ഓഫായ ഫോണ്‍ മകള്‍ ഓണാക്കി, ഹോട്ടലില്‍ സുഖവാസം, സന്ദീപിനെ തിരഞ്ഞപ്പോള്‍ സ്വപ്‌നയും കുടുങ്ങി!!
കൊച്ചി: സ്വപ്‌ന സുരേഷിനെ പിടികൂടാന്‍ സഹായിച്ചത് എന്‍ഐഎയുടെ ബുദ്ധിപൂര്‍വമായ നീക്കത്തിലൂടെയാണ്. ദിവസങ്ങളായി ഇവരുടെ നീക്കങ്ങള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടെയാണ് ഉള്ളതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇത് സ്വപ്‌നയാണെന്ന് ഉറപ്പാക്കിയായിരുന്നു ബാക്കിയെല്ലാ നീക്കങ്ങള്‍. മകളുടെ ഫോണിലെ ചെറിയൊരു അബദ്ധം കാരണമാണ് ശരിക്കും സ്വപ്‌ന കുടുങ്ങാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ സന്ദീപിനെ തിരഞ്ഞാണ് പോലീസ് ബംഗളൂരുവിലെത്തിയത്.
യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
സ്വപ്‌നയും സന്ദീപും ശനിയാഴ്ച്ച ഉച്ചയോടെ തന്നെ എന്‍ഐഎയുടെ വലയില്‍ ആയിരുന്നു. പിടികൂടിയതായി വൈകീട്ട് ഏഴ് മണിയോടെയാണ് സ്ഥിരീകരിച്ചത്. മുഖത്ത് ചില മാറ്റങ്ങള്‍ വരുത്തിയാണ് സ്വപ്‌നയും സന്ദീപും ഒളിവില്‍ പോയത്. സരിത് അറസ്റ്റിലായതിന് പിന്നാലെ ഒളിവില്‍ പോയ സ്വപ്‌ന കഴിഞ്ഞ ദിവസം വരെ കേരളത്തിലുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യം തേടുന്നതിന് അഭിഭാഷകനെ കാണുന്നതിനായി ഇവര്‍ കൊച്ചിയിലും എത്തിയിരുന്നു. എന്‍ഐഎ വന്നതോടെയാണ് ഇവര്‍ ബെംഗളൂരുവിലേക്ക് കടന്നത്.
മകളുടെ ഫോണ്‍
ഫോണ്‍ ഉള്‍പ്പെടെ തന്നെ പിന്തുടര്‍ന്ന് പിടിക്കാന്‍ സഹായിക്കുന്ന യാതൊന്നും സ്വപ്‌ന കൈയ്യില്‍ കരുതിയിരുന്നില്ല. എന്നാല്‍ മകള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ശരിക്കും സ്വപ്നയെ കുടുക്കുകയായിരുന്നു. ഇത് ഓഫായി കിടക്കുകയായിരുന്നു. എന്നാല്‍ മകള്‍ ഇത് ഓണാക്കിയതോടെ ട്രാക്ക് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. സ്വപ്‌നയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവും മക്കളും പ്രതി സന്ദീപും യാത്ര ചെയ്ത് ബംഗളൂരുവില്‍ എത്തുകയായിരുന്നു.
എല്ലാ വിവരങ്ങളും
സ്വപ്‌ന താമസിക്കാന്‍ എത്തിയ കോറമംഗലയിലെ ഫ്‌ളാറ്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് നേരത്തെ തന്നെ എന്‍ഐഎയെ അറിയിച്ചിരുന്നു. പിന്നീട് ഫ്‌ളാറ്റിലുള്ളത് സ്വപ്‌നയും സംഘവും തന്നെയെന്ന് ഉറപ്പാക്കി. ബെംഗളൂരുവിലെ സുധീന്ദ്ര റായ് എന്നയാളുടെ ഫ്‌ളാറ്റിലാണ് ഇവര്‍ തങ്ങിയത്. മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ശബ്ദം സന്ദേശവും സ്വപ്നയെ പിടികൂടാനായി സഹായിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ പല ഫോണുകള്‍ കൈമാറിയാണ് എത്തിയത്. എന്നാല്‍ സന്ദേശത്തിന്റെ ഉറവിട ഐപി വിലാസ് തിരിച്ചറിഞ്ഞ് ആ നമ്പറിനെ പിന്തുടരുന്നുണ്ടായിരുന്നു കേന്ദ്ര ഇന്റലിജന്‍സ്.
കേരളത്തില്‍ നാളെയെത്തിയേക്കും
കേരളത്തിലേക്ക് രാത്രിയില്‍ തന്നെ ഇവരെ കൊണ്ടുവരേണ്ടതില്ലെന്നാണ് തീരുമാനം. രാജ്യാന്തര ഭീകരസംഘടനകളുടെ ഇടപെടല്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരുന്നതിനാല്‍ ജീവന് ഭീഷണി ഇരുവര്‍ക്കുമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികളുടെ സുരക്ഷ വളരെ ഗൗരവമായിട്ടാണ് എന്‍ഐഎ കാണുന്നത്. ഞായറാഴ്ച്ച ബാംഗ്ലൂര്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം മാത്രമേ കൊച്ചിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കൂ.
ദുബായില്‍ കൂടിക്കാഴ്ച്ച
കേസിലെ പ്രധാന കണ്ണിയായ ഫാസില്‍ ഫരീദുമായി ദുബായില്‍ സ്വപ്‌നയ്‌ക്കൊപ്പം കൂടിക്കാഴ്ച്ച നടത്തിയെന്ന് സരിത്ത് വെളിപ്പെടുത്തി. ഫാസില്‍ അടുത്തിടെ കേരളത്തിലെത്തിയിരുന്നു. ഇപ്പോള്‍ എവിടെയാണ് ഇയാളുള്ളതെന്ന് അറിയില്ലെന്ന് സരിത്ത് പറഞ്ഞു. ഇതോടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വന്‍ മാഫിയയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്നാണ് തെളിയുന്നത്. ഫാസിലിനെ പിടിക്കാന്‍ എന്‍ഐഎ സംഘം ദുബായിലേക്ക് പോകുമെന്നാണ് വിവരം. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന തുക ഫാസില്‍ ഭീകരപ്രവര്‍ത്തവനള്‍ക്ക് ഉപയോഗിക്കുന്നതായും രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ പറഞ്ഞു.
തേടിയത് സന്ദീപിനെ
യഥാര്‍ഥത്തില്‍ സന്ദീപിനെ തിരഞ്ഞാണ് എന്‍ഐഎ സംഘം നീങ്ങിയിരുന്നത്. സന്ദീപിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയതും, പിന്നീട് ബെംഗളൂരുവില്‍ എത്തിയത്. എന്നാല്‍ ഒപ്പം സ്വ്പനയും കുടുങ്ങിയതോടെ എന്‍ഐഎയ്ക്കും കാര്യങ്ങള്‍ എളുപ്പമായി. സ്വപ്‌നയെയും സന്ദീപിനെയും പിടിക്കാനായി വലിയൊരു റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ഒളിവില്‍ തന്നെ പോകേണ്ടി വന്നത്. പ്രതികള്‍ ഈ വര്‍ഷം മാത്രം അഞ്ച് പ്രാവശ്യം സ്വര്‍ണം കടത്തിയെന്നാണ് വിവരം.
എങ്ങനെ ബെംഗളൂരുവിലെത്തി
പ്രതികള്‍ സംസ്ഥാനം വിട്ടതെങ്ങനെ എന്ന ചോദ്യമാണ് ശക്തമായിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണാണ് തലസ്ഥാന നഗരിയിലുള്ളത്. പാലോട് ഭാഗത്തേക്ക് അതിവേഗത്തില്‍ പോയ ഇന്നോവ കാര്‍ ഇവരുടേതാണെന്ന് സംശയമുണ്ട്. ഇവര്‍ക്ക് സംസ്ഥാനം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘവും കരുതുന്നത്. അതേസമയം സന്ദീപിന്റെ വീട്ടിലെ റെയ്ഡില്‍ വീടിന് പിറകിലെ ആറ്റിന് സമീപത്ത് നിന്ന് ബാഗുകളും വലിയ പെട്ടികളുള്ള ഓവനുകളും കണ്ടെത്തിയിട്ടുണ്ട്. ഇതിലാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണ പൊതിയാനുള്ള കറുത്ത പ്ലാസ്റ്റിക് കവറുകള്‍ കെട്ടുകളായി സൂക്ഷിച്ചിരുന്നു.