയും ചെയ്തു. ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നതില്‍ കടുത്ത അതൃപ്തി സിപിഎം പ്രകടിപ്പിച്ചിരുന്നു.

പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍

പേഴ്‌സണല്‍ സ്റ്റാഫ്, ഗണ്‍മാന്‍

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും കാസിം ഇരിക്കൂര്‍- അഹമ്മദ് ദേവര്‍കോവില്‍ അച്ചുതണ്ട് ഏകപക്ഷീയ തീരുമാനങ്ങളെടുത്തു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ സിപിഎം തന്നെ ഇടപെട്ട് നിയമനം നടത്തുന്ന സ്ഥിതിയും സംജാതമായി. മന്ത്രിയുടെ ഗണ്‍മാന്‍മാരില്‍ ഒരാള്‍ ആര്‍എസ്എസ് അനുകൂലിയാണെന്ന വാര്‍ത്തയും സിപിഎമ്മിന് കടുത്ത എതിര്‍പ്പ് ഉണ്ടാക്കിയിട്ടുണ്ട്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലും

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലും

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലും ഐഎന്‍എലില്‍ നിന്ന് രണ്ട് തരത്തിലുള്ള പ്രതികരണം ആയിരുന്നു വന്നത്. സര്‍ക്കാരിനെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സംസ്ഥാന പ്രസിഡന്റ് പവി അബ്ദുള്‍ വഹാബ് സ്വീകരിച്ചത്. എന്നാല്‍ വിഷയത്തില്‍ ശാശ്വത പരിഹാസം വേണമെന്ന നിലപാടായിരുന്നു. മുന്നണി നിലപാട് വ്യക്തമായിരിക്കെ കാസിം ഇരിക്കൂര്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ സിപിഎമ്മിന് വീണ്ടും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

എന്ത് തീരുമാനിക്കും

എന്ത് തീരുമാനിക്കും

ഇത്രയും കാര്യങ്ങള്‍ പരിശോധിച്ചാല്‍ സിപിഎമ്മും എല്‍ഡിഎഫും എടുക്കാന്‍ സാധ്യതയുള്ള തീരുമാനം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. എന്നാല്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ഔദ്യോഗിക വിഭാഗമായി കാസിം ഇരിക്കൂര്‍ വിഭാഗം ആയിരിക്കും ഉണ്ടാവുക. ഇത്തരമൊരു ഘട്ടത്തില്‍ തന്ത്രപരമായ നിലപാടിയേക്കായിരിക്കുമോ എല്‍ഡിഎഫ് എത്തുക?

പല സാധ്യതകള്‍

പല സാധ്യതകള്‍


തത്കാലത്തേക്ക് ഐഎന്‍എലിനെ മുന്നണിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താന്‍ എല്‍ഡിഎഫ് തീരുമാനിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. മുമ്പ് കെ മുരളീധരന്‍ എന്‍സിപിയുടെ ഭാഗമായിരുന്ന കാലത്ത് അവരെ എല്‍ഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്ന ഒരു സാഹചര്യവും കേരളത്തില്‍ ഉണ്ടായിരുന്നു. ഐഎന്‍എലിന്റെ മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ പിടിഎ റഹീമിനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നും ചില സൂചനകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+