രാജ്യത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി, കേന്ദ്ര സർക്കാരിന് മുന്നിലുളളത് രണ്ട് വഴികൾ, കുറിപ്പ്!
തിരുവനന്തപുരം: നേരത്തെ തന്നെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയായിരുന്ന രാജ്യം കൊവിഡ് കൂടി സംഭവിച്ചതോടെ അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. എംപിമാരുടേയും മന്ത്രിമാരുടേയും ശമ്പളം വെട്ടിക്കുറച്ചും മറ്റും കടുത്ത നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നു. കൊവിഡ് കാലം അവസാനിക്കുമ്പോഴേക്ക് രാജ്യത്തിന്റെ സാമ്പത്തിക രംഗം എവിടെ എത്തി നിൽക്കുമെന്ന ആശങ്ക ശക്തമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി ടിഎം തോമസ് ഐസക് എത്തിയിരിക്കുകയാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുകയാണ് കേന്ദ്രം ചെയ്യേണ്ടത് എന്നും തോമസ് ഐസക് പറയുന്നു. മനോരമ ചര്‍ച്ചയില്‍ ഇക്കാര്യം പറഞ്ഞതിന് ഐസകിന് നേര്‍ക്ക് വ്യാപകമായി ട്രോളുകളും തെറിവിളികളുമുയര്‍ന്നിരുന്നു. ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ഞെട്ടിപ്പിക്കുന്ന പലിശ നിരക്ക്
ഈ സാമ്പത്തികവർഷം സംസ്ഥാനത്തിനു ലഭിക്കേണ്ട ആദ്യഗഡു കമ്പോളവായ്പയായ 6000 കോടി രൂപ ഇന്നലെ കൈപ്പറ്റി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകേണ്ടി വരും - 8.96 ശതമാനം. പതിനഞ്ചു വർഷകാലയളവിലേയ്ക്കുള്ള ബോണ്ടുകൾക്കാണ് ഈ പലിശ നൽകേണ്ടി വരുന്നത്. വായ്പാകാലയളവിനും വായ്പയെടുക്കുന്ന തുകയ്ക്കും അനുസൃതമായി പലിശ നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ട് എന്ന് പ്രത്യേകം പ്രസ്താവ്യമാണ്. അതുപിന്നീടൊരിക്കൽ വിശകലനം ചെയ്യാം. ഏതായാലും 8.96 ശതമാനം പലിശ ഞെട്ടിപ്പിക്കുന്നതാണ്.
ബോണ്ടുകൾ വിൽപനയ്ക്കായി വെച്ചപ്പോൾ
കാരണം, റിസർവ് ബാങ്ക് സമീപകാലത്ത് റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റ് എട്ടിൽ നിന്ന് 7.25 ശതമാനമായി കുറച്ചിട്ടേ ഉണ്ടായുള്ളൂ. അതുപോലെതന്നെ ബാങ്കുകളിൽ സൂക്ഷിക്കേണ്ട കരുതൽ നാണയശേഖരം നാലു ശതമാനത്തിൽനിന്ന് മൂന്നു ശതമാനമായി കുറയ്ക്കുകയുണ്ടായി. അങ്ങനെ ബാങ്കുകൾക്ക് താഴ്ന്ന പലിശയ്ക്ക് വായ്പ നൽകാൻ കൂടുതൽ പണം ലഭ്യമാക്കിയ നടപടിയ്ക്കു ശേഷം ആദ്യമായി സംസ്ഥാന സർക്കാരുകളുടെ ബോണ്ടുകൾ വിൽപനയ്ക്കായി വെച്ചപ്പോൾ ഉണ്ടായ അവസ്ഥയാണ്.
പലിശ നിരക്ക് കൂടി
വായ്പ നൽകാനുള്ള പണം കൂടുതൽ ലഭ്യമാക്കിയിട്ടും ബാങ്കുകൾ ബോണ്ടുകളിൽ നിക്ഷേപിക്കാൻ മടിക്കുകയാണ്. റിസർവ് ബാങ്ക് പലിശ കുറച്ചിട്ടും ബാങ്കുകളുടെ പലിശ നിരക്ക് കുറയുകയല്ല, കൂടുകയാണ് ചെയ്തത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ അതീവഗൗരവമായ പാളിച്ചകളിലേയ്ക്കാണ് ഈ അനുഭവം വിരൽചൂണ്ടുന്നത്. ബാങ്കുകൾ വായ്പ നൽകാൻ മടിക്കുന്നു. പണം കാശായി കൈയിൽ സൂക്ഷിക്കാനാണ് താൽപര്യം. ഇതിനു പലകാരണങ്ങളുണ്ടാകും. മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ട് തിരിച്ചടവ് നിലച്ചിട്ടുണ്ട്.
വല്ല ചിന്തയും കേന്ദ്ര ഭരണാധികാരികൾക്കുണ്ടോ?
കോവിഡ് കാലം കഴിയുമ്പോഴേയ്ക്കും എത്ര കമ്പനികൾ പൊളിയുമെന്ന് അറിയില്ല. നിയമപരമായി ആവശ്യമില്ലെങ്കിലും കാശു കൈയിൽ കരുതുന്നതാണ് ഉത്തമം എന്നാണ് അവർ കരുതുന്നത്. അത്രയ്ക്ക് ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധിയെയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഇതിന്റെ വല്ല ചിന്തയും കേന്ദ്ര ഭരണാധികാരികൾക്കുണ്ടോ?
റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കുക
ഈയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്താണ്? ഇന്നലെ സംഘികൾ ട്രോളു ചെയ്തും തെറിവിളിച്ചും അപഹസിച്ച ഞാൻ പറഞ്ഞ കാര്യമുണ്ടല്ലോ, - റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കുക. അതാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ പോംവഴി. മുൻ റിസർവ് ബാങ്ക് ഗവർണർ രംഗരാജൻ അടക്കമുള്ളവർ കേന്ദ്രസർക്കാരിനോട് പറയുന്നത്, അവരെടുക്കുന്ന കടത്തിൽ നല്ലൊരു പങ്ക് റിസർവ് ബാങ്കിലേയ്ക്ക് മാറ്റണമെന്നാണ്. അല്ലെങ്കിൽ കടത്തെ മോണിറ്റൈസ് ചെയ്യണമെന്നാണ്.
രണ്ടു വഴികളുണ്ട്
കേന്ദ്രസർക്കാരിനു മുന്നിൽ രണ്ടു വഴികളുണ്ട്. ഒന്ന്, സംസ്ഥാന സർക്കാരിൽ നിന്ന് വാങ്ങുന്ന ബോണ്ടുകൾ ആവശ്യമെങ്കിൽ റിസർവ് ബാങ്ക് വാങ്ങും എന്ന് ഉറപ്പുനൽകുക. ഇതിനെയാണ് ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻസ് എന്നു പറയുന്നത്. ഇതിന് ഇതുവരെ ആർബിഐ തയ്യാറായിട്ടില്ല. രണ്ടാമത്തേത്, ആർബിഐയിൽ നിന്ന് കേന്ദ്രസർക്കാർ നേരിട്ട് വായ്പയെടുക്കുക. എന്നിട്ട് സംസ്ഥാനങ്ങൾക്ക് അതിലൊരു വിഹിതം കൊടുക്കുക.
സംസ്ഥാനങ്ങളെ സഹായിക്കണം
ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതുകയാണ്. അഞ്ചു ശതമാനത്തിൽ താഴെ ഏറ്റവും ചുരുങ്ങിയ പലിശയ്ക്ക് പാൻഡെമിക് ബോണ്ടുകൾ എന്നു പറഞ്ഞ് ബോണ്ടിറക്കാൻ സംസ്ഥാനങ്ങളെ സഹായിക്കണമെന്നാണ് ആവശ്യം. ഇത് റിസർവ് ബാങ്ക് നേരിട്ട് വാങ്ങണം. ഇത് സംസ്ഥാനങ്ങളുടെ വായ്പാപരിധിയ്ക്കു പുറത്തായിരിക്കണം. അഥവാ സംസ്ഥാനങ്ങളുടെ വായ്പാപരിധി മൂന്നിൽ നിന്ന് അഞ്ച് ശതമാനമായി ഉയർത്തണം.
കേന്ദ്രസർക്കാർ മടിക്കുന്നു
ലോകത്ത് ഏതൊരു സർക്കാരും ചെയ്യുന്ന കാര്യം ചെയ്യാൻ കേന്ദ്രസർക്കാർ മടിക്കുകയാണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പ്രവർത്തനം നോക്കൂ. സ്പെയിനിന്റെയും ഇറ്റലിയുടെയും ബോണ്ടുകൾ വാങ്ങാൻ ഒരു ബാങ്കും തയ്യാറല്ല. അത്രയ്ക്ക് വളരെ ഉയർന്ന പലിശയ്ക്കാണ് അവർ ക്വോട്ടു ചെയ്യുന്നത്. കഴിഞ്ഞ ദിവസം യൂറോപ്യൻ സെൻട്രൽ ബാങ്ക് നേരിട്ട് ബോണ്ടുകൾ വാങ്ങി പ്രശ്നം ഒഴിവാക്കാൻ തീരുമാനിച്ചു.
ധനകാര്യസ്ഥിതി മോശം
ഇന്ത്യയിൽ ആദ്യപാദത്തിൽ സംസ്ഥാനങ്ങൾക്ക് 1.27 ലക്ഷം കോടി രൂപയുടെ വായ്പയെടുക്കാനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. കേന്ദ്രസർക്കാരാകട്ടെ, ആദ്യപകുതിയിൽ 4.88 ലക്ഷം കോടി രൂപ വായ്പയെടുക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്. ഇത്രയും വലിയ തുക ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ പറ്റുന്ന പാകത്തിലല്ല അവയുടെ ധനകാര്യസ്ഥിതി.
ബോണ്ടുകൾക്ക് ആവശ്യക്കാരേയില്ല
ഒരുപക്ഷേ, സമീപഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തികത്തകർച്ചയോർത്ത് അവർ പരിഭ്രമിച്ചിരിക്കുകയാണ്. ഒരു പ്രമുഖ ബാങ്കർ ബിസിനസ് സ്റ്റാൻഡേഡ് പത്രത്തോട് പറഞ്ഞതുപോലെ "ബോണ്ടുകൾക്ക് ആവശ്യക്കാരേയില്ല. അതുകൊണ്ട് സംസ്ഥാനങ്ങൾ ബോണ്ടിനുള്ള ഓഫർ തള്ളിക്കളയും എന്ന് ഉറപ്പുവരുത്തുന്ന കൊടിയ പലിശയ്ക്കാണ് ബാങ്കുകൾ ബിഡ് ചെയ്തത്. പക്ഷേ, അൽഭുതമെന്നു പറയട്ടെ, സംസ്ഥാനങ്ങൾ ലേലം ഉറപ്പിച്ചു".
കേന്ദ്രസർക്കാർ ചെയ്യുന്ന പാതകം
ഇതിലെന്ത് അത്ഭുതം! കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അനിവാര്യ ചെലവുകൾക്കുവേണ്ടി വായ്പയെടുക്കാതിരിക്കാനാവുമോ? സംസ്ഥാന സർക്കാരുകൾക്ക് മറ്റെന്തെങ്കിലും വരുമാനമുണ്ടോ? പക്ഷേ, കേന്ദ്രസർക്കാർ ചെയ്യുന്ന പാതകമെന്താണ്? കൊള്ളപ്പലിശ സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് അവരെ കടക്കെണിയിലേയ്ക്ക് തള്ളി നീക്കുകയാണ്.
കൊള്ളപ്പലിശ അടിച്ചേൽപ്പിക്കുന്നു
സാധാരണഗതിയിൽ കേരളം നൽകുക 7-8 ശതമാനം പലിശയുമാണ്. ഈ പലിശ നിരക്കിനെക്കാൾ വളരെ ഉയർന്ന തോതിലാണ് - (11-12 ശതമാനം നിരക്കിൽ) നമ്മുടെ സാമ്പത്തിക വളർച്ച ഉണ്ടായിക്കൊണ്ടിരുന്നത്. അതുകൊണ്ട് സാമ്പത്തികശാസ്ത്രവിധി പ്രകാരം നമ്മുടെ കടം സുസ്ഥിരമാണ്. നാം കടക്കെണിയിലേയ്ക്കല്ല പോകുന്നത്. എന്നാലിപ്പോൾ സ്ഥിതി മാറുകയാണ്. ഈ വർഷം കേരളത്തിന്റെ സാമ്പത്തിക ഉൽപാദനം കഴിഞ്ഞ വർഷത്തെക്കാൾ കുറയുന്നതിനാണ് സാധ്യത. അപ്പോഴാണ് ഈ കൊള്ളപ്പലിശ നമ്മുടെമേൽ അടിച്ചേൽപ്പിക്കുന്നത്. ഈ നയം സംസ്ഥാനം സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയെ തകർക്കും. ഇതു തിരുത്തിയേ തീരൂ.