തിരുവല്ലം കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറും: പൊലീസ് നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: വിവാദമായ തിരുവല്ലം കസ്റ്റഡി മരണക്കേസ് സി ബി ഐക്ക് കൈമാറും. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ശുപാർശ കത്ത് ഡി ജി പി സർക്കാറിന് കൈമാറും. കത്ത് ലഭിച്ചാലുടന്‍ കേസില്‍ സർക്കാർ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടുള്ള വിജ്ഞാപനമിറക്കും. പ്രതിയെ മർദ്ദിച്ചില്ലെന്ന വാദമായിരുന്നു കേസില്‍ പൊലീസ് ഇതുവരേയും സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ പൊളിക്കുന്ന നിരവധി തെളിവുകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
സുരേഷിൻ്റെ മരണകാരണം ഹൃദയാഘാതമാണെങ്കിലും ശരീരത്തിലെ പന്ത്രണ്ട് ചതവുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ ആവശ്യം. ശരീരത്തിലെ ഈ ചതവുകള്‍ ഹൃദ്രോഗം വഷളാക്കിയെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. എന്നാല്‍ മരിച്ച സുരേഷിനെ പൊലീസ് മർദ്ദിച്ചിട്ടിലെന്നാണ് കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേർ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം, താടിയെല്ല്, കഴുത്ത്, തുട, കാല്‍മുട്ട്, കൈ, മുതുക് എന്നിവിടങ്ങളിലെ 12 ചതവുകളിലെ സംശയമാണ് ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സുരേഷിന്റെ സഹോദരന്‍ സുഭാഷ് രംഗത്ത് എത്തിയിട്ടുണ്ട്. ജഡ്ജിക്കുന്നില്‍ ദമ്പതികളുമായി ഉണ്ടായ മല്‍പ്പിടുത്തമാണോ പൊലിസില്‍ നിന്നേറ്റ മര്‍ദ്ദനമാണോ ചതവിന് കാരണമെന്നാണ് പ്രധാനമായും അന്വേഷിക്കേണ്ടത്.
അതേസമയം, സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്‍എസ് നുസൂർ രംഗത്ത് എത്തി. കസ്റ്റഡി മരണം എന്ന് പറഞ്ഞാൽ പോരാ. "കസ്റ്റഡിയിലെ കൊലപാതകം "എന്ന് പറയണം . മൂന്നാം മുറ അവസാനിച്ചു എന്ന് കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ സംശയിക്കേണ്ട. അത് അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. നുസൂറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
തിരുവല്ലം പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കെ മരണമടഞ്ഞ സുരേഷ് എന്ന ചെറുപ്പക്കാരന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പറയുമ്പോഴും സംശയം നിലനിൽക്കുന്നുണ്ടായിരുന്നു. ഇന്നലെ അത് ബോധ്യമായി. കസ്റ്റഡി മരണം എന്ന് പറഞ്ഞാൽ പോരാ. "കസ്റ്റഡിയിലെ കൊലപാതകം "എന്ന് പറയണം . മൂന്നാം മുറ അവസാനിച്ചു എന്ന് കരുതുന്ന ആരെങ്കിലുമുണ്ടെങ്കിൽ സംശയിക്കേണ്ട. അത് അവസാനിച്ചിട്ടില്ല.
ഭരണകൂടത്തിന്റെ പ്രവർത്തനശൈലി അനുസരിച്ച് അത് രൂപാന്തിരപ്പെടും. സർക്കാരിന്റെ രണ്ടാമൂഴം ആരുടേയും നെഞ്ചത്ത് കയറാനുള്ള ലൈസൻസ് ആണെന്ന് പോലീസ് ഏമാന്മാർ കരുതേണ്ട. അത്തരത്തിൽ ചിന്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ തൊപ്പിയും കാണില്ല തൊപ്പിയില്ലാത്ത പോലീസിനെ പൊതുജനങ്ങൾക്ക് കൈകാര്യം ചെയ്യാനുമാറിയാം.സർക്കാർ നിസ്സംഗത വെടിയണം.
രണ്ടോ മൂന്നോ പേരെ സസ്‌പെന്റ് ചെയ്തതുകൊണ്ട് കാര്യം അവസാനിക്കില്ല. ഇതിൽ യഥാർത്ഥ പോലീസ് കുറ്റവാളികൾ ഉദ്യോഗത്തിൽ തുടരാൻ അർഹത ഇല്ലാത്തവരാണ്. തെറ്റ് ചെയ്യാത്തവർ ശിക്ഷിക്കപ്പെടുകയും വേണ്ട. നിക്ഷ്പക്ഷമായ അന്വേഷണം നടക്കണം. പോലീസ് അസ്സോസ്സിയേഷൻ വന്ന് വാലാട്ടിത്തുടങ്ങുന്നതിനു മുൻപ് കേസ് സിബിഐക്ക് കൈമാറണം.ആ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാനുള്ള സാമാന്യമര്യാദ കാണിക്കണം.
'ഇനി പുറം കാഴ്ചകളിലേക്ക്': വൈറാലായി ഭാവനയുടെ പുതിയ റീല്‍ ദൃശ്യങ്ങള്‍












Click it and Unblock the Notifications