ആ കളി ഇത്തവണ കോണ്‍ഗ്രസില്‍ നടക്കില്ല: പ്രത്യേക സംഘത്തെ ഇറക്കി എഐസിസി, ലക്ഷ്യം വിജയം മാത്രം
തിരുവനന്തപുരം: എത്ര അനുകൂല സീറ്റാണെങ്കിലും അവസാന ഘട്ടത്തിലെ കാല് വാരല്‍ കാരണം സ്ഥാനാര്‍ത്ഥി തോല്‍ക്കുന്ന പതിവ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പതിവുള്ള കാര്യമാണ്. പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ പലരും ഇത്തരത്തില്‍ തോല്‍ക്കുകകയും ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അതൃപ്തി പതിവിലും രൂക്ഷമായതിനാല്‍ ഇത്തവണയും പല മണ്ഡലത്തിലും കാല് വാരല്‍ ഭീഷണി നിലനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. അധികാരത്തിലേക്ക് തിരിച്ച് വരാനുള്ള പാര്‍ട്ടിയുടെ സ്വപ്നങ്ങള്‍ക്ക് തന്നെ വിലങ്ങ് തടിയാവുന്ന ഇത്തരം കാല് വാരലുകള്‍ക്ക് തടയിടാന്‍ ഇത്തവണ എഐസിസി തന്നെ നേരിട്ട് രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ തൃശൂരില്‍ നടത്തിയ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം
നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് മണ്ഡലം അടിസ്ഥാനത്തില്‍ എഐസിസി സര്‍വേ നടത്തിയിരുന്നു. ഒരു പരിധി വരെ ഇത് വലിയ തോതില്‍ വിജയം കണ്ടുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേ രീതിയില്‍ തന്നെ കാല് വാരാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നതാണ് എഐസിസിയുടെ ലക്ഷ്യം.

നേതാക്കളെ കണ്ടെത്തും
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ കണ്ടെത്തുക മാത്രമല്ല, ഇവര്‍ക്കെതിരായ ശക്തമായ തെളിവുകള്‍ ശേഖരിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. വോട്ടെടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിക്കാന്‍ കാത്ത് നില്‍ക്കാതെ തന്നെ ഇവര്‍ക്കെതിരെ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.

പ്രത്യേക സംഘം
കൊല്ലം അടക്കമുള്ള പല ജില്ലയിലും ഇന്നലെ മുതല്‍ തന്നെ എഐസിസിയുടെ ഈ പ്രത്യേക സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാതെ പോയ മണ്ഡലമാണ് കൊല്ലം. ഇവിടെ ഇത്തവണ പാര്‍ട്ടിക്ക് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ അവിടെ കാല് വാരല്‍ തുടങ്ങിയതായുള്ള സൂചന ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

എഐസിസിയുടെ സേന
ഈ സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് എഐസിസിയുടെ സേന ഇവിടെ പുലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ ദില്ലിയില്‍ തസ്തിക ലഭിക്കുമെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്ന മുതിര്‍ന്ന നേതാവ് ഉള്‍പ്പടെ കാല് വാരാന്‍ ശ്രമിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇരവിപുരത്തും
ജില്ലയിലെ ഒരു വനിത സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഇദ്ദേഹം നീങ്ങുന്നതെന്നാണ് സൂചന. ആര്‍എസ്പി സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഇരവിപുരം മണ്ഡലത്തില്‍ കാല് വാരാനുള്ള ശ്രമം ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ ഭാഗത്ത് നിന്നും ആരംഭിച്ചതായാണ് സൂചന. ഇദ്ദേഹം മണ്ഡലത്തില്‍ യാതൊരു വിധ പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുന്നില്ലെന്നാണ് സൂചന.

കിഴക്കന്‍ മേഖലയില്‍
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇദ്ദേഹത്തിന് പാര്‍ട്ടി വാഹനം നല്‍കിയിട്ടുണ്ട്. എന്നാല്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാതെ ഈ വാഹനത്തില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കറങ്ങുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മേഖലയില്‍ ഒരു സീറ്റ് ഒപ്പിക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തുന്നത്.

മറ്റ് മണ്ഡലങ്ങളിലും
കൊല്ലം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പാര്‍ട്ടി വിളിച്ച് ചേര്‍ത്ത് ബ്ലോക്ക് ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്‍റ് പോലും പങ്കെടുത്തില്ലെന്ന പരാതിയുണ്ട്. ഇതേ കുറിച്ചും എഐസിസി സംഘം അന്വേഷിക്കും. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും സംഘത്തിന്‍റെ കര്‍ശന പരിശോധനയുണ്ടാവും.

തിരുവനന്തപുരം ജില്ലയില്‍
തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം, പാറശാല, നെയ്യാറ്റിൻകര, ചിറയിൻകീഴ് മണ്ഡലങ്ങളിലും ചില നേതാക്കളുടെ കാര്യത്തില്‍ സംശയമുണ്ട്. പതിറ്റാണ്ടുകളായി സിപിഐ സ്ഥാനാര്‍ത്ഥി വിജയിക്കുന്ന മണ്ഡലമാണ് ചിറയന്‍കീഴെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിയാല്‍ വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലമാണ് ചിറയിന്‍കീഴ്.

ആലപ്പുഴയില്‍
എന്നാല്‍ ചില നേതാക്കള്‍ ഗ്രൂപ്പ് വികാരം വെച്ച് പുലര്‍ത്തി പ്രവര്‍ത്തനത്തിന് ഇറങ്ങാത്ത സാഹചര്യം മണ്ഡലത്തില്‍ നിലനില്‍ക്കുന്നുണ്ട്. പ്രാദേശിക നേതൃത്വം തന്നെ ഇക്കാര്യം മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. ആലപ്പുഴ അടക്കമുള്ള ജില്ലകളിലും ഇത്തരം അട്ടിമറി സൂചനകളുണ്ട്.
ക്യൂട്ട് ലുക്കിൽ പായൽ രാജ്പുത്- ചിത്രങ്ങൾ












Click it and Unblock the Notifications