സമഗ്ര കായിക വികസനം, കായിക വകുപ്പും ഓസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയും സഹകരിച്ച് പദ്ധതി
തിരുവനന്തപുരം: കായിക വകുപ്പും ഓസ്ട്രേലിയയിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുള്ള പദ്ധതി വിജയകരമായി പുരോഗമിക്കുകയാണെന്ന് കായികമന്ത്രി ഇപി ജയരാജൻ. കേരളത്തിന്റെ സമഗ്രമായ കായിക വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലകര്‍ക്കും കായിക എഞ്ചിനിയര്‍മാര്‍ക്കുമുള്ള കോഴ്സാണ് ആദ്യഘട്ടമായി നടക്കുന്നത്. ജനുവരിയില്‍ പൂര്‍ത്തിയാകുന്ന ഈ ഘട്ടത്തില്‍ 20 പേര്‍ക്കാണ് ഓണ്‍ലൈന്‍ കോഴ്സ് നല്‍കിയിരിക്കുന്നത്.
സ്പോട്സ് കൗണ്‍സിലിലെയും ജി വി രാജ സ്പോട്സ് സ്‌കൂള്‍, കണ്ണൂര്‍ സ്പോട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ പരിശീലകര്‍ കോഴ്സില്‍ പങ്കെടുത്തു. കായിക എഞ്ചിനിയറിങ്ങ് വിഭാഗത്തിലുള്ളവര്‍ക്കുള്ള കോഴ്സ് നടക്കുകയാണ്. സ്പോര്‍ട്സ് എക്സെലെന്‍സ് ത്രൂ ഇന്റര്‍നാഷണല്‍ പാര്‍ട്ട്നേര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് എക്സര്‍സൈസ് ആന്റ് ആക്ടീവ് ലിവിങ്ങുമായി(ഐഎസ്ഇഎഎല്‍) കായിക ഡയറക്ടറേറ്റ് കൈകോര്‍ത്തത്. 1.3 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

രണ്ടു വര്‍ഷം മുമ്പ് തന്നെ സംസ്ഥാന കായികവകുപ്പും വിക്ടോറിയ യൂണിവേഴ്സിറ്റിയുമായി സഹകരിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, കൊവിഡ് കാരണം വൈകി. വിക്ടോറിയ സര്‍വകലാശാല അദ്ധ്യാപകര്‍ നേരിട്ടെത്തി കോഴ്സ് നടത്താനായിരുന്നു തീരുമാനം. കൊവിഡ് വ്യാപനം കാരണം ഓണ്‍ലൈന്‍ കോഴ്സാക്കി മാറ്റുകയായിരുന്നു. കേരളത്തിലെ കായികമേഖലയെ കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷമാണ് വിക്ടോറിയ യൂണിവേഴ്സിറ്റി ആവശ്യമായ കോഴ്സുകള്‍ നിശ്ചയിക്കുന്നത്. നമ്മുടെ കായികമേഖലയുടെ നിലവിലെ അവസ്ഥയും സാധ്യതകളും വിശദമായി വിലയിരുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് കോച്ചിംഗ്, ഇവന്റ് ഓര്‍ഗനൈസേഷന്‍, കായികസൗകര്യങ്ങളുടെ പ്രവര്‍ത്തനം, സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ്, കായിക ഇടപെടല്‍ എന്നീ വിഷയങ്ങളിലാണ് മാസ്റ്റര്‍ ട്രൈനേഴ്‌സ് ട്രെയിനിങ് പ്രോഗ്രാം നടത്തുന്നത്. അടുത്ത ഘട്ടത്തില്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്ന കോഴ്സുകള്‍ നടത്താനാണ് തീരുമാനം. കായികതാരങ്ങള്‍ക്കുള്ള കോഴ്സുകള്‍ക്കും തുടക്കമിടുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications