9 വര്‍ഷത്തെ പ്രണയം; ഗുരുവായൂരപ്പന്റെ മുന്നില്‍വെച്ച് ട്രാന്‍സ് യുവതി സ്റ്റെല്ലയെ താലിചാര്‍ത്തി സജിത്
തൃശൂർ: ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹിതരായി ട്രാൻസ് യുവതി സ്റ്റെല്ലയും സജിത്തും. ഗുരുവായൂരുപ്പന്റെ മുന്നിൽ വെച്ച് സജിത്ത് സ്റ്റെല്ലയ്ക്ക് താലി ചാർത്തിയപ്പോൾ വളരെ കാലത്തെ സ്വപ്നമാണ് പൂവണിഞ്ഞത്. സ്വപ്നം കണ്ട ജീവിതം സഫലമായ സന്തോഷത്തിലാണ് സ്റ്റെല്ല. പാലക്കാട് സ്വദേശിയാണ് സ്റ്റെല്ല. ഗുരുവായൂർ അമ്പലത്തിൽ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു സ്റ്റെല്ലയുടെ ആഗ്രഹം. ആഗസ്റ്റ് 18 ന് ആണ് മലപ്പുറം ചേളാരി സ്വദേശി സജിത് സ്റ്റെല്ലയെ വിവാഹാം ചെയ്തത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം എന്ന വലിയ പ്രത്യേകത കൂടിയുണ്ട് സ്റ്റെല്ലയുടെ വിവാഹത്തിന്. തന്റെ ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്ത് നിന്ന് എതിർപ്പൊന്നും ഉണ്ടായില്ലെന്ന് സ്റ്റെല്ല പറയുന്നു. ' വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ആ സ്വപ്നം സാക്ഷാത്ക്കരിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഞങ്ങൾ ഒമ്പത് വർഷമായി പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടത്തിയത്, സ്റ്റെല്ല പറഞ്ഞു.

P C: INSTAGRAM/ SAJITH
2015 ൽ പാലക്കാട് വെച്ചാണ് സ്റ്റെല്ലയും സജിത്തും കണ്ടുമുട്ടുന്നത്. ആദ്യം ഇഷ്ടമാണ് എന്ന് തുറന്നുപറഞ്ഞത് സജിത്തായിരുന്നു. ഇവരുടെ പ്രണയം ഇരുവരുടെയും കുടുംബങ്ങൾ അംഗീകരിച്ചാൽ മാത്രമെ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ചിരുന്നു. അതിനായി ഒമ്പത് വർഷമാണ് രണ്ട് പേരും കാത്തിരുന്നത് എന്ന് സജിത് പറയുന്നു.
സ്റ്റെല്ലയുടെ കുടുംബം തുടക്കം മുതൽ തന്നെ വിവാഹത്തിന് പിന്തുണ നൽകി. എന്നാൽ സജിത്തിന്റെ കുടുംബം ആദ്യം സമ്മതിച്ചിരുന്നില്ല. അവരെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കാൻ കുറെ കാലമെടുത്തുവെന്നും അവരും കൂടെ സമ്മതം തന്നതോടെയാണ് വിവാഹം നടത്തിയതെന്നും സ്റ്റെല്ല പറയുന്നു.
എല്ലാവരും മാറ്റി നിർത്തിയപ്പോൾ സജിത്ത് നൽകിയ പിന്തുണ വളരെ വലുതായിരുന്നുവെന്നും സ്റ്റെല്ല കൂട്ടിച്ചേർത്തു. വിമർശിക്കുന്നവരോട് ഒരൊറ്റ കാര്യം മാത്രമെ പറയാനുള്ളൂ. ഞങ്ങളേും മനുഷ്യരായി കാണണം. സമൂഹത്തിൽ ആരും തന്നെ വേറിട്ട് നിൽക്കുന്നവരല്ല, സ്റ്റെല്ല പറയുന്നു. നിരവധി പേരാണ് ഇവരുവർക്കും ആശംസ നേർന്ന് എത്തുന്നത്.












Click it and Unblock the Notifications