ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ
പൂഞ്ഞാർ എന്നുകേട്ടാൽ പെട്ടന്ന് റബർ ഓർമ്മ വരും. പക്ഷേ, റബർ പോലെ വലിയുന്നതല്ല, അൽപം കടുകട്ടിയാണ് പൂഞ്ഞാറിന്റെ രാഷ്ട്രീയ മനസ്സ്. മുന്നണി രാഷ്ട്രീയത്തിന് ഉപരിയായി വ്യക്തിപ്രഭാവത്തിന് പ്രാധാന്യം നൽകി വന്നിരുന്ന പൂഞ്ഞാർ സമീപകാലത്താണ് ഈ കീഴ്വഴക്കം തെറ്റിച്ച് തുടങ്ങിയത്. പലപ്പോഴും വാശിയേറിയ പോരാട്ടങ്ങൾക്കും അപ്രതീക്ഷിത ജനവിധികൾക്കും സാക്ഷിയാകാറുണ്ട് കോൺഗ്രസിനും കേരള കോൺഗ്രസിനും നല്ല വേരോട്ടമുള്ള ഈ മണ്ണ്.
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു
പി.സി. ജോർജ് എന്ന അതികായനെ കേന്ദ്രീകരിച്ചാണ് രണ്ടര പതിറ്റാണ്ടോളം പൂഞ്ഞാറിലെ രാഷ്ട്രീയം കറങ്ങിയത്. 1980 മുതൽ ഇവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പി.സി. ജോർജ് നിറഞ്ഞുനിൽക്കുന്നുണ്ട്. ഏത് മുന്നണിയിൽ മാറിമാറി നിന്നാലും ജയിച്ചിരുന്ന ജോർജ് പത്താമങ്കത്തിൽ എൻഡിഎയിലെത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഒമ്പത് തവണ മത്സരിച്ചതിൽ ഏഴ് തവണയും പൂഞ്ഞാർ ജോർജിനെ ജയിപ്പിച്ചു. 1980 മുതലിങ്ങോട്ട് 91 ഒഴികെ എല്ലാ തെരഞ്ഞെടുപ്പിലും ജോർജിന്റെ സാന്നിധ്യമുണ്ടായിരുന്നു.

1996 മുതൽ തുടർച്ചയായി 25 വർഷം നിയമസഭയിൽ പൂഞ്ഞാർ എന്നാൽ പി.സി. ജോർജ് ആയിരുന്നു. 2001ലും 2006ലും എൽഡിഎഫിനൊപ്പം വിജയിച്ച പി.സി., 2011ൽ കെ.എം. മാണിയോടൊപ്പം ചേർന്ന് യുഡിഎഫ് സ്ഥാനാർഥിയായും ജയിച്ചു. 2016ൽ ഒറ്റയ്ക്ക് മത്സരിച്ച് 27,821 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചും ജോർജ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു.
പി.സിയുടെ കാൽനൂറ്റാണ്ടത്തെ ആധിപത്യം അവസാനിച്ചത് 2021ലാണ്. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,581 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചാണ് ജോർജിന് വൻ തിരിച്ചടി നൽകിയത്. ഇത്തവണയും സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെയാണ് മണ്ഡലം നിലനിർത്താൻ രംഗത്തുള്ളത്. യുഡിഎഫിനുവേണ്ടി എം.ജെ. സെബാസ്റ്റ്യൻ എന്ന സജി ജോസഫാണ് അങ്കത്തട്ടിലുള്ളത്. തന്റെ വിശ്വസ്തരുടെ വോട്ടും ബിജെപി-ബിഡിജെഎസ് വോട്ടുകളും ചേർന്നാൽ 20,000 വോട്ടിന്‍റെ ഭൂരിപക്ഷം ഉറപ്പെന്നാണ് പി.സിയുടെ കണക്കുകൂട്ടൽ.
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്‌റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ
മിക്ക പഞ്ചായത്തുകളിലെയും ബിജെപി പ്രാതിനിധ്യവും പൂഞ്ഞാർ തെക്കേക്കരയിലെ എൻഡിഎ ഭരണവുമാണ് ജോർജിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ, കഴിഞ്ഞ തവണ 2,965 വോട്ട് മാത്രം നേടിയ എൻഡിഎയുടെ നല്ലൊരു പങ്ക് വോട്ടും അന്നേ ജോർജിനു കിട്ടിയിരുന്നു എന്ന വിലയിരുത്തലുമുണ്ട്. കുടിയേറ്റ കർഷകരുടെ വിശ്വസ്തനായ സംരക്ഷകൻ എന്ന ഇമേജിലാണ് ജോർജ് രാഷ്ട്രീയ അടിത്തറ കെട്ടിപ്പൊക്കിയത്. എന്നാൽ പിന്നീട് സ്വീകരിച്ച തീവ്രമായ നിലപാടുകളും പ്രകോപനപരമായ പ്രസംഗങ്ങളും ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നടത്തിയ വിവാദ പ്രസ്താവനകളും മൂലം ഈ ഇമേജിന് കോട്ടം തട്ടിയിട്ടുണ്ട്. വികസന രാഷ്ട്രീയത്തേക്കാൾ വർഗീയ ധ്രുവീകരണത്തിന് പി.സി. മുൻഗണന നൽകുന്നു എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് താഴാൻ കാരണമായത്. ബിഷപ്പുമാർക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശവും കനത്ത തിരിച്ചടിയായിട്ടുണ്ട്.
സിറിയൻ ക്രിസ്ത്യൻ, ഈഴവ, മുസ്ലിം വിഭാഗങ്ങളാണ് പൂഞ്ഞാർ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തികൾ. ഈരാറ്റുപേട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മുസ്ലീം വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. മുസ്ലിം വോട്ടർമാർ ഇത്തവണ എങ്ങോട്ടു ചായും എന്നതിനെ ആശ്രയിച്ചിരിക്കും അന്തിമ ഫലം. പി.സി. ജോർജിനെതിരായ ന്യൂനപക്ഷ വികാരം എൽഡിഎഫിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടതാണ് കഴിഞ്ഞ തവണ സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ വിജയം അനായാസമാക്കിയത്. ഇത്തവണ ആ വോട്ട് എങ്ങോട്ട് ചായുമോ അവർ ജയിക്കാൻ സാധ്യതയേറെയാണ്.
സിറ്റിങ് എംഎൽഎ എന്ന നിലയിൽ നടത്തിയ വികസനങ്ങൾ വീണ്ടും തുണയ്ക്കുമെന്നാണ് കുളത്തിങ്കലിന്‍റെ കണക്കുകൂട്ടൽ. ആർക്കും എപ്പോഴും സമീപിക്കാൻ കഴിയുന്ന നേതാവാണെന്നും വികസന പദ്ധതികൾക്ക് ഓടിനടന്ന് അധ്വാനിക്കുന്ന ജനപ്രതിനിധിയാണെന്നുമുള്ള ഇമേജ് ഉണ്ടാക്കിയെടുക്കാനായത് കുളത്തിങ്കലിന് നേരിയ മുൻതൂക്കം നൽകുന്നുമുണ്ട്. സ്ഥാനാർഥിത്വം താമസിച്ചതിന്‍റെ ആലസ്യവും മണ്ഡലത്തിൽ പരിചിതനല്ലെന്ന വിമർശനവും മറികടക്കുകയെന്ന ആദ്യ കടമ്പ കടന്നിട്ടുണ്ട് യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം.ജെ. സെബാസ്റ്റ്യൻ. പാലാ സെൻറ് തോമസ് കോളജ് യൂനിയൻ ചെയർമാനായി സജീവ രാഷ്ട്രീയം തുടങ്ങിയ അദ്ദേഹം 10 വർഷം തലപ്പലം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. 24 വർഷമായി തലപ്പലം സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ്. പക്ഷേ, തലപ്പലം പൂഞ്ഞാർ മണ്ഡലത്തിനു പുറത്താണ്.
സീറ്റ് മോഹികളായ നിരവധി പേരെ മറികടന്ന് നേടിയ സ്ഥാനാർഥിത്വം പേമെന്‍റ് സീറ്റാണെന്ന ആരോപണം തുടക്കത്തിൽ ഉയർന്നിരുന്നു. പ്രചാരണ പ്രവർത്തനങ്ങളെ ആദ്യം ഇത് ബാധിച്ചെങ്കിലും പിന്നീടത് മറികടന്നു. ഭരണവിരുദ്ധ വികാരം തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയ മികച്ച ലീഡ് ഈ പ്രതീക്ഷക്ക് ബലമേകുന്നു. 2021ൽ ഇടതിന് 16,581 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മണ്ഡലം 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ 12,610 വോട്ടിന് മുന്നിലെത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ശബരിമല തീർഥാടനത്തിൽ ഏറെ പ്രധാനമായ എരുമേലി ഉൾപ്പെടുന്ന മണ്ഡലത്തിൽ ശബരിമല സ്വർണക്കൊള്ളയും വന്യജീവി ആക്രമണം അടക്കം കർഷക പ്രശ്നങ്ങളും സജീവ ചർച്ചയാണ്.
-
വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടടിക്കൂ! വോട്ടർമാർക്ക് സപ്ലൈകോയുടെ വമ്പൻ ഓഫർ! -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
'ഇടത് മുന്നണിയുടെ പ്രകടന പത്രിക 6 തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്, അത് വിലയിരുത്തൂ'; തോമസ് ഐസക് -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക് -
ആറ് കന്നിയങ്കക്കാർ; പുനലൂരിന് ഇനി പുതിയ മുഖം -
വികസിത കേരളം: ഓരോ മലയാളിക്കും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബിജെപി -
'ലവ് ജിഹാദി'ന് കേരള സർക്കാർ കൂട്ടുനിൽക്കുന്നു; വിവാദ പരാമർശവുമായി ആർ. ശ്രീലേഖ












Click it and Unblock the Notifications