'കർണാടകയിലെ ജനവിധി ബിജെപിയുടെ ഹുങ്കിനുള്ള മറുപടി'; മുഖ്യമന്ത്രി പിണറായി വിജയൻ
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പൂർണ്ണമായും തറപറ്റും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നാന്ദി കുറിച്ചു കൊണ്ടുള്ള ഫലം ആണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ്. സംഘടിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ ദിവസം രാജ്യത്ത് നിന്ന് കേട്ടത് ശുഭസൂചക വാർത്തയാണ്. രാജ്യത്തിന്റെ അവസ്ഥയിൽ മതനിരപേക്ഷ ചിന്താഗതിക്കാർ ആകെ ഉത്കണ്ഠാകുലരാണ്. മതനിരപേക്ഷതയുടെ ഭാവി, ജനാധിപത്യത്തിന്റെ ഭാവി, പാർലമെന്ററി ജനാധിപത്യം ഇതേരീതിയിൽ തുടരുമോ ഇങ്ങനെയുള്ള ഒട്ടേറെ ആശങ്കകൾ ജനങ്ങളിലുണ്ട്. ഇതിനിടയാക്കിയത് കേന്ദ്ര സർക്കാരാണ്.
ആർ.എസ്.എസ്. നേതൃത്വം അംഗീകരിച്ചിട്ടുള്ള ബി.ജെ.പിയാണ് സർക്കാരിന് നേതൃത്വം നൽകുന്നത്. ആർ.എസ്.എസിന് ജനാധിപത്യരീതിയോടും മതനിരപേക്ഷതയോടും പാർലമെന്ററി ജനാധിപത്യത്തോടും ഒന്നിനോടും യോജിപ്പില്ല'- മുഖ്യമന്ത്രി പറഞ്ഞു.

കർണാടകയിലെ ജനവിധി ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പിയ്ക്ക് എന്താണ് സംഭവിക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബി.ജെ.പിയ്ക്ക് ഒരു ഭരണത്തുടർച്ച ഉണ്ടായാൽ രാജ്യത്തിന്റെ സർവ്വനാശം ഉണ്ടാകുമെന്ന് ജനങ്ങൾ ഭയക്കുന്നു. അത്തരം ഒരു സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുത് എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു'- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.അതേസമയം കർണാടകയിലെ കോണ്ഗ്രസിന്റെ വിജയം കേരളത്തിനും മാതൃകയാണെന്ന് കെ സുധാകരൻ പറഞ്ഞു. കർണാടക വിജയം നമുക്ക് മാതൃകയാണെന്നും കർണാടക നമ്മളിൽ ഓരോരുത്തർക്കും പാഠമാണെന്നും ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
ഈ വിജയത്തിന് ചുക്കാൻ പിടിച്ച പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോടും, രാജ്യത്തിന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയ രാഹുൽ ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു . പരാജയങ്ങളിൽ പാർട്ടിയെ താങ്ങി നിർത്തിയ കോൺഗ്രസ് പ്രവർത്തകർക്കും എന്റെ സല്യൂട്ട്, അദ്ദേഹം പറഞ്ഞു.
എന്തും ചെയ്യുമെന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള ചുട്ട മറുപടി ആണ് കർണാടകയിലെ ജനങ്ങൾ കൊടുത്തത്, ഗുരുവായൂർ കിഴക്കേ നടയിൽ സംഘടിപ്പിച്ച യോഗത്തിൽ മുഖ്യൻ പറഞ്ഞു. അങ്ങനെ നിങ്ങളെ പോകാൻ അനുവദിക്കില്ല എന്ന് തന്നെയാണ് ജനം മുന്നറിയിപ്പ് നൽകിയത്. ബിജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ വലിയ നാശത്തിന് കാരണം ആകുമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ബിജെപിയെ തകർക്കാനുള്ള മാർഗം രാജ്യത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണെന്നും ഇപ്പോൾ കർണാടകയിൽ കോൺഗ്രസ് ജയിച്ചു, ഈ പൊതുസാഹചര്യം ശരിയായി ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു..












Click it and Unblock the Notifications