സർക്കാർ മുണ്ടുമുറുക്കി ഉടുക്കുന്നതിങ്ങനെ.. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന് കോടികൾ!
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ ഊമ്മല്‍ കൊടുത്തത് ചെലവ് ചുരുക്കലിനായിരുന്നു. മുണ്ടുമുറുക്കി ഉടുത്തുകൊണ്ടുള്ള ധനവിനിയോഗത്തെക്കുറിച്ച് ധനമന്ത്രി പ്രസംഗച്ചതിന് പിന്നാലെ തന്നെ മന്ത്രിമാരുടെ ധൂര്‍ത്തിനെക്കുറിച്ച് വാര്‍ത്തകളും വന്നു. കണ്ണട വിവാദവും മന്ത്രി മന്ദിരങ്ങളിലെ മോടി പിടിപ്പിക്കലുമെല്ലാം സര്‍ക്കാരിന് നേര്‍ക്ക് വന്‍ വിമര്‍ശനമുയര്‍ത്തി. പെന്‍ഷന്‍ കിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു വശത്ത് ആത്മഹത്യ ചെയ്യുമ്പോള്‍ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം കൂട്ടാനുള്ള തീരുമാനവും വിമര്‍ശിക്കപ്പെട്ടു.
അതിനിടെ കോടികള്‍ പൊടിച്ച് പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാനുള്ള നീക്കവും നടക്കുന്നു. സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തിനുള്ള ചെലവ് കണക്കാക്കിയിരിക്കുന്നത് 16 കോടിയാണെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മെയ് മാസം ഒന്നാം തിയ്യതി മുതല്‍ 31ാം തിയ്യതി വരെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക. 16 കോടിയില്‍ കൂടുതല്‍ പരിപാടികള്‍ക്കുള്ള ചെലവ് കവിയാതിരിക്കാന്‍ ജാഗ്രഗ കാട്ടണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ പൂര്‍ത്തിയായി വരുന്ന സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അത്തരത്തില്‍ മെയ് മാസത്തില്‍ മാത്രം അയ്യായിരത്തോളം ഉദ്ഘാടനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ നേരത്തെ തീരേണ്ട പദ്ധതികള്‍ മെയ് വരെ വൈകിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ചില പദ്ധതികള്‍ മെയ്യോടെ തന്നെ പൂര്‍ത്തായാക്കാനും നീക്കം തകൃതിയായി നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 18ന് കണ്ണൂരില്‍ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും. വാര്‍ഷികോഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാല്‍പ്പത് ലക്ഷത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തെഴുതും.
പിസി ജോർജിന്റെ പ്രസ്താവന സ്ത്രീ വിരുദ്ധം; ആ പേര് വെളിപ്പെടുത്തണം, വനിത കമ്മീഷൻ ഇടപെടുന്നു!
പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങൾ പരിശോധിച്ചിട്ടുണ്ടോ? എസ്ഐയുടെ ചോദ്യം വൈറൽ!