'തൃശൂർ കണ്ട് ആരും പനിക്കേണ്ട, മിഠായി തെരുവിൽ നിന്നും ഹൽവ കൊടുത്തത് പോലെയാകും'; മന്ത്രി രാജൻ
തൃശൂർ: പ്രധാനമന്ത്രിക്ക് മറുപടിയുമായി മന്ത്രി കെ രാജൻ. തൃശൂർ കണ്ട് ആരും പനിക്കേണ്ടതില്ലെന്നും മത്സരിച്ചാൽ മിഠായി തെരുവിൽ ഹൽവ കൊടുത്തത് പോലെയാകുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ പൂരത്തിന് ആരും രാഷ്ട്രീയം കലർത്താൻ ശ്രമിക്കേണ്ടെന്നും മന്ത്രി തുറന്നടിച്ചു.
'ഞാൻ തൃശൂരിന്റെ ചുമതലയുള്ള മന്ത്രിയാണ്. ഞങ്ങളാരും തൃശ്ശൂര്‍ പൂരത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നില്ല. തൃശൂർ പൂരം എന്നത് എല്ലാ മലയാളികളുടേയും പൂരമാണത് മത-ജാതി-രാഷട്രീയ-വർണ-വർഗ വ്യത്യാസമില്ലാതെ ആഘോഷിക്കുന്ന ഒന്നാണ്. അതിന് രാഷ്ട്രീയം അതില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രയാസകരമായിരിക്കും. സർക്കാർ എല്ലാവിധ പിന്തുണയും പൂരവുമായ ബന്ധപ്പെട്ട കാര്യങ്ങൾക്ക് നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി നടത്തുന്നുണ്ടാകും.

തൃശ്ശൂരില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഇങ്ങനെ മറുപടി നല്‍കി- '
തൃശൂർ ആരും പ്രതീക്ഷിക്കേണ്ടതില്ല. . ചില പാര്‍ട്ടികള്‍ മര്യാദയനുസരിച്ച് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ചിലര്‍ ഒറ്റയ്ക്ക് തീരുമാനിക്കും. അത് അവരവരുടെ താത്പര്യം. എന്തായാലും തൃശ്ശൂര്‍ കണ്ട് ആരും പ്രത്യേകമായി ഒന്നും കരുതേണ്ട. മിഠായിത്തെരുവില്‍ ഹലുവ കൊടുത്തപോലെയാകും. മത്സരിച്ചാല്‍ വിവരം അറിയും', മന്ത്രി വ്യക്തമാക്കി.
ഇന്ന് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പരിപാടിക്കിടെയാണ് തൃശൂർ പൂരത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.
എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ അവിടെ ഉണ്ടായിട്ടുള്ള കുത്തഴിഞ്ഞ സ്ഥിതി ഏറെ വിഷമമുണ്ടാക്കിയതാണ്. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണ് അത് വ്യക്തമാക്കുന്നത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡസലമാണ് തൃശൂർ. നടൻ സുരേഷ് ഗോപിയെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത്തവണ അദ്ദേഹം തന്നെയായിരിക്കും ബി ജെ പിക്ക് വേണ്ടി കളത്തിലിറങ്ങുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ൽ ബി ജെ പിക്ക് വേണ്ടി സുരേഷ് ഗോപി നേടിയ വോട്ടുകൾ തന്നെയാണ് പാർട്ടിയുടെ പ്രതീക്ഷ. കഴിഞ്ഞ 20 വർഷത്തിനിടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബി ജെ പിയുടെ വോട്ടു ശതമാനം വളർന്നത് വെറും ആറിൽനിന്ന് 28 ശതമാനായിട്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40457 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ഇവിടെ ലഭിച്ചത്.












Click it and Unblock the Notifications