സംസ്ഥാന സർക്കാരിന്റെ സൗജന്യ ക്രിസ്തുമസ് കിറ്റ് വ്യാഴാഴ്ച മുതൽ, കിറ്റിൽ 11 ഇനം സാധനങ്ങൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ക്രിസ്മസ് കിറ്റ് വ്യാഴാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി നമ്മുടെ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കുന്ന സ്ഥിതി വിശേഷമുണ്ടാകാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാര്‍ എടുത്തിരുന്നു. അതിന്‍റെ ഭാഗമായി സൗജന്യ ക്രിസ്മസ് കിറ്റുകളുടെ വിതരണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഭക്ഷ്യക്കിറ്റ് ഈ മാസം ക്രിസ്മസ് കിറ്റായാണ് നല്‍കുന്നത്. കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്.

482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി ചെലവിടുന്നത്. സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. ഇതുവരെ ഈ തുക വകയിരുത്തിയിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ബജറ്റ് വിഹിതത്തില്‍ നിന്നൊരു തുക കൂടി ഇതിനു വേണ്ടി അനുവദിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യ കിറ്റ് ലഭിക്കുക. ഒക്ടോബറിലെ കിറ്റ് വാങ്ങാനുള്ള അവസാന തീയതി ഡിസംബര്‍ 5 ആക്കി നിശ്ചയിച്ചു. നവംബറിലെ കിറ്റ് വിതരണം ഇതോടൊപ്പം തുടരും. നവംബറിലെ റീട്ടെയില്‍ റേഷന്‍ വിതരണവും ഈ മാസം 5 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.












Click it and Unblock the Notifications