കൊച്ചിയിലെ ഗതാഗത കുരുക്ക് തുടർക്കഥ; എന്നിട്ടും ചിലവന്നൂർ ബണ്ട് പാലം പണി നിലച്ച മട്ടിൽ, ഇനി എപ്പോൾ?
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ മെട്രോ നഗരമായ കൊച്ചിയുടെ ശാപം പലപ്പോഴും ഗതാഗത സൗകര്യങ്ങളിലെ വികസന കുറവാണ്. എങ്കിലും അടുത്തകാലത്തായി അതിൽ കാര്യമായ മാറ്റങ്ങൾ തന്നെ വന്നിട്ടുണ്ടെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല. ദേശീയപാത വികസനത്തിലൂടെ പുതിയ റോഡുകൾ വന്നതും അതിന്റെ ഭാഗമായി ഫ്ലൈ ഓവറുകളും എലിവേറ്റഡ് ഹൈവേകളും വരുമ്പോൾ പലരും മറന്നുപോവുന്ന ഒന്നാണ് സാധാരണ റോഡുകൾ.
കൊച്ചിയിൽ പലയിടത്തും സാധാരണ റോഡുകൾ, സർവീസ് റോഡുകൾ, സ്‌റ്റേറ്റ് ഹൈവേകൾ എന്നിവ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. അത്തരത്തിൽ വികസനം കാത്തുനിൽക്കുന്ന, അല്ലെങ്കിൽ അധികൃതരുടെ അനാസ്ഥ മൂലം വികസനം വൈകുന്ന ഇടങ്ങളിൽ ഒന്നാണ് ചിലവന്നൂരിലെ ബണ്ട് പാലം. മൂന്ന് വർഷത്തിൽ അധികമായി പണി നടന്നുകൊണ്ടിരിക്കുന്ന പാലം പണി ഗണപതി കല്യാണം പോലെ നീണ്ടു നീണ്ടു പോവുകയാണ്.

3800 കോടി രൂപയുടെ കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കുന്ന ബണ്ട് പാലത്തിന്റെ നിർമ്മാണപ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും നിലച്ചു പോവുകയായിരുന്നു. ദിവസേന കണക്കിന് വാഹനങ്ങൾ കടന്നുപോയിരുന്ന ബണ്ട് റോഡിലെ ഗതാഗതം താറുമാറായിട്ട് ഇപ്പോൾ മൂന്ന് വർഷം പിന്നിടുകയാണെങ്കിലും അധികൃതർ ഉറങ്ങുകയാണ്. മേഖലയിലെ സുപ്രധാന പാതകളിൽ ഒന്നായിരുന്നു മുൻപ് ഇത്.
നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോവാൻ സാധിക്കാത്ത തരത്തിലാണ് ഇവിടുത്തെ സ്ഥിതിയുള്ളത്. ഇതോടെ എസ്എ റോഡിൽ കാര്യമായ ഗതാഗത കുരുക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ ഗതാഗതം പുനഃസ്ഥാപിച്ചാൽ മാത്രമേ എസ്എ റോഡിൽ ഗതാഗത കുരുക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഏറെക്കാലമായി ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ ഉൾപ്പെടെ രംഗത്ത് ഉണ്ടെങ്കിലും ഒന്നും ഫലപ്രാപ്‍തിയിൽ എത്തിയിട്ടില്ല.
കഴിഞ്ഞ ജൂലൈയിൽ പാലം പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്ന് കൊടുക്കേണ്ടതായിരുന്നു. കെഎംആർഎൽ കഴിഞ്ഞ നവംബർ വരെ സമയം നീട്ടിക്കൊടുത്തിട്ടും പാലം പൂർത്തിയാക്കാനായില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് 38 കോടി രൂപയുടെ പാലം നിർമ്മിക്കാൻ കരാറെടുത്തത്.
പൈലിങ്ങും തൂണുകളും പൂർത്തിയാക്കിയ പാലത്തിന്റെ ഇരുവശത്തെയും 45 മീറ്റർ വീതം നീളമുള്ള അപ്രോച്ചിന്റെ ഒരു ഭാഗം പണി കഴിഞ്ഞിരുന്നു. രണ്ടാമത്തെ ഭാഗത്ത് ഇപ്പോഴും നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. 4 പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളിൽ മൂന്നെണ്ണവും പൂർത്തിയായി. ഒന്നിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്.
90 മീറ്റർ നീളമുള്ള സെന്റർ സ്‌പാനിന്റെ ജോലികളാണ് ഇനി പ്രധാനമായും ശേഷിക്കുന്നത്. തിരുച്ചിറപ്പള്ളിയിൽ നിന്നാണ് ഇത് ചെയ്‌തു കൊണ്ട് വരുന്നത്. സ്‌റ്റീൽ സ്ട്രക്ച്ചറിനു മുകളിലെ ഭാഗം കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. 20 മീറ്റർ വീതിയും 16.5 മീറ്റർ ഉയരവുമുള്ള കമാനാകൃതിയിലുള്ള സ്ട്രക്ച്ചർ ആണിത്. 7.5 മീറ്റർ വീതിയിൽ റോഡും ഇരുവശത്തും 3.5 മീറ്റർ വീതിയിൽ വ്യൂവിങ് ഗാലറിയും ഉൾപ്പെടെയാണ് സ്‌പാൻ.
പാലം പൂർത്തിയാവുമ്പോൾ ഇതിന്റെ അടിയിലൂടെ ബോട്ടുകൾക്ക് പോലും കടന്നുപോകാൻ പറ്റുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എളംകുളം കായൽ കേന്ദ്രീകരിച്ച് മെട്രോ സർവീസ് ഉൾപ്പെടെ ജലഗതാഗതം ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം പൊളിച്ചു പണിയുന്നത്. നേരത്തെ ഉണ്ടായിരുന്ന ബാൻഡ് പാലത്തിന് അടിയിലൂടെ ബോട്ടുകൾക്ക് കടന്നുപോവുക ബുദ്ധിമുട്ടായിരുന്നു. ഇത്രയൊക്കെ ആയിട്ടും പാലം പണി നിലച്ചതിൽ പല കോണുകളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്.












Click it and Unblock the Notifications