'തൊഴിലുറപ്പിനെ തകർക്കുന്നവർക്കും, അതിന് ഒത്താശ ചെയ്യുന്നവർക്കും വോട്ടില്ല'; തോമസ് ഐസക്
പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയെ തകർത്തവർക്ക് വോട്ടില്ലെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. തൊഴിലുറപ്പ് തകർത്തവർ ഈ വീട്ടിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ല എന്ന ബോർഡ് ഓരോ തൊഴിലാളിയുടെയും വീട്ടിൽ വരാൻ പോവുകയാണെന്നും തോമസ് ഐസക് സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ പത്തനംതിട്ടയിൽ നടന്ന പോസ്‌റ്റ് ഓഫീസ് ധർണ്ണയിൽ സംസാരിക്കുന്ന ഫോട്ടോ ഉൾപ്പെടെ പങ്കുവച്ചു കൊണ്ടാണ് തോമസ് ഐസക് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഗാന്ധിജിയുടെ പേര് മാറ്റി രാമന്റെ പേര് കൊണ്ടുവരുമ്പോൾ ഇല്ലാതാവുന്നത് തൊഴിലിനുള്ള ഉറപ്പ് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
"തൊഴിലുറപ്പ് തകർത്തവർ ഈ വീട്ടിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ല" ഓരോ തൊഴിലുറപ്പ് തൊഴിലാളികളുടെ വീടിനു മുൻപിലും ഇങ്ങനെയൊരു പോസ്‌റ്റർ വരാൻ പോവുകയാണ്.
പുതിയ തൊഴിലുറപ്പ് നിയമം ലക്ഷ്യം പെരുമാറ്റൽ അല്ല. ഗാന്ധിജിയുടെ പേര് മാറ്റി രാമന്റെ പേര് കൊണ്ടുവരുമ്പോൾ ഇല്ലാതാവുന്നത് തൊഴിലിനുള്ള ഉറപ്പ് തന്നെയാണ്. ഇനിമേൽ 125 ദിവസത്തെ തൊഴിലുറപ്പ് നൽകുന്നു എന്നാണ് പ്രചാരണം. മുൻപുണ്ടായിരുന്ന 100 ദിവസത്തെ തൊഴിലിനുപോലും ഇനി ഉറപ്പില്ല എന്നതാണ് യാഥാർഥ്യം.
MGNREGA ജോലി ആഗ്രഹിക്കുന്ന എല്ലാ പാവപ്പെട്ടവർക്കും 100 ദിവസം വരെ തൊഴിൽ കൊടുക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. എന്നാൽ ഇനി അത് ഇല്ല. കേന്ദ്രസർക്കാർ എല്ലാവർഷവും ഒരു നിശ്ചിത തുക ബജറ്റിൽ വകയിരുത്തും. അതെത്രയെന്നു നിയമത്തിൽ പറയുന്നില്ല. ആ തുകയ്ക്കുള്ള തൊഴിലിനെ അർഹതയുള്ളൂ. കൂടുതൽ കൊടുക്കണോ? സംസ്ഥാന സർക്കാരുകൾ കൊടുത്തുകൊള്ളണം. തീർന്നില്ല കേന്ദ്രം തരുന്ന തുകയുടെ 40 ശതമാനവും സംസ്ഥാനം എടുക്കണം. അതിനുപുറമെ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകണമെങ്കിൽ ഭാരം മുഴുവൻ പൂർണ്ണമായും സംസ്ഥാനത്തിന്റെ ചുമലിലാണ്.
കേന്ദ്രത്തിന്റെ പണം എങ്ങിനെയാണ് സംസ്ഥാനങ്ങൾക്ക് വീതം വയ്ക്കുക? തൊഴിലാളികളുടെ എണ്ണം നോക്കി ആയിരിക്കില്ല. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡ പ്രകാരം ആയിരിക്കും. അപ്പോൾ മറ്റെല്ലാ കേന്ദ്ര സർക്കാർ സ്‌കീമിലെന്നപോലെ കേരളത്തിന് കിട്ടുന്നത് നന്നേ ചുരുങ്ങും. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി തിരഞ്ഞെടുപ്പിനു മുൻപ് ഇല്ലാതാക്കാൻ ആണ് കേന്ദ്രസർക്കാരിന്റെ നീക്കം. എന്നിട്ട് പഴി മുഴുവൻ സംസ്ഥാന സർക്കാരിന്റെ തലയിൽ വയ്ക്കാനും.
യുഡിഎഫിനും ഇതറിയാം. അതുകൊണ്ട് അവരൊരു കള്ളക്കളിയിലാണ്. "തൊഴിലുറപ്പ് എതിരായ സർക്കാരുകൾക്ക് എതിരെ" ആണ് സമരം. കേന്ദ്രത്തെ തുറന്നു കാണിക്കലില്ല. ഈ പശ്ചാത്തലത്തിലാണ് MGNREGA വർക്കേഴ്‌സ് യൂണിയൻ ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വമ്പിച്ച ജനകീയ പ്രക്ഷോഭം നടന്നത്. ഇവിടെ തൊഴിലാളികൾ ഒരു പുതിയ മുദ്രാവാക്യം ഉയർത്തുകയാണ്.
"തൊഴിലുറപ്പിനെ തകർക്കുന്നവർക്കും, അതിന് ഒത്താശ ചെയ്യുന്നവർക്കും വോട്ടില്ല". ഒറ്റ തൊഴിലുറപ്പ് തൊഴിലാളികളുടെ വോട്ട് പോലും ബിജെപിക്കും, യുഡിഎഫിനും പോവില്ല എന്നുറപ്പുവരുത്തണം. വേണ്ടിവന്നാൽ ഓരോ തൊഴിലുറപ്പ് തൊഴിലാളിയുടെ വീടിനു മുൻപിലും ബോർഡ് വയ്ക്കണം. തൊഴിലുറപ്പ് തകർത്തവർ വോട്ട് ചോദിക്കാൻ വരേണ്ടതില്ല.












Click it and Unblock the Notifications