'സിപിഎം വര്‍ഗീയവത്കരണ ശ്രമം നടത്തി, യുഡിഎഫ് ഉറപ്പായും വിജയിക്കും - രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരാനിരിക്കുന്ന തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് നേരിടാനുള്ള നിർദ്ദേശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജയ സാധ്യത മുന്നിൽ കാണുന്ന 250 ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് സംവിധാനം ശക്തിപ്പെടുത്തണം.
ഓരോ ബൂത്തിലും 10 മുതൽ 15 വരെ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പു വരുത്തണം എന്നും ചെന്നിത്തല വ്യക്തമാക്കി. ജംബോ കമ്മറ്റികൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിന്തർ ശിബിറിന് മുന്നോടിയായുള്ള സംഘടന ഉപസമിതി യോഗത്തിൽ ആയിരുന്നു രമേശ് ചെന്നിത്തല നിർദ്ദേശങ്ങൾ സമർപ്പിച്ചത്.

തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് രാഷ്ട്രീയ പ്രചരണത്തിനുവേണ്ടി നവ മാധ്യമങ്ങൾ ഗുണകരമായ രീതിയിൽ ഉപയോഗിക്കണം. ദേശീയ നേതൃത്വം കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണം. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിലേക്ക് വേണ്ടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടത് പക്ഷത്തിന് എതിരെ നിശിത വിമർശനം നടത്തിയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വർഗ്ഗീയവത്കരണത്തിന് ശ്രമം നടത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനങ്ങൾക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിന്റെ കാരണം ബോധ്യപ്പെട്ടു. ജോ ജോസഫ് സഭയുടെ സ്ഥാനാർഥി ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സി പി എം എന്നും ചെന്നിത്തല ആരോപിച്ചു.
കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലും എൽ ഡി എഫ് ഒരു ഡോക്ടറെ തൃക്കാക്കരയിൽ പരീക്ഷിച്ചിരുന്നു. ഇക്കാര്യത്തിൽ വലിയ പുതുമ ഒന്നും തോന്നുന്നില്ല എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലെ കാരണം കേരളത്തിലെ ഓരോ ജനങ്ങൾക്കും അറിയാം. സി പി എം രാഷ്ട്രീയ മത്സരത്തിന് തയ്യാറായി മുന്നോട്ടു വരണം. അല്ലാതെ ജാതിയും വർഗീയതയും പുറത്തു പറഞ്ഞ് വോട്ട് ചോദിക്കാൻ നിൽക്കുകയല്ല വേണ്ടതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയം നേടുമെന്ന് പ്രതീക്ഷയാണ് യു ഡി എഫിന് ഉള്ളത്. തൃക്കാക്കരയുടെ പാരമ്പര്യം യു ഡി എഫ് സ്ഥാനാർത്ഥിയായ ഉമ തോമസിലൂടെ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ കെ എസ് യു നേതാവായ ഉമാ തോമസ് ആണ് തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലേക്കുളള യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുക.
കെ പി സി സിയുടെ നിർദ്ദേശത്തെ ഹൈക്കമാൻഡ് അംഗീകരിക്കുകയായിരുന്നു. ഉമാ തോമസ് എന്ന പേര് മാത്രമാണ് കെ പി സി സി നിർദേശിച്ചതും പരിഗണിച്ചതും. കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ , പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ഉമ തോമസിന്റെ പേര് മാത്രം ആണ് പരിഗണിച്ചത്.
പി ടി തോമസിന്റെ ദേഹ വിയോഗത്തെ തുടർന്ന് വരുന്ന മെയ് 31 നാണ് തൃക്കാക്കരയിൽ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ മൂന്നിന് തന്നെ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കും എന്നാണ് വിവരം. ഈ മാസം 11 നാണ് സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അതേസമയം, പത്രിക പിൻവലിക്കാൻ അനുവദിക്കുക മെയ് 16 വരെ ആണ്. അധികാരം ലക്ഷ്യമിട്ട് മുന്നണികൾ സ്ഥാനാർഥി നിർണയ ചർച്ചകൾ ശക്തമാക്കിയിട്ടുണ്ട്. യു ഡി എഫിന് പ്രതീക്ഷിക്കാവുന്ന സീറ്റാണ് തൃക്കാക്കര. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾ നേടിയ ആയിരുന്നു പി ടി തോമസ് ഇവിടെ വിജയിച്ചത്.












Click it and Unblock the Notifications