വെള്ളാപ്പള്ളിയെ കുടുക്കാനുറച്ച് സംഘടനകൾ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി
ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ സംഘടനകൾ രംഗത്ത്. എസ്എൻഡിപിയിലെ വെള്ളാപ്പള്ളി ആധിപത്യത്തിനെതിരെയാണ് സംഘടനകൾ രംഗത്ത് വരുന്നത്. സുഭാഷ് വാസുവിന്‍റെ വെളിപ്പെടുത്തലുകളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശ്രീ നാരായണ സഹോദര ധർമ്മവേദി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
ഗോകുലം ഗോപാലനും സി കെ വിദ്യാസാഗറും, നേതൃത്വം നൽകുന്ന ശ്രീ നാരായണ സഹോദര ധർമ്മ വേദിയിലൂടെ പ്രത്യക്ഷ സമരങ്ങളിലേക്ക് നീങ്ങാനാണ് തീരുമാനമെന്നാണ് സൂചനകൾ. ഒപ്പം എസ്എൻഡിപി ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് എടുക്കുന്നവരെ ഒരുകുടക്കീഴിൽ അണിനിരത്തുക എന്നതും ഇവരുടെ ലക്ഷ്യമാണെന്നാണ് റിപ്പോർട്ടുകൾ. സുഭാഷ് വാസുവിന്റെ വെളിപ്പെടുത്തലുകളോടെ വെള്ളാപ്പള്ളിക്കെതിരെ പ്രത്യക്ഷത്തിൽ പലരും രംഗത്ത് എത്തിയിരിക്കുകയാണ്.

നിർണ്ണായക വെളിപ്പെടുത്തലുകൾ
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കരുതലോടെയാണ് സുഭാഷ് വാസു നീങ്ങുന്നത്. അനധികൃത സ്വത്ത് സമ്പാദനം, ദുരൂഹ മരണങ്ങൾ എന്നിവയിലെ തെളിവുകൾ ടി പി സെൻകുമാറുമായി ചേർന്ന് ശേഖരിച്ചുകഴിഞ്ഞെന്നാണ് സുബാഷ് വാസുവിന്റെ അവകാശ വാദം. ഈ മാസം 16 ന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സുഭാഷ് വാസുവും സെൻകുമാറും ചേർന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് സൂചനകൾ.

വോട്ട് കച്ചവടം
ബിഡിജെഎസിന് വേണ്ടി പ്രവർത്തിച്ചത് താനാണ്. തുഷാർ പ്രസിഡന്റായി അഭിനയിക്കുകയാണെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. പാർലമെൻറ് ഇലക്ഷനിൽ ആറ്റിങ്ങൽ ആലപ്പുഴ സീറ്റുകൾ സിപിഎമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തിയെന്ന ആരോപണവും അദ്ദേഹം ഉയർത്തി.

അനധികൃത സ്വത്ത്
മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചിരുന്നു. സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു കഴിഞ്ഞ ദിവസം ചുമതലയൊഴിഞ്ഞിരുന്നു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ് രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം.

കൊലക്കേസിൽ പങ്ക്
തുഷാറിന് 500 കോടിയുടെ ആസ്തിയുണ്ടെങ്കിലും നാമനിര്‍ദേശപത്രികയില്‍ കാണിച്ചിരിക്കുന്നത് 1.80 കോടിമാത്രമാണ്. എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി കുടുംബത്തെ പിഴുതെറിയുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി കുടുംബാംഗങ്ങള്‍ക്ക് കൊലക്കേസിലുള്ള പങ്ക് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാന്‍ കഴിയാതാക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നായിരുന്നു സുഭാഷ് വാസുവിന്റെ അവകാശ വാദം.












Click it and Unblock the Notifications