'അടുത്ത ജൻമം സ്ത്രീയോ ബ്രാഹ്മണോ ആയിക്കോ,പക്ഷെ ഇത് കുറ്റകൃത്യമാണ് സാറേ'; ഷുക്കൂർ വക്കീൽ
കാസർഗോഡ്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടനും അഭിഭാഷകനുമായ ഷുക്കൂർ. അനിഷ്ടം പ്രകടമാക്കിയിട്ടും സ്ത്രീ മാധ്യമ പ്രവർത്തകയുടെ ശരീരത്തിൽ തൊടുന്ന പരിപാടി ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരം കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പത്രക്കാരോട് സംസാരിക്കുമ്പോൾ സ്ത്രീ പത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ മുൻ എംപി സുരേഷ് ഗോപി ചെയ്തതു ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തിൽ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തിൽ ചോദ്യങ്ങൾ ചോദിക്കുവാൻ മൈക്കുമായി മുന്നിൽ വരുന്ന സ്ത്രീയോട് , അവർ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തിൽ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ', ഷുക്കൂർ വക്കീൽ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യം ഉയർത്തിയ മീഡിയ വൺ ചാനലിലെ വനിത മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചതാണ് വിമർശനത്തിന് കാരണമാണ്.. സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ ആദ്യം തന്നെ മാധ്യമപ്രവർത്തക അനിഷ്ടം പ്രകടിപ്പിച്ചെങ്കിലും വീണ്ടും സുരേഷ് ഗോപി ആവർത്തിക്കുകയായിരുന്നു. ഇതോടെ മാധ്യമ പ്രവർത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സംഭവം വിവാദമായതോടെ വിഷയത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. 'മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം.ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു', എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
എന്നാൽ സുരേഷ് ഗോപിയുടെ പ്രതികരണം മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് അപമാനിക്കപ്പെട്ട മാധ്യമപ്രവർത്തക പറഞ്ഞു. ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്.ഇനിയൊരു മാധ്യമപ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. നിയമനടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം, അവർ പറഞ്ഞു.












Click it and Unblock the Notifications