സരിത്തേ, നിന്നെ പൊക്കും; ഷാജ് കിരണ്‍ പറഞ്ഞതിന് പിന്നാലെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: ഷാജ് കിരണിന്റെ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. സരിത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ തന്നെ ഇയാള്‍ പറഞ്ഞിരുന്നുവെന്ന് സ്വപ്ന പറയുന്നു. സരിത്തേ, ഇയാളെ നാളെ പൊക്കും എന്ന് ഷാജ് കിരണ്‍ തലേദിവസം രാത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ട് പോകുന്നത്. എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കൊണ്ടുപോയത് വിജിലന്‍സ് ആണെന്ന് മീഡിയ റിപ്പോര്‍ട്ട് ചെയ്യും മുമ്പ് തന്നെ ഷാജ് എന്നോട് പറഞ്ഞിരുന്നു. ഇതില്‍ നിന്നും വ്യക്തമല്ലേ എല്ലാം. മണിക്കൂറുകളോളം എന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
'തിരഞ്ഞെടുപ്പിന് മുൻപുളള പ്ലാൻ, പക്ഷേ വൈകിപ്പോയി', ഗൂഢാലോചന എറണാകുളത്ത് വെച്ചെന്ന് സരിത
കേസുകള്‍ ഒരുപാട് എന്റെ തലയില്‍ വെച്ച് തരുമെന്നും, അറസ്റ്റ് ഉണ്ടാകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഷാജ് കിരണ്‍ ചെയ്തത്. വോയ്സ് ക്ലിപ്പ് എന്റെ കൈവശമുണ്ട്. അത് നാളെ പുറത്തുവിടുമെന്നും സ്വപ്ന പറഞ്ഞു. അതേസമയം ഷാജ് കിരണ്‍ എന്റെ അടുത്ത സുഹൃത്താണ്. താന്‍ വിളിച്ചിട്ട് തന്നെയാണ് അയാള്‍ പാലക്കാട്ട് വന്നത്. തന്നെ മാനസികമായി തളര്‍ത്തി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷാജ് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ ശബ്ദമായ നികേഷ് കുമാറിനോട് സംസാരിക്കണമെന്ന് ഷാജ് എന്നോട് പറഞ്ഞു. രഹസ്യ മൊഴി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടതായി സ്വപ്ന ആവര്‍ത്തിച്ചു.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത് ഭയം കൊണ്ടാണെന്ന് സ്വപ്ന പറയുന്നു. അന്വേഷണം തടസ്സപ്പെടുത്താനോ ഒളിച്ചോടാനോ അല്ല ഹര്‍ജി നല്‍കിയത്. കേസുമായി സഹകരിക്കും. എന്റെ വിശ്വസ്തനായിരുന്നു ഷാജ്. ഇന്നലെ ഇടനിലക്കാരനായിട്ടാണ് ഷാജ് വന്നത്. ഒത്തുതീര്‍പ്പിലെത്തിയാല്‍ കേസും യാത്രാവിലക്കും ഒഴിവാക്കാമെന്നും ഓഫര്‍ ചെയ്തു. പണം അടക്കം പലതും വാഗ്ദാനം ചെയ്തു. അതിനൊന്നും താന്‍ വഴങ്ങിയില്ലെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയ്ക്കെതിരായ കേസ് റദ്ദാക്കാന്‍ നാളെ ഹര്‍ജി നല്‍കുമെന്ന് അഭിഭാഷകന് കൃഷ്ണരാജ് വ്യക്തമാക്കി. സ്വപനയ്ക്ക് എതിരായ കേസ് നില്‍ക്കില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ഷാജ് കിരണ്‍ സ്വപ്നയുടെ അടുത്തെത്തിയതെന്നും കൃഷ്ണരാജ് പറഞ്ഞു.
താന്‍ സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. തനിക്ക് ഷാജ് കിരണിനെ അറിയില്ല. കേസുമായി ഒരു ബന്ധവുമില്ലെന്നും സാഖറെ വ്യക്തമാക്കി. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. എഡിജിപി ഷാജ് കിരണിന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകം സംഘം അന്വേഷിക്കും. ഒരു എസ്പിയും പത്ത് ഡിവൈഎസ്പിയും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല.
40 സെക്കന്‍ഡിനുള്ളില്‍ 16 കടുവയെ കണ്ടെത്താന്‍ സാധിക്കുമോ? വൈറലായി ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജ്