വീട് വിട്ടിറങ്ങിയ പതിനഞ്ചുകാരികൾ കോവളത്ത്.. ഹോട്ടലിൽ മുറിയെടുത്തു.. മാല വിൽക്കാൻ ശ്രമം, പിടിയിൽ
കോവളം: മുണ്ടക്കയം സ്വദേശിനി ജസ്‌നയും മലപ്പുറം സ്വദേശിനി ആതിരയും കൊല്ലം സ്വദേശിനി ഷബ്‌നയുമടക്കം വീട് വിട്ടിറങ്ങി പിന്നീട് തിരികെ വരാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടി അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് വീട് വിട്ടിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ കോവളത്ത് നിന്ന് പിടിയിലായിരിക്കുന്നത്. പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടികളാണ് കോവളത്ത് എത്തിയത്. ഇവര്‍ രണ്ടുപേരും തമിഴ്‌നാട് സ്വദേശികളാണ്.
കഴിഞ്ഞ ദിവസമാണ് ഇവര്‍ കോവളത്ത് എത്തിയത്. രണ്ടും പേരും ചേര്‍ന്ന് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയും ചെയ്തു. ഉച്ചയോടെ ഇരുവരും നഗരത്തിലെ കടയിലെത്തി കയ്യിലുണ്ടായിരുന്ന സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിച്ചു.
മൂന്നര പവനോളം തൂക്കം വരുന്ന മാല വില്‍ക്കാനായിരുന്നു ശ്രമം. എന്നാല്‍ സ്വര്‍ണ കട വ്യാപാരിക്ക് സംശയം തോന്നി പോലീസില്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് എത്തി പെണ്‍കുട്ടികളെ രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടികളെ പോലീസ് ചോദ്യം ചെയ്തത്. ഇതോടെയാണ് ഇരുവരും തമിഴ്‌നാട് സ്വദേശികളാണെന്നും വീട് വിട്ട് കോവളത്ത് വന്നതാണെന്നും മനസ്സിലായത്. കയ്യില്‍ പണമില്ലാതായതോടെയാണ് ഇരുവരും മാല വില്‍ക്കാന്‍ ശ്രമിച്ചത്. ഇവര്‍ക്ക് ഹോട്ടലില്‍ മുറി നല്‍കി താമസിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിശദമായി അന്വേഷിക്കുമെന്ന് കോവളം എസ്‌ഐ പി അജിത്ത് കുമാര്‍ വ്യക്തമാക്കി.